ദോഹ: ഇന്ത്യന്‍ ഫുട്ബോളിനെ രക്ഷിയ്ക്കാന്‍ വിദേശപരിശീലകര്‍ക്കേ സാധിക്കൂവെന്ന് വാദിക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് ഏഷ്യന്‍ ഫുട്ബോളിലെ കരുത്തരായ ഖത്തറിനെതിരേ ഇന്ത്യ നേടിയ 2-1ന്‍റെ ആധികാരിക വിജയം.
കുറിയ പാസ്സുകള്‍, ശക്തമായ പ്രതിരോധം, മികച്ച ആത്മവിശ്വാസം എന്നിവ ആയുധമാക്കിയാണ് 2022ലെ ലോകകപ്പ് ആതിഥേയര്‍ക്കെതിരേ ഇന്ത്യ പടയ്ക്കിറങ്ങിയത്. സൗഹൃദമല്‍സരമെന്ന നിലയില്‍ ഓരോ താരത്തിനും അവസരം നല്‍കുകയായിരുന്നു ലക്ഷ്യം. ലോകകപ്പ് യോഗ്യതാറൗണ്ട് മല്‍സരത്തിനു മുന്പായി താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. രാജ്യത്തിനുവേണ്ടി ഇന്ത്യക്കാര്‍ക്കും ചിലതെല്ലാം ചെയ്യാന്‍ കഴിയുമെന്നു കാണിച്ചുകൊടുക്കുകയായിരുന്നു -മല്‍സരശേഷം ഇന്ത്യന്‍ കോച്ച് അര്‍മാന്‍ഡോ കൊളോസോ പറഞ്ഞു.
ഞായറാഴ്ച ദോഹയിലെ അല്‍സദ്ദ് സ്‌റ്റേഡിയത്തില്‍ നടന്ന സൗഹൃദമല്‍സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി സുനില്‍ ഛെത്രി 16ാം മിനിറ്റില്‍ തന്നെ ലീഡ് നേടി. ദെബാബ്രതാ റോയിയെ ബോക്‌സിനുള്ളില്‍ തള്ളിയിട്ടതിനു ലഭിച്ച പെനല്‍റ്റി കിക്കില്‍ നിന്നായിരുന്നു ഗോള്‍. 73ാം മിനിറ്റില്‍ ബല്‍ജിത് ബോക്‌സിലേക്ക് താഴ്ത്തി നല്‍കിയ മനോഹരമായ ക്രോസില്‍ നിന്നും സുശില്‍ സിങ് പോസ്റ്റിലേക്ക് പായിച്ച ഷോട്ട് ലക്ഷ്യം തെറ്റിയില്ല. എന്നാല്‍ ഇബ്രാഹീം ഖല്‍ഫാനിലൂടെ ആതിഥേയര്‍ ഒരു മിനിറ്റിനുള്ളില്‍ തന്നെ തിരിച്ചടിച്ചു.
ഈ മാസം 23നു നടക്കുന്ന ലോകകപ്പ് യോഗ്യതാറൗണ്ട് മല്‍സരത്തില്‍ ഇന്ത്യ യു.എ.ഇയുമായും ഖത്തര്‍ വിയറ്റ്‌നാമുമായും ഏറ്റുമുട്ടും. ജൂലൈ 28ന് ന്യൂഡല്‍ഹിയിലാണ് ഇന്ത്യ-യു.എ.ഇ രണ്ടാം പാദ മല്‍സരം.