ജക്കാര്‍ത്ത: ഇന്തോനേഷ്യ ആതിഥ്യം അരുളുന്ന ഏഷ്യന്‍ ഗെയിംസിനുള്ള വേദികള്‍ ഒരു മാസം മുന്‍പ് തന്നെ തയ്യാറാകുമെന്ന് സംഘാടകര്‍. എന്നാല്‍ വേദികള്‍ തയ്യാറായത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നതാണ് സംഘാടകരുടെ തലവേദന. തീവ്രവാദി അക്രമങ്ങളുടെ ഭീഷണിയും അവസാനം കാണാത്ത ട്രാഫിക് ജാമുകളും ചേര്‍ന്നാണ് ഏഷ്യന്‍ ഗെയിംസിന്റെ കുരുക്ക് മുറുക്കുന്നത്. കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും, റോഡുകളുടെ വീതി കൂട്ടലും, ജക്കാര്‍ത്തയെ സൗന്ദര്യവത്കരിക്കാനായി മരങ്ങള്‍ വെച്ചുപിടിപ്പിക്കലുമായി തൊഴിലാളികളുടെ സൈന്യം 24 മണിക്കൂറും രംഗത്തുണ്ട്.

അത്‌ലറ്റുകളുടെ ഗ്രാമത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇവിടെയുള്ള നാറ്റം കായികതാരങ്ങളെ കുഴപ്പിക്കും. തൊട്ടരികിലുള്ള ദുര്‍ഗന്ധം പരത്തുന്ന നദിയാണ് ഈ പ്രശ്‌നത്തിലേക്ക് നയിക്കുന്നത്. മൂക്ക് പൊത്താതെ ഓടാന്‍ കഴിയില്ലെന്നാണ് പരാതി. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്. 45 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 11000 അത്‌ലറ്റുകളും, 5000 ഒഫീഷ്യലുകളുമാണ് ജക്കാര്‍ത്തയിലും, സുമാത്രയിലെ പാലെംബാംഗിലുമുള്ള വേദികളില്‍ എത്തുക.
ഒളിംപിക്‌സ് കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും വലിയ കായികമാമാങ്കമാണ് ഏഷ്യന്‍ ഗെയിംസ്. 1962-ലാണ് ഇന്തോനേഷ്യ ഇതിന് മുന്‍പ് ഗെയിംസ് വേദിയായത്. 2 ബില്ല്യണ്‍ ഡോളര്‍ ഇറക്കിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ 95 ശതമനാവും പൂര്‍ത്തിയായെന്ന് മുഖ്യ സംഘാടകന്‍ എറിക് തോഹിര്‍ വ്യക്തമാക്കി. തയ്യാറെടുപ്പുകളും, സാമ്പത്തിക ബുദ്ധിമുട്ടും മൂലം വിയറ്റ്‌നാം പിന്‍വാങ്ങിയതോടെയാണ് ഇന്തോനേഷ്യ ഗെയിംസ് ഏറ്റെടുത്തത്. വേദികളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെങ്കിലും ഇവിടേക്ക് അത്‌ലറ്റുകളെ എത്തിക്കലാണ് ബുദ്ധിമുട്ടാവുക. ജക്കാര്‍ത്തയിലെ ട്രാഫിക് ജാമില്‍ നിന്നും രക്ഷപ്പെടാന്‍ പ്രത്യേക വഴികള്‍ നിര്‍മ്മിച്ചാണ് പരിഹാരം കാണുക.
ആളുകളുടെ തിരക്ക് കുറയ്ക്കാന്‍ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിക്കും. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി കൂടിചേരുന്നതാണ് ഗെയിംസിന് മറ്റൊരു തലവേദന. കൂടാതെ നാട്ടിലെ പലര്‍ക്കും ഏഷ്യന്‍ ഗെയിംസ് നടക്കാന്‍ പോകുന്നുവെന്ന് പോലും അറിയില്ലെന്നതും സംഘാടകരെ കുഴപ്പിക്കുന്നു.