ജക്കാര്‍ത്ത: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡല്‍ നേടിയ ദ്യുതി ചന്ദ് മറുപടി നല്‍കിയത് തനിക്കെതിരെ ഒരുകാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കുകൂടിയാണ്. ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലാണെന്നു പറഞ്ഞ് (ഹൈപര്‍ ആന്‍ഡ്രോജെനിസം) വിലക്കപ്പെട്ട താരമായിരുന്നു ദ്യുതി. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരത്തെ മത്സരിപ്പിച്ചുമില്ല.
ദ്യുതിയെ വിലക്കിയ നടപടി ശരിയല്ലെന്നു വിധിച്ച് രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതി (സിഎസ്) പച്ചക്കൊടി കാട്ടിയതോടെയാണ് മത്സര രംഗത്തേക്ക് തിരിച്ചുവന്നത്. ആറുമാസത്തോളമായി നടത്തുന്ന കഠിന പരിശീലനത്തിന്റെ ഫലമാണ് ജക്കാര്‍ത്തയിലെ നേട്ടമെന്ന് താരം പറഞ്ഞു. ഇത് തനിക്ക് ഒളിമ്പ്കിസനോളം തിളക്കമുള്ളതാണ്. തനിക്കേറ്റവും വിലപ്പെട്ടതാണ് ഇതെന്നും ദ്യുതി പറഞ്ഞു.
100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടങ്ങളില്‍ ദേശീയ റെക്കോര്‍ഡ് സ്വന്തംപേരിലുള്ള ദ്യുതിക്ക് വന്‍ തിരിച്ചടിയായിരുന്നു ലിംഗത്വ പരിശോധനയും വിലക്കും. പക്ഷെ, എല്ലാ പ്രതിസന്ധികളും മറികടന്ന് പഴയ വേഗത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ രാജ്യത്തിന് ലഭിച്ചത് വിലപ്പെട്ട മെഡല്‍ കൂടിയാണ്. പെണ്ണുതന്നെയാണോ എന്ന സംശയത്താല്‍ ഒപ്പമുള്ളവര്‍ മുറി പങ്കിടാന്‍ പോലും മടിച്ച കാലമുണ്ടായിരുന്നു ദ്യുതിക്ക്.
ഒളിമ്പിക്‌സില്‍ 100 മീറ്ററില്‍ യോഗ്യത നേടിയ മൂന്നാമത്തെമാത്രം ഇന്ത്യക്കാരിയാണ് ദ്യുതി. റിയോയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും അത് താരത്തെ സംബന്ധിച്ച് വലിയ നേട്ടമായി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടാന്‍ കഴിയുമോയെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് ദ്യുതി പറഞ്ഞു. സെമിയില്‍ 11.43 ആയിരുന്നു സമയം. എന്നാല്‍, ഫൈനലില്‍ മികച്ച പ്രകടനത്തോടെ മെഡല്‍ നേടാനായെന്നും ദ്യുതി പറഞ്ഞു. പിടി ഉഷയ്ക്കുശേഷം ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടുന്ന ആദ്യ വനിതാ താരമാണ് ദ്യുതി. 1886ലെ സോള്‍ ഏഷ്യാഡിലായിരുന്നു ഉഷയുടെ നേട്ടം. ഇത്തവണ 11.32 രണ്ട് സെക്കന്റില്‍ ഫിനിഷ് ചെയ്ത താരത്തിന് .02 സെക്കന്റിന്റെ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്.