ധാക്ക: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറിയ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യക്കു സെമി ഫൈനലില്‍ ഷോക്ക്. രണ്ടാം സെമി ഫൈനലില്‍ ജപ്പാനാണ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാക്കള്‍ കൂടിയായ ഇന്ത്യയെ ഞെട്ടിച്ചത്. ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു കിരീട ഫേവറിറ്റുകള്‍ കൂടിയായ ഇന്ത്യയെ ജപ്പാന്‍ വീഴ്ത്തിയത്. നേരത്തേ ലീഗ് ഘട്ടത്തില്‍ ജപ്പാനെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കു ഇന്ത്യ മുക്കിയിരുന്നു. മാത്രമല്ല നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളിലും ജപ്പാനെതിരേ ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. നേരത്ത 18 തവണ ഏറ്റുമുട്ടിയപ്പോള്‍ 16ലും വിജയം ഇന്ത്യക്കായിരുന്നു. ഒരു തവണ മാത്രമേ ജപ്പാന്‍ ജയിച്ചിരുന്നുള്ളൂ. ഒരു മല്‍സരം സമനിലയാവുകയായിരുന്നു. പക്ഷെ സെമി ഫൈനലില്‍ ഇന്ത്യയെ സ്തബ്ധരാക്കുന്ന പ്രകടനമാണ് ജപ്പാന്‍ നടത്തിയത്.
ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യയെ സംബന്ധിച്ച് അപ്രതീക്ഷിത ആഘാതം തന്നെയാണ് ഫൈനലിലേറ്റ പരാജയം. ഒരു മല്‍സരം പോലും തോല്‍ക്കാതെ റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം. സെമിയില്‍ ഇന്ത്യയും ജപ്പാനും ഇഞ്ചോടിഞ്ച് തന്നെ പൊരുതി. പക്ഷെ മന്‍പ്രീത് സിങ് നയിച്ച ഇന്ത്യന്‍ ടീമിനെ വിറപ്പിക്കുന്ന പ്രകടനമാണ് ജപ്പാന്‍ കാഴ്ചവച്ചത്. ലീഗ് ഘട്ടത്തില്‍ ജപ്പാനെ മുക്കിയ ഇന്ത്യയെയല്ല ഈ കളിയില്‍ കണ്ടത്. എതിരാളികളുടെ നിരന്തകരമുള്ള മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ പ്രതിരോധം തകരുകയായിരുന്നു. ആദ്യ രണ്ടു മിനിറ്റില്‍ തന്നെ രണ്ടു ഗോളുകള്‍ വഴങ്ങിയ ഇന്ത്യക്കു പിന്നീട് ഇതില്‍ നിന്നും കരകയറാനായില്ല.
ഫൈനലില്‍ സൗത്ത് കൊറിയയാണ് ജപ്പാന്റെ എതിരാളികള്‍. ത്രില്ലറില്‍ പാകിസ്താനെ 6-5നു വീഴ്ത്തിയായിരുന്നു കൊറിയയുടെ ഫൈനല്‍ പ്രവേശനം. ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചതോടെ ഇന്ത്യക്കു ഇനി വെങ്കല മെഡലിനു വേണ്ടി മല്‍സരിക്കാം. ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യ ഇന്നു ഏറ്റുമുട്ടുക. വൈകീട്ട് മൂന്നു മണിക്കാണ് മല്‍സരമാരംഭിക്കുന്നത്. നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു പാകിസ്താനെ തകര്‍ത്തുവിട്ടിരുന്നു.
ജപ്പാന്റെ അറ്റാക്കിങ് ഗെയിമിനു മുന്നില്‍ ഇന്ത്യ തുടക്കം മുതല്‍ പ്രതിരോധത്തിലായിരുന്നു. ആദ്യത്തെ ആറു മിനിറ്റിനുള്ളില്‍ ജപ്പാന്‍ നേടിയെടുത്തത് ആറു പെനല്‍റ്റി കോര്‍ണറുകളായിരുന്നു. ഇവയില്‍ രണ്ടെണ്ണം ഗോളാക്കി മാറ്റാനും ജപ്പാനു കഴിഞ്ഞു. ആദ്യ 15 മിനിറ്റില്‍ ഇന്ത്യ ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നു. ഒന്നിനു പിറകെ ഒന്നായി ജപ്പാന്‍ മുന്നേറ്റങ്ങളുടെ വേലിയേറ്റം തന്നെ തീര്‍ത്തു. ഇന്ത്യക്കു ഒരു ഗോളവസരം പോലും ആദ്യത്തെ 15 മിനിറ്റില്‍ നേടിയെടുക്കാനുമായില്ല. ഷോട്ട യമാഡ (ആദ്യ മിനിറ്റ്), റെയ്കി ഫ്യുജിഷിമ (രണ്ട്), യോഷിക്കി കിറിഷിത (29), കൊസെയ് കവാബെ (35), റ്യോമ ഊക്ക (41) എന്നിവരാണ് ജപ്പാന്റെ സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി ഹാര്‍ദിക് സിങ് ഇരട്ടഗോളുകള്‍ നേടി. 17, 58 മിനിറ്റുകളിലായിരുന്നു ഇത്. മറ്റൊരു ഗോള്‍ 43ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങിന്റെ വകയായിരുന്നു.