പ്രോ കബഡി ലീഗിന്റെ പത്താം സീസണിലെ മല്‍സരങ്ങള്‍ ഏഴാം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ചെന്നൈയിലെ മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ പോരാട്ടങ്ങളില്‍ ഗുജറാത്ത് ജയന്റ്‌സും ജയ്പൂര്‍ പിങ്ക് പാന്ദേഴ്‌സും വിജയം പിടിച്ചെടുത്തു. യുപി യോദ്ധാസിനെയാണ് 38-30നു ഗുജറാത്ത് തകര്‍ത്തത്.
മറ്റൊരു ഇഞ്ചോടിഞ്ച് പോരില്‍ ജയ്പ്പൂര്‍ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുക്കുകയായിരുന്നു. തമിഴ് തലൈവാസിനെയാണ് 25-24നു ജയ്പൂര്‍ കീഴടക്കിയത്. ടൂര്‍ണമെന്റില്‍ മല്‍സരങ്ങള്‍ ഏഴാം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. നാലു ടീമുകള്‍ ഏഴു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ അഞ്ചും ആറും റൗണ്ടുകളാണ് പിന്നിട്ടത്.

യു മുംബ, ദബാങ് ഡല്‍ഹി കെസി എന്നീ ടീമുകള്‍ അഞ്ചു റൗണ്ടുകള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പോയിന്റ് പട്ടികയിലേക്കു വന്നാല്‍ ആര്‍ക്കും വ്യക്തമായ ആധിപത്യം അവകാശപ്പെടാനില്ല. നേരിയ മാര്‍ജിനിലാണ് ടീമുകള്‍ ഒന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്.
പുനേരി പള്‍ത്താനാണ് പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒന്നാമത്. 26 പോയിന്റാണ് അവരുടെ പക്കലുള്ളത്. ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച അവര്‍ ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ. ഒരു മല്‍സരം കൂടുതല്‍ കളിച്ച ജയ്പൂര്‍ പിങ്ക് പാന്ദേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ജയ്പൂരിനു 25ഉം ഗുജറാത്തിനു 23ഉം പോയിന്റുണ്ട്. ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച ജയ്പൂര്‍ രണ്ടെണ്ണത്തില്‍ തോറ്റു. ഒന്ന് ടൈയിലും കലാശിക്കുകയായിരുന്നു. ഗുജറാത്താവട്ടെ ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തിലാണ് വിജയം കൊയ്തത്. മൂന്നെണ്ണത്തില്‍ പരാജയം രുചിക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ബംഗാള്‍ വാരിയേഴ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ് എന്നിവരാണ്. 21 വീതം പോയിന്റാണ് ഇരുടീമുകളുടെയും സമ്പാദ്യം.
12 ടീമുകളുടെ ലീഗില്‍ അവസാനത്തെ മൂന്നു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ദബാങ് ഡല്‍ഹി കെസി, തമിഴ് തലൈവാസ്, തെലുഗു ടൈറ്റന്‍സ് എന്നിവരാണ്. യഥാക്രമം 12, 11, 7 പോയിന്റാണ് ഇവര്‍ക്കുള്ളത്. ദബാങ് അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ തലൈവാസ് ആറു കളിയല്‍ ജയിച്ചത് രണ്ടെണ്ണത്തിലാണ്. ടൈറ്റന്‍സാവട്ടെ ആറും മല്‍സരങ്ങൾ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരേയൊരു വിജയമാണ് നേടിയത്.

ഇനി ടൂര്‍ണമെന്റില്‍ റെയ്ഡര്‍മാരിലും ഡിഫന്‍ഡര്‍മാരിലും കസറുന്നവരെയെടുത്താല്‍ ആരൊക്കെയാണ് മുന്നിലെന്നറിയാം. റെയ്ഡര്‍മാരില്‍ യുപി യോദ്ധാസിന്റെ സുരേന്ദര്‍ ഗില്ലാണ് മിന്നിച്ചത്. 75 റെയ്ഡ് പോയിന്റുള്ള അദ്ദേഹം വിജയകരമായ 56 റെയ്ഡുകള്‍ നടത്തുകയും ചെയ്തു. അര്‍ജുന്‍ ദേശ്‌വാള്‍ (64 റെയ്ഡ് പോയിന്റ്), പവന്‍ സെഹ്‌റാവത്ത് (63) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഡിഫന്‍ഡര്‍മാരിലേക്കു വരികയാണെങ്കില്‍ പുനേരി പള്‍ത്താന്റെ മുഹമ്മദ്രേസ ചിയാനെയാണ് 23 ടാക്കിള്‍ പോയിന്റുമായി മുന്നില്‍. 22 പോയിന്റുമായി ശുഭം ഷിന്‍ഡെ രണ്ടാംസ്ഥാനത്തും 20 പോയിന്റുള്ള നിതേഷ് കുമാര്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.