ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ നേരത്തെ തന്നെ പുറത്തായ ടീമുകളാണ് ടുണീഷ്യയും പാനമയും. ദുര്‍ബലരെന്ന് വിളിപ്പേരുള്ള ടുണീഷ്യയും പാനമയും മുഖാമുഖം അങ്കത്തട്ടിലിറങ്ങുകയും ചെയ്തു. ആദ്യം ഒന്ന് വിറപ്പിച്ചെങ്കിലും പാനമയേക്കാള്‍ ലോകകപ്പില്‍ പരിചയസമ്പത്തുള്ള ടുണീഷ്യക്കൊപ്പം തന്നെ വിജയം നിന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ടുണീഷ്യയുടെ വിജയം. തോറ്റെങ്കിലും തങ്ങളുടെ കന്നി ലോകകപ്പ് കളിച്ചതിന്റെ സന്തോഷത്തിലാണ് പാനമ റഷ്യ വിടുന്നത്.
ക്ഷീണം തീര്‍ത്ത് ടുണീഷ്യ, പൊരുതി നോക്കി പാനമ
ആദ്യ രണ്ട് മല്‍സരങ്ങളിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുന്നതായിരുന്നു പാനമയ്‌ക്കെതിരേയുടെ ടുണീഷ്യയുടെ പ്രകടനം. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ടുണീഷ്യക്ക് മേധാവിത്വം നേടാന്‍ കഴിയുകയും ചെയ്തു.
എന്നാല്‍, ടുണീഷ്യയെ ഞെട്ടിച്ച് ആദ്യം ഗോള്‍ നേടിയത് പാനമയായിരുന്നു. 32ാം മിനിറ്റില്‍ യാസ്സിന്‍ മെറിയയുടെ വകയായിരുന്നു പാനമയുടെ ഗോള്‍. എന്നാല്‍, വാശിയോടെ കളംനിറഞ്ഞു കളിച്ച ടുണീഷ്യ രണ്ടാംപകുതിയില്‍ രണ്ട് ഗോള്‍ നേടി അര്‍ഹിച്ച വിജയം കൈക്കലാക്കി. 50ാം മിനിറ്റില്‍ ഫക്രുദ്ദീന്‍ ബെന്‍ യൂസ്സഫും 65ാം മിനിറ്റില്‍ വഹ്ബി ഖാസ്‌റിയുമാണ് ടുണീഷ്യയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്. മല്‍സരത്തില്‍ രണ്ടാം തവണയും ടുണീഷ്യയുടെ ഗോള്‍വല കുലുക്കാനായെങ്കിലും റഫറി ഫൗള്‍ വിധിച്ചത് പാനമയുടെ സമനില മോഹത്തിന് വിലങ്ങുതടിയായി.