41 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം സെമി ഫൈനലിലേക്കു മുന്നേറി. നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു വീഴ്ത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് മല്‍സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ബ്രിട്ടന്റെ മികച്ച ചില മുന്നേറ്റങ്ങളെ വിഫലമാക്കിയത് ശ്രീജേഷിന്റെ ഗംഭീര സേവുകളായിരുന്നു.
ദില്‍പ്രീത് സിങ്, ഗുര്‍ജീത് സിങ്, ഹാര്‍ദിക് സിങ് എന്നിവരുടെ ഗോളുകള്‍ക്കാണ് ഇന്ത്യ ബ്രിട്ടന്റെ കഥ കഴിച്ചത്. സെമിയില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍. ബ്രിട്ടന്റെ ആശ്വാസ ഗോള്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇയാന്‍ സാമുവലിന്റെ വകയായിരുന്നു. മിന്നുന്ന ഫോമിലുള്ള ബ്രിട്ടനെതിരേ ഇന്ത്യക്കു ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
മല്‍സരത്തില്‍ ഒരു പെനല്‍റ്റി കോര്‍ണര്‍ പോലും ലഭിക്കാതിരുന്നിട്ടും മൂന്നു ഗോളുകള്‍ ഇന്ത്യക്കു നേടാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ അതിവേഗ കൗണ്ടര്‍ അറ്റാക്കുകള്‍ ബ്രിട്ടന്റെ താളം തെറ്റിക്കുകയായിരുന്നു. അറ്റാക്കിങ് ഗെയിമായിരുന്നു ബ്രിട്ടന്‍ കാഴ്ചവച്ചത്. തുടക്കത്തില്‍ തന്നെ പെനല്‍റ്റി കോര്‍ണര്‍ അവര്‍ നേടിയെടുത്തെങ്കിലും ഇന്ത്യ അതു വിഫലമാക്കി.
ധോണിയും കോഹ്ലിയും ഇല്ലാതെ യുവിയുടെ ഫ്രണ്ട്ഷിപ്പ് വീഡിയോ; ഇത് വല്ലാത്ത ചെയ്ത്തായി പോയി!
T20 World Cup 2021: ശിഖര്‍ ധവാനും ശ്രേയസും വേണം, ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് രിതീന്ദര്‍ സോധി
ആദ്യ 10 മിനിറ്റില്‍ ബ്രിട്ടന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു കണ്ടത്. പക്ഷെ ഇന്ത്യയുടെ ശക്തമായ പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. മല്‍സരഗതിക്കു വിപരീതമായാണ് ദില്‍പ്രീതിലൂടെ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ അക്കൗണ്ട് തുറന്നത്. ദില്‍പ്രീതിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പോസ്റ്റില്‍ കയറുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റുകളില്‍ ശ്രീജേഷിന്റെ ഡബിള്‍ സേവ് ഇന്ത്യയെ ലീഡ് നിലനിര്‍ത്താന്‍ സഹായിച്ചു.
രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി തൊട്ടുപിന്നാലെ തന്നെ ബ്രിട്ടനെ സ്തബ്ധരാക്കി ഇന്ത്യ ലീഡുയര്‍ത്തി. അതിവേഗ നീക്കത്തിനൊടുവില്‍ ഗുര്‍ജീത് സിങിന്റെ വകയായിരുന്നു ഈ ഗോള്‍. ബ്രിട്ടന്‍ കൂടുതല്‍ സമയം ബോള്‍ കൈയടക്കിവച്ചെങ്കിലും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയാവട്ടെ രണ്ടു ഗോള്‍ ലീഡിന്റെ കരുത്തില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കുകയും ചെയ്തു.
രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ ഒമ്പത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഇന്ത്യന്‍ താരം ദില്‍പ്രീതിന് റഫറി ഗ്രീന്‍ ഗാര്‍ഡ് നല്‍കി. ഇതോടെ രണ്ടു മിനിറ്റ് താരത്തിനു പുറത്തിരിക്കേണ്ടി വന്നു. ബ്രിട്ടന്‍ ഗോള്‍ മടക്കാന്‍ രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റുകളില്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും ഇന്ത്യ ഇവയെല്ലാം സമര്‍ഥമായി പ്രതിരോധിച്ചു. 2-0ന്റെ ലീഡുമായാണ് ഇന്ത്യ ഒന്നാം പകുതി അസാനിപ്പിച്ചത്.
മൂന്നാം പകുതിയില്‍ ബ്രിട്ടന്‍ ഗോള്‍ മടക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം ഇന്ത്യന്‍ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. ശ്രീജേഷിന്റെ സേവുകളും അവരെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. ഒടുവില്‍ മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു തൊട്ടു മുമ്പായി ഇയാന്‍ സാമുവലിലൂടെ ബ്രിട്ടന്‍ ആദ്യ ഗോള്‍ മടക്കി. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇന്ത്യയെ ഈ ഗോള്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.
നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡ് കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചത്. ബ്രിട്ടനാവട്ടെ സമനില ഗോളിനായി ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ബ്രിട്ടന് തുടരെ പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ശ്രീജേഷും പ്രതിരോധനിരയും ചേര്‍ന്ന് ഇവയെല്ലാം വിഫലമാക്കിക്കൊണ്ടിരുന്നു. മികച്ച നിരവധി സേവുകളാണ് നാലാം ക്വാര്‍ട്ടറില്‍ ശ്രീജേഷിന്റെ ഭാഗത്തു നിന്നും കണ്ടത്. ഒടുവില്‍ മല്‍സരം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മൂന്നാമത്തെ ഗോളും നേടിയ ഇന്ത്യ ജയവും സെമി ടിക്കറ്റും ഉറപ്പാക്കി. ബോളുമായി ഒറ്റയ്ക്ക് കുതിച്ചെത്തിയ ഹാര്‍ദിക്കിന്റെ ആദ്യ ഷോട്ട് ഗോളി കാല്‍ കൊണ്ടു തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ലഭിച്ച ഹാര്‍ദിക് മറ്റൊരു തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലേക്കു തൊടുത്തപ്പോള്‍ ഗോളിക്കു കാഴ്ചക്കാരനായി നില്‍ക്കാനേ സാധിച്ചുള്ളൂ.