പാരീസ്: ഒളിംപിക്‌സില്‍ പുരുഷ ഹോക്കിയില്‍ കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യക്കു പാരീസില്‍ വിജയത്തുടക്കം. അഞ്ചു ഗോളുകള്‍ പിറന്ന ഗ്രൂപ്പ് ബിയിലെ ത്രില്ലറില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ന്യൂസിലാഡിനെയാണ് ഇന്ത്യ മറികടന്നത്. 0-1നു പിന്നിട്ടു നിന്ന ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്. മന്‍ദീപ് സിങ് (24ാം മിനിറ്റ്), വിവേക് സാഗര്‍ പ്രസാദ് (34), ഹര്‍മന്‍പ്രീത് സിങ് (58) എന്നിവരാണ് ഇന്ത്യന്‍ സ്‌കോറര്‍മാര്‍. സാം ലെയ്‌നും (എട്ടാം മിനിറ്റ്) സൈമണ്‍ ചൈല്‍ഡും (53) കിവികളുടെ ഗോളുകള്‍ മടക്കുകയും ചെയ്തു.
പ്രതീക്ഷിച്ചതു പോലെയൊരു ആധികാരിക പ്രകടനമല്ല ഈ മല്‍സരത്തില്‍ ഇന്ത്യന്‍ സംഘം കാഴ്ചവച്ചത്. മല്‍സരത്തിന്റെ പല ഘട്ടങ്ങളിലും ഇന്ത്യ പതറുകയും ചെയ്തു. മല്‍സരത്തില്‍ 10 പെനല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യ അനുവദിച്ചത്. മാത്രമല്ല രണ്ടാംപകുതിയില്‍ പ്രതിരോധനിര വിറയ്ക്കുന്നതും കാണാമായിരുന്നു.
തുടക്കത്തില്‍ തന്നെ ഗോളുകള്‍ വഴങ്ങുകയെന്ന സമീപകാലത്തെ പതിവ് ഈ മല്‍സരത്തിലും ഇന്ത്യ തെറ്റിച്ചതുമില്ല. മുന്നോട്ടുള്ള മല്‍സരങ്ങളില്‍ ഈ കുറവുകളെല്ലാം പരിഹരിച്ചെങ്കില്‍ മാത്രമേ ഹോക്കിയില്‍ മെഡലുമായി ഇന്ത്യക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിക്കുകയുള്ളൂ.

കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി ന്യൂസിലാന്‍ഡ് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ വിട്ടുകൊടുത്തില്ല. 23ാം മിനിറ്റില്‍ ഇന്ത്യ സമനില കൈക്കലാക്കി. പെനല്‍റ്റികോര്‍ണറിനൊടുവില്‍ ലഭിച്ച റീബൗണ്ട് മന്‍ദീപ് ഗോളാക്കി മാറ്റുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ വിവേകിന്റെ ഗോളില്‍ കളിയില്‍ ആദ്യമായി ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. പക്ഷെ ഈ ലീഡ് കാത്തുസൂക്ഷിക്കാന്‍ ഇന്ത്യക്കായില്ല.
53ാം മിനിറ്റില്‍ ചൈല്‍ഡിന്റെ ഗോളിലൂടെ ന്യൂസിലാന്‍ഡ് സമനില കണ്ടെത്തി. പക്ഷെ ഇന്ത്യക്കു സമനില സമ്മതിക്കാന്‍ മനസ്സില്ലായിരുന്നു. ഫൈനല്‍ വിസിലിന് ഒരു മിനിറ്റ് മാത്രം മുമ്പ് ഹര്‍മന്‍പ്രീതിലൂടെ മൂന്നാം ഗോളും വിജയവും ഇന്ത്യ വരുതിയിലാക്കുകയും ചെയ്തു. പെനല്‍റ്റി സ്‌ട്രോക്കില്‍ നിന്നാണ് അദ്ദേഹം ന്യൂസിലാന്‍ഡിന്റെ ഗോള്‍ പോസ്റ്റിലേക്കു പന്തടിച്ചുകയറ്റിയത്. ഇന്ത്യയുടെ അടുത്ത പോരാട്ടം തിങ്കളാഴ്ച കരുത്തരായ അര്‍ജന്റീനയുമായിട്ടാണ്.