
ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി താന്‍ നീന്തല്‍ക്കുളത്തില്‍ ഇറങ്ങുന്നതെന്നു മലയാളി താരം കൂടിയായ സജന്‍ പ്രകാശ്. പരിക്കും കൊവിഡ് മഹാമാരിയുമെല്ലാം കാരണം മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നതായും ഒരു സമയത്ത് നീന്തല്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു പോലും ആലോചിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാണ് 27കാരനായ സജന്‍ ഇന്ത്യക്കു വേണ്ടി ഒളിംപിക്‌സില്‍ മല്‍സരിക്കുന്നത്. റോമില്‍ നടന്ന ഒരു ഇവന്റില്‍ 1.56.38 സെക്കന്റില്‍ ഫിനിഷ് ചെയ്ത അദ്ദേഹം ഒളിംപിക് യോഗ്യതാ സമയം മറികടന്ന് നേരിട്ട് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായി മാറിയിരുന്നു. ദേശീയ റെക്കോര്‍ഡും തിരുത്തിയായിരുന്നു സജന്‍ ടോക്കിയോയിലേക്കു ടിക്കറ്റെടുത്തത്.
ഒരിക്കല്‍ക്കൂടി രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പോവുന്നതില്‍ ഏറെ സന്തോഷവാനാണെന്നു സജന്‍ പറയുന്നു. നേരിട്ട പ്രയാസങ്ങള്‍, ദൃഢനിശ്ചയം, ശ്രമങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവസാനം ഫലം ലഭിക്കുമ്പോള്‍ വളരെ നല്ലതായി അനുഭവപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
കേരള പോലീസില്‍ ഇന്‍സ്‌പെക്ടര്‍ കൂടിയായ സജന് 2019ലായിരുന്നു കഴുത്തിനു പരിക്കേല്‍ക്കുന്നത്. ജൂലൈ മാസത്തില്‍ ഗ്വാങ്ഷുവില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിനിടെയായിരുന്നു കരിയറിനു ഭീഷണിയുയര്‍ത്തിയ പരിക്ക്. ഇത് അദ്ദേഹത്തിന്റെ ഇടതു തോളിനെയും ബാധിച്ചു. നീന്തല്‍ക്കുളത്തില്‍ ഇനി ഇറങ്ങരുതെന്നായിരുന്നു ഡോക്ടര്‍മാര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടത്. ഈ പരിക്കില്‍ നിന്നും സജന്‍ മോചിതനായതിനു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ വരുന്നത്. ഇതു ദിവസേനയുള്ള പരിശീലനത്തെ ബാധിക്കുകയും ചെയ്തു. ഏകദേശം എട്ടു മാസത്തോളം സജനു നീന്താന്‍ കഴിഞ്ഞില്ല.

ഇതു മാനസികമായി സജനെ തളര്‍ത്തിയിരുന്നു. പക്ഷെ കോച്ച് എസ് പ്രദീപ് കുമാറിന്റെ പിന്തുണയും പ്രോല്‍സാഹനവും അദ്ദേഹത്തിനു താങ്ങായി മാറി. ഞാന്‍ ഒരുപാട് വേദനയനുഭവിച്ചു, ഇവയില്‍ നിന്ന് മുക്തനാവാന്‍ ഞാന്‍ ആഗ്രഹിച്ചെങ്കിലും ഇതു ദിവസം തോറും കൂടി വരികയായിരുന്നു. ഫിസിയോതെറാപ്പിസ്റ്റുകളായ ഗൗതം ശ്രീധര്‍, പ്രാച്ചി ഷാ എന്നിവരാണ് പരിക്കില്‍ നിന്നും മുക്തനാവാന്‍ എന്നെ സഹായിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഞാന്‍ തായ്‌ലാന്‍ഡിലേക്കു പോയിരുന്നു. ഈ സമയത്തായിരുന്നു ലോക്ക്ഡൗണ്‍. എട്ടു മാസത്തോളം ഞാന്‍ ഇവിടെ കുടുങ്ങിപ്പോയി. അതിനു ശേഷം എനിക്കു നീന്താനുമായില്ല. യോഗ്യത നേടണമന്ന ലക്ഷ്യം മുന്നിലുണ്ടായിരുന്നതിനാല്‍ എന്നെ സംബന്ധിച്ച് ഏറെ അസ്വസ്ഥതയും ബുദ്ധിമുട്ടുമെല്ലാം ഉണ്ടാക്കിയ സമയമായിരുന്നു ഇതെന്നും സജന്‍ വിശദാക്കി.
പരിക്കില്‍ നിന്നും മോചിതനായ ശേഷം ചെറിയ കാര്യങ്ങളിലായിരുന്നു ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ ചെറിയ കാര്യങ്ങള്‍ അവസാനം വലിയ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പരിക്കില്‍ നിന്നും മോചിതനായ ശേഷം ലോക്ക്ഡൗണും വന്നതോടെ മനസ്സ് മടുത്ത് നീന്തല്‍ ഉപേക്ഷിക്കാന്‍ പോലും ഞാന്‍ ആലോചിച്ചിരുന്നു. എന്നോടു പലരും നീന്തല്‍ ഉപേക്ഷിക്കാന്‍ ഉപദേശിക്കകുയും ചെയ്തിരുന്നു. ഈ സമയത്ത് 50 ശതമാനം വിശ്വാസവും എനിക്കു നഷ്ടമായിരുന്നു. ഇനിയൊരിക്കലും എനിക്കു തിരിച്ചുവരാന്‍ കഴിയില്ലെന്ന ചിന്തകള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷെ എന്റെ കോച്ച് ഒപ്പം തന്നെയുണ്ടായിരുന്നു. തിരിച്ചുവരാന്‍ തീര്‍ച്ചയായും സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കു നല്‍കിയത് അദ്ദേഹമായിരുന്നു. അദ്ദേഹം എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. എനിക്കാവുമെന്ന് വിശ്വസിപ്പിച്ചെടുത്തത് കോച്ചായിരുന്നുവെന്നും സജന്‍ കൂട്ടിച്ചേര്‍ത്തു.