പാരീസ്: ഒളിംപിക്‌സ് ഹോക്കി പുരുഷ വിഭഗത്തിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുന്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകളുടെ ആവേശോജ്വല ജയമാണ് പിആര്‍ ശ്രീജേഷും സംഘവും സ്വന്തമാക്കിയത്. നേരത്തേ തന്നെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ഇന്ത്യ ടിക്കറ്റെടുത്തിരുന്നു.
52 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒളിംപിക്‌സില്‍ ഓസീസിനെതിരേ ഇന്ത്യ വിജയക്കൊടി പാറിച്ചിരിക്കുന്നത്. 1972ലെ മ്യൂണിക്ക് ഒളിംപിക്‌സിലായിരുന്നു അവര്‍ക്കെതിരേ ഇന്ത്യയുടെ അവസാനത്തെ ജയം. കഴിഞ്ഞ തവണത്തെ ടോക്കിയോ ഒൡപിക്‌സില്‍ ഇന്ത്യയെ ഓസീസ് ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് മുക്കിയത്. ഇവയ്‌ക്കെല്ലാം ഇത്തവണ പാരീസില്‍ ഇന്ത്യ കണക്കു ചോദിച്ചിരിക്കുകയാണ്.

ഇരട്ട ഗോളുകള്‍ നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യയുടെ ഹീറോ. 13, 32 മിനിറ്റുകളിലാണ് താരം സ്‌കോര്‍ ചെയ്തത്. ഇന്ത്യയുടെ ആദ്യത്തെ ഗോള്‍ 12ാം മിനിറ്റില്‍ അഭിഷേകിന്റെ വകയായിരുന്നു. ക്രെയ്ഗ് തോമസ് (25), ബ്ലേക്ക് ഗോവേഴ്‌സ് (55) എന്നിവരാണ് ഓസീസിന്റെ ഗോളുകള്‍ മടക്കിയത്.
കരിയറിലെ അവസാന ഒളിംപിക്‌സ് കളിക്കുന്ന മലയാളി താരം ശ്രീജേഷ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഗോള്‍മുഖത്ത് പാറ പോലെ ഉറച്ചുനിന്ന അദ്ദേഗം ഓസീസിനു മൂക്കുകയറിടുകയായിരുന്നു. നാലാമത്തൈയും അവസാനത്തെയും ക്വാട്ടറില്‍ ഓസീസ് ഗോള്‍ മടക്കാന്‍ ഇരമ്പിക്കയറിയെങ്കിലും ശ്രീജേഷും ഇന്ത്യന്‍ പ്രതിരോധവും ചേര്‍ന്ന് അവരെ പൂട്ടുകയായിരുന്നു.
ഓസീസിനെതിരേ ഇന്ത്യയുടെ തുടക്കം വളരെ അഗ്രസീവായിരുന്നു. ഓസീസും ഇതേ ശൈലിയാണ് സ്വീകരിച്ചത്. അഞ്ചാം മിനിറ്റില്‍ അവര്‍ ഗോള്‍ശ്രമം നടത്തിയെങ്കിലും ശ്രീജേഷ് ബ്ലോക്ക് ചെയ്യുകയായിരുന്നു. 11ാം മിനിറ്റില്‍ അദ്ദേഹത്തിന്‍െ മറ്റൊരു സേവ് ഇന്ത്യയെ രക്ഷിച്ചു. തൊട്ടടുത്ത മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ അഭിഷേകിന്റെ ഗോള്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടു മിനിറ്റിനകം ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലീഡുയര്‍ത്തിയതോടെ ഓസീസ് ഞെട്ടി.
15ാ മിനിറ്റില്‍ ഓസീസ് ഗോള്‍ മടക്കാന്‍ മികച്ചൊരു നീക്കം നടത്തിയെങ്കിലും ശ്രീജേഷിനെ മറികടക്കാനായില്ല. 2-0ന്റെ ലീഡുമായാണ് ആദ്യത്തെ ക്വാര്‍ട്ടര്‍ ഇന്ത്യ അവസാനിപ്പിച്ചത്. രണ്ടാം ക്വാര്‍ട്ടറിലും ശ്രീജേഷ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. പെനല്‍റ്റി കോര്‍ണറിനൊടുവില്‍ വിക്കാമിന്റെ ഷോട്ട് അദ്ദേഹം തടുക്കുകയായിരുന്നു.