പ്രോ കബഡി ലീഗിന്റെ പത്താം സീസണില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിന്റെ രണ്ടു ഡിഫന്‍ഡര്‍മാരിലൊരാളാണ് യുവരാജ് പാണ്ഡ്യ. ഇന്ത്യന്‍ വംശജന്‍ കൂടിയായ അദ്ദേഹം കബഡി ലീഗില്‍ ദബാങ് ഡല്‍ഹി കെസി ടീമിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ര തലത്തില്‍ ഇതിനകം ഇംഗ്ലണ്ടിനായി കളിച്ചു കഴിഞ്ഞ യുവരാജ് തന്റെ റോള്‍ മോഡലിനെക്കുറിച്ചും പിഎകെഎല്ലില്‍ കളിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചുമെല്ലാം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
കവര്‍ ഡിഫന്‍ഡര്‍ കൂടിയായ യുവരാജ് നേരത്തേ രണ്ടു തവണ ബെംഗബന്ധു കപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ടീമിനു വേണ്ടി നടത്തിയിട്ടുള്ള ചില മിന്നുന്ന പ്രകടനങ്ങള്‍ പ്രോ കബഡി ലീഗില്‍ ഡല്‍ഹി ടീമിലേക്കും അദ്ദേഹത്തിനു വഴി തുറക്കുകയായിരുന്നു.

യുകെയിലെ ഒരു കബഡി ഗ്രൂപ്പില്‍ കളിച്ചു കൊണ്ടാണ് ഈ ഗെയിമിലേക്കുള്ള തന്റെ തുടക്കമെന്നു യുവരാജ് പറയുന്നു. ഒരു ഹിന്ദു സംഘടന പോലെയായിരുന്നു അത്. അവിടെ എല്ലാം അല്‍പ്പം വ്യത്യസ്തമായിരുന്നു, നിയമങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു ദേശീയ ടൂര്‍ണമെന്റ് പോലെയായിരുന്നു ഞങ്ങള്‍ കളിച്ചിരുന്നത്.
ഇംഗ്ലണ്ട് കബഡി ടീമിന്റെ ക്യാപ്റ്റനും ഒരു തവണ മല്‍സരം കാണാനെത്തിയിരുന്നു. അദ്ദേഹമാണ് എന്റെ പ്രകടനം ശ്രദ്ധിച്ചത്. നിങ്ങള്‍ക്കു അടുത്ത തലത്തിലേക്കു പരിശീലനം നടത്താന്‍ താല്‍പ്പര്യമുണ്ടോയെന്നു അദ്ദേഹം ചോദിക്കുകയായിരുന്നു. കരിയറിലെ ഏറ്റലും വലിയ ബ്രേക്കും അവിടെ നിന്നാണെന്നും യുവരാജ് വ്യക്തമാക്കി.
പ്രോ കബഡി ലീഗില്‍ ഇതു എനിക്കു രണ്ടാമത്തെ സീസണാണ്. കഴിഞ്ഞ എഡിഷനിലും ഞാന്‍ കളിച്ചിരുന്നു. ഈ ടൂര്‍ണമെന്റില്‍ കളിച്ചത് വളരെ നല്ല അനുഭവമായിരുന്നു. ഞാന്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. പക്ഷെ ഏഷ്യന്‍ ടൂര്‍ണമെന്റുകളിലേക്കു വന്നാല്‍ പ്രോ കബഡി ലീഗ് തീര്‍ത്തും വ്യത്യസ്തമായ തലത്തിലുള്ളതാണ്.
ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കെതിരേ കളിക്കുകയെന്നത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. എന്നെ സംബന്ധിച്ച് കൂടുതല്‍ പഠിക്കാനും സ്വയം മെച്ചപ്പെടാനും വളരെ നല്ലൊരു അവസരമാണിതെന്നും യുവരാജ് പറയുന്നു.
ഡല്‍ഹി കോച്ച് രംഭീര്‍ സിങിനു കീഴില്‍ കളിക്കുന്നത് നല്ല അനുഭവമാണെന്നു താരം വ്യക്തമാക്കി. ഇതാദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നത്. ഞങ്ങള്‍ നേരത്തേ പരിശീലനം നടത്തിയിട്ടുള്ള അക്കാദമികളുടെ അത്രയും കര്‍ശനമല്ല ഇവിടുത്തെ കാര്യങ്ങള്‍.
ഇവിടെയുള്ളവര്‍ പ്രൊഫഷണലുകളായതു കൊണ്ടായിരിക്കാം ഇതെന്നു ഞാന്‍ കരുതുന്നു. ഈ ഗെയിമിലെ ഏറ്റവും മികച്ചവര്‍ക്കൊപ്പമാണ് ഞാന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിയാവുന്നത്രയും അവരില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുകയാണെന്നും യുവരാജ് വിശദമാക്കി.
ഇന്ത്യന്‍ സൂപ്പര്‍ താരം പര്‍ദീപ് നര്‍വാളാണ് തന്റെ റോള്‍ മോഡലെന്നു അദ്ദേഹം വെളിപ്പെടുത്തി. നര്‍വാൾ ഡബ്കി ചെയ്യുന്ന വീഡിയോ ക്ലിപ്പുകള്‍ ഞാന്‍ കണ്ടിരുന്നു. അവ വളരെ ആവേശം കൊള്ളിക്കുന്നതാണ്. നര്‍വാള്‍ അതു ചെയ്യുന്നതു കാണുമ്പോള്‍ എന്തുകൊണ്ടാണ് ഡിഫന്‍ഡര്‍മാര്‍ക്കു ടാക്കിള്‍ ചെയ്യാന്‍ കഴിയാത്തതെന്നു പോലും തോന്നിയിട്ടുണ്ട്.
പക്ഷെ ഓരോ തവണയും അദ്ദേഹം അതു ചെയ്തു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടു തന്നെ നര്‍വാളാണ് എന്റെ എന്റെ റോള്‍ മോഡല്‍. ആരാധിക്കുന്ന മറ്റൊരു താരം സുര്‍ജീത് നര്‍വാളാണന്നും യുവരാജ് പാണ്യ കൂട്ടിച്ചേര്‍ത്തു.