Asian Games 2023: ടിടിയില്‍ എതിരാളികളെ തൂത്തുവാരി ഇന്ത്യ, പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്
ഏഷ്യന്‍ ഗെയിംസില്‍ ടേബിള്‍ ടെന്നീസ് മല്‍സരങ്ങളില്‍ ഏകപക്ഷീയ വിജയം കൊയ്ത് ഇന്ത്യന്‍ ടീമുകൾ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. അവസാനത്തെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ഏകപക്ഷീയമായ വിജയമാണ് സ്വന്തമാക്കിയത്. എതിരാളികള്‍ക്കു ഒരു ഗെയിം പോലും വിട്ടുനല്‍കാതെയാണ് ഇന്ത്യന്‍ ടീമുകള്‍ വിജയം പിടിച്ചെടുത്തത്.
വനിതാ ടീം നേപ്പാളിനെയാണ് 3-0നു മുക്കിയത്. പുരുഷ ടീം താജിക്കിസ്താനെയും ഇതേ മാര്‍ജിനില്‍ നിഷ്പ്രഭരാക്കി. വനിതാ ടീമിനു വേണ്ടി മല്‍സരിക്കാനിറങ്ങിയത് ദിയ ചൈതലെ, ഐക്ക മുഖര്‍ജി, സുതീര്‍ഥ മുഖര്‍ജി എന്നിവരായിരുന്നു. പുരുഷ ടീമിനായി മാനവ് ടാക്കൂര്‍, മനുഷ് ഷാ, ഹര്‍മന്‍പ്രീത് ദേശായ് എന്നിവരും മല്‍സരിക്കുകയായിരുന്നു.

നേരത്തേ വനിതാ ടീം ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ സിംഗപ്പൂരിനെതിനെതിരേ പൊരുതി ജയിക്കുകയായിരുന്നു. രണ്ടിനെതിരേ മൂന്നു ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. അതുകൊണ്ടു തന്നെ നേപ്പാളിനെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനവും നോക്കൗട്ട് ബെര്‍ത്തും ഇന്ത്യക്കു ഉറപ്പായിരുന്നു. കാര്യമായി വെല്ലുവിളിയില്ലാതെ തന്നെ നേപ്പാളിനെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.
ഇന്ത്യയുടെ ദിയയും നേപ്പാളിന്റെ ശ്രേഷ്ട സുവാളും തമ്മിലായിരുന്നു ആദ്യ മല്‍സരം. ആദ്യ ഗെയിം വെറും 90 സെക്കന്റുകള്‍ കൊണ്ട് 11-1നു ദിയ സ്വന്തമാക്കി. രണ്ടാമത്തെ ഗെയിമിലും താരം ആധിപത്യം തുടര്‍ന്നു. 11-6നാണ് രണ്ടമത്തെ ഗെയിം ദിയ പിടിച്ചെടുത്തത്. മൂന്നാമത്തെ ഗെയിമും കൈക്കലാക്കി ദിയ വിജയം തന്റെ പേരിലാക്കി.
അടുത്ത കളിയില്‍ നബിത ശ്രേഷ്ടയായിരുന്നു ഇന്ത്യന്‍ താരം ഐക്കയുടെ എതിരാളി. തുടക്കത്തില്‍ ഇരുവരും 3-3നു ഒപ്പമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി എട്ടു പോയിന്റുകള്‍ നേടി ഐക്ക 11-3നു ആദ്യ ഗെയിം പിടിച്ചെടുത്തു. അടുത്ത ഗെയിമിന്റെ തുടക്കത്തില്‍ നേപ്പാള്‍ താരം 5-3നു ലീഡ് ചെയ്തിരുന്നു. പക്ഷെ ശക്തമായി തിരിച്ചുവന്ന ഐക്ക 11-2നു ഗെയിം കൈക്കലാക്കി. മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ താരം എതിരാളിയെ നിഷ്പ്രഭയാക്കി. 11-2നായിരുന്നു ഗെയിമും ഒപ്പം മല്‍സരവും ഐക്ക കൈക്കലാക്കിയത്.
മൂന്നാത്തെ ഗെയിം ഇന്ത്യയുടെ സുതീര്‍ഥയും നേപ്പാളിന്റെ ഥാപ്പ മഗറും തമ്മിലായിരുന്നു. ആദ്യ ഗെയിം 11-1നാണ് ഇന്ത്യന്‍ താരം പിടിച്ചെടുത്തത്. രണ്ടാമത്തെ ഗെയിം 11-5നും അവസാന ഗെയിം 11-2നും സുതീര്‍ഥ ജയിച്ചുകയറിയതോടെ നേപ്പാളിനെ ഇന്ത്യ 3-0നു തൂത്തുവാരി.
പുരുഷ വിഭാഗത്തില്‍ ആദ്യ മല്‍സരത്തില്‍ യെമനെ 3-0നും രണ്ടാമത്തെ കളിയില്‍ സിംഗപ്പൂരിനെ 3-1നും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങിയത്. താജിക്കിസ്താനെതിരേ മാനവ് ടാക്കൂറിന്റെ എതിരാളി അഫ്‌സല്‍ഖാന്‍ മഹമുദോവായിരുന്നു. 11-8, 11-5, 11-8 എന്നീ സ്‌കോറുകള്‍ക്കു മല്‍സരം മാനവ് നേടി.
രണ്ടാമത്തെ മല്‍സരത്തില്‍ മനുഷ് ഷാ 13-11, 11-7, 11-5 എന്നീ സ്‌കോറുകള്‍ക്കു സുല്‍ത്തനോവിനെ കീഴടക്കി. ഹര്‍മീതും ഇസ്മയില്‍സോദയും തമ്മിലായിരുന്നു അവസാന മല്‍സരം. 11-1, 11-3, 11-5 എന്നീ സ്‌കോറുകള്‍ക്കു ഇന്ത്യന്‍ താരം മല്‍സരം വരുതിയിലാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications