സ്വന്തം നാട്ടില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ചാണ് റഷ്യന്‍ പട കളംവിടുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ അപ്രതീക്ഷിത മുന്നേറ്റവുമായി ഏവരുടെയും കൈയ്യടി നേടിയാണ് റഷ്യന്‍ ടീം കളംവിടുന്നത്. ലോകകപ്പ് ആതിഥേയത്വത്തിനൊപ്പം കളംനിറഞ്ഞു കളിച്ച് പല വമ്പന്‍മാര്‍ക്കും മടക്കടിക്കറ്റ് നല്‍കിയാണ് റഷ്യ ഏവരുടെയും മനംകവര്‍ന്നത്.
പെനാല്‍റ്റി കിക്കില്‍ സ്‌പെയിനിനെതിരേ പുലര്‍ത്തിയ ജാഗ്രത ക്രൊയേഷ്യക്കെതിരേയും പുലര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ റഷ്യക്ക് ഈ ലോകകപ്പ് ഒന്നുകൂടി അവിസ്മരണീയമാക്കാന്‍ കഴിയുമായിരുന്നു. എങ്കിലും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള റഷ്യന്‍ കുതിപ്പ് സ്വന്തം ജനതയ്ക്ക് എക്കാലവും അഭിമാനിക്കാനുള്ള വകകൂടിയാണ്.
ക്രൊയേഷ്യക്കെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിശ്ചിത സമയത്ത് 1-1 ഉം അധികസമയത്ത് 2-2 ഉം ആയി പിരിഞ്ഞതിനെ തുടര്‍ന്നാണ് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കെത്തിയത്. പക്ഷേ, ഇത്തവണ പെനാല്‍റ്റി ഭാഗ്യം ക്രൊയേഷ്യക്കൊപ്പം നില്‍ക്കുകയായിരുന്നു. ഇരു ടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. പന്തടക്കത്തില്‍ ക്രൊയേഷ്യക്കായിരുന്നു മുന്‍തൂക്കമെങ്കിലും ആക്രമിച്ചു കളിക്കുന്നതില്‍ റഷ്യ എതിരാളികള്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ക്രൊയേഷ്യയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചായിരുന്നു. മോഡ്രിച്ച് തന്നെയാണ് കളിയിലെ കേമനും. സെമി ഫൈനലില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന് വെല്ലുവിളിയാവുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.