ലണ്ടന്‍: ഒരു ക്യാപ്റ്റന്‍ വിചാരിച്ചാല്‍ തീരാവുന്നതേയുള്ളൂ ടീമിലെ ഒരു താരത്തിന്റെ കരിയര്‍. ക്രിക്കറ്റിലലാണെങ്കില്‍ പിന്നെ പറയാനുമില്ല. ഫുട്‌ബോളില്‍ ചേരാത്ത പൊസിഷനുകളില്‍ കളിപ്പിച്ച് താരങ്ങളെ ഒതുക്കുന്ന മാനേജര്‍മാരുണ്ടല്ലോ, എതാണ് അതുപോലെയായിരുന്നു ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബിന്നിയോടുള്ള എം എസ് ധോണിയുടെ പെരുമാറ്റം.
മീഡിയം പേസ് ബൗളറും ബാറ്റ്‌സ്മാനും എന്നതാണ് ഇന്ത്യന്‍ ടീമില്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ മേല്‍വിലാസം. മുപ്പതാം വയസ്സിലാണ് കക്ഷി ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പതിനാറാം വയസ്സില്‍ ദേശീയ ടീമിലെത്തിയ സച്ചിനെയും പത്തൊമ്പതാം വയസ്സില്‍ കളി തുടങ്ങിയ യുവരാജിനെയുമൊക്കെ വെച്ച് നോക്കിയാല്‍ വളരെ വളരെ വൈകിയ അരങ്ങേറ്റം.

എട്ടാം നമ്പറിലാണ് ട്രെന്റ്ബ്രിഡ്ജില്‍ ധോണി ബിന്നിയെ ബാറ്റിംഗിനിറക്കിയത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി പത്തും പത്തും ഇരുപത് ഓവര്‍ മാത്രം ബൗള്‍ ചെയ്യാനും കൊടുത്തു. അതും പല സ്‌പെല്ലുകളിലായി. പക്ഷേ സമനിലയോടെ കളി രക്ഷിക്കാന്‍ ബിന്നി തന്നെ വേണ്ടിവന്നു എന്നത് വേറെ കാര്യം. എന്നാല്‍ ടെസ്റ്റ് പരമ്പര ലോര്‍ഡ്‌സിലെത്തിയതോടെ ബിന്നി ഗ്രൗണ്ടില്‍ ഒറ്റപ്പെട്ട സ്ഥിതിയിലായിപ്പോയി.
ഇന്ത്യ ചരിത്രവിജയം നേടിയ ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ടാമിന്നിംഗ്‌സില്‍ ഒരോവര്‍ പോലും പന്തെറിയാന്‍ ധോണി ബിന്നിയെ അനുവദിച്ചില്ല. മുരൡവിജയും ശിഖര്‍ ധവാനും വരെ ബൗള്‍ ചെയ്തു. എന്നാല്‍ മീഡിയം പേസ് ബൗളറായ ബിന്നിക്ക് ഓവറില്ല. അതും ഫാസ്റ്റ് ബൗളര്‍മാരുടെ പറുദീസ പോലെ പച്ചപ്പ് നിറഞ്ഞ ലോര്‍ഡ്‌സില്‍.
സുരേഷ് റെയ്‌നയുടെ ക്യാപ്റ്റന്‍സിയില്‍ ബംഗ്ലാദേശിലെ സ്പിന്‍ പിച്ചില്‍ ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനങ്ങളില്‍ ഒന്ന് നടത്തിയ കളിക്കാരനാണ് ബിന്നി. ഇഷ്ടപ്പെട്ട കളിക്കാരെ വളര്‍ത്തുകയും അല്ലാത്തവരെ തളര്‍ത്തുകയും ചെയ്ത ഒരുപാട് ക്യാപ്റ്റന്മാര്‍ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ട്. ജഡേജയെയും അശ്വിനെയും റെയ്‌നയെയും കൊണ്ട് നടക്കുന്ന ധോണി അത്തരത്തില്‍ ഒരാളാകരുത് എന്നാണ് കളി ആരാധകരുടെ ആഗ്രഹം. ആയാല്‍ അത് ക്രിക്കറ്റിന് നഷ്ടമാകും.