റഷ്യന്‍ ഫിഫ ലോകകപ്പിനു മുന്‍പ് തന്നെ ഫുട്‌ബോള്‍ നിരൂപകരുടെ കിരീടഫേവറിറ്റുകളിലുണ്ടായിരുന്ന ടീമാണ് ഫ്രാന്‍സ്. മികച്ച യുവതാര നിരയ്‌ക്കൊപ്പ ദിദിയര്‍ ദെഷാംപ്‌സെന്ന തന്ത്രശാലിയായ പരിശീലകനും ഫ്രാന്‍സിനെ കിരീടഫേവറിറ്റുകളില്‍ മുന്‍പന്തിയിലെത്തിച്ചു. ഫുട്‌ബോള്‍ നിരൂപകരുടെ പ്രവചനം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ഫ്രാന്‍സ് പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്.
ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമും മുന്‍ ലോക ചാംപ്യന്‍മാരുമായ ഉറുഗ്വേയെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച് പട തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഫ്രാന്‍സിന്റെ വിജയവും ടൂര്‍ണമെന്റിലെ സെമി പ്രവേശനവും.
മികച്ച കളി കെട്ടഴിച്ച് ഫ്രാന്‍സ്
ഉറുഗ്വേയ്‌ക്കെതിരേ അര്‍ഹിച്ച വിജയമാണ് ഫ്രാന്‍സ് നേടിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും ഫ്രാന്‍സിന് ആധിപത്യം പുലര്‍ത്താനായി. കിട്ടിയ രണ്ട് സുവര്‍ണാവസരങ്ങളും ഗോളാക്കുന്നതില്‍ ഫ്രഞ്ച് പട വിജയം കാണുകയായിരുന്നു. എല്ലാ താരങ്ങളും തങ്ങളുടെ റോള്‍ നന്നായി നിര്‍വ്വഹിച്ചു. മുന്നേറ്റനിര, മധ്യനിര, പ്രതിരോധനിര, ഗോള്‍വല കാത്ത ഹ്യൂഗോ ലോറിസ് എന്നിവരെല്ലാം ഫ്രഞ്ച് വിജയത്തില്‍ തങ്ങളുടേതായ റോള്‍ ഭംഗിയായി നിര്‍വ്വഹിക്കുകയായിരുന്നു.
കവാനിയുടെ അഭാവം ഉറുഗ്വേയ്ക്ക് തിരിച്ചടിയായി
സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്നത് ഉറുഗ്വേയുടെ തോല്‍വിയില്‍ നിര്‍ണായകമായി. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുണ്ടായിരുന്നു താരം കൂടിയായിരുന്നു കവാനി. കവാനിയുടെ അഭാവം ഉറുഗ്വേയുടെ മുന്നേറ്റങ്ങളെ ബാധിക്കുകയായിരുന്നു. കവാനിക്കു പകരക്കാരനായെത്തിയ ക്രിസ്റ്റ്യന്‍ സ്റ്റുവാനിക്ക് ആ റോള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതുമില്ല.
ലൂയിസ് സുവാരസ് ഉള്‍പ്പെടെയുള്ള മുന്നേറ്റനിരയ്ക്ക് ലക്ഷ്യം കാണാന്‍ കഴിയാതെ പോയതും ഉറുഗ്വേയ്ക്ക് വിനയായി. ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മസ്‌ലേരയുടേയും പ്രതിരോധനിരയുടെയും പിഴവുകള്‍ ഉറുഗ്വേയെ തോല്‍വിയിലേക്ക് തള്ളിയിട്ടു.