റഷ്യന്‍ ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പ് ഫുട്‌ബോള്‍ നിരൂപകരുടെ വിലയിരുത്തല്‍ ഗ്രൂപ്പ് എച്ചില്‍ നിന്ന് കൊളംബിയയും പോളണ്ടും പ്രീക്വാര്‍ട്ടറില്‍ കടക്കുമെന്നായിരുന്നു. എന്നാല്‍, രണ്ട് റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഈ പ്രവചനങ്ങള്‍ തെറ്റുന്ന കാഴ്ചയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. ഏഷ്യന്‍ രാജ്യമായ ജപ്പാനും ആഫ്രിക്കയില്‍ നിന്നുള്ള സെനഗലും അപ്രതീക്ഷിത അട്ടിമറികളുമായി മുന്നേറുമ്പോള്‍ ഗ്രൂപ്പ്ഘട്ടത്തില്‍ നിന്ന് തന്നെ ശക്തരായ പോളണ്ടിന് അടിയറവ് പറയേണ്ടിവന്നിരിക്കുകയാണ്. മറ്റു മൂന്ന് ടീമുകളുടെയും വിധി തീരുമാനിക്കുക ഗ്രൂപ്പ്ഘട്ടത്തിലെ അവസാന റൗണ്ട് മല്‍സരങ്ങളാണ്.
പോളണ്ടിന് മടക്കടിക്കറ്റ് നല്‍കി കൊളംബിയ
ടൂര്‍ണമെന്റിലെ നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് കൊളംബിയയും പോളണ്ടും മുഖാമുഖം വന്നത്. സമനിലയെങ്കിലും പിടിച്ചാല്‍ മാത്രമേ ഇരു ടീമിനു പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ എന്നൊരു സ്ഥിതി. പക്ഷേ, ആദ്യ മല്‍സരത്തിലെ പിഴവുകള്‍ തിരുത്തി കളത്തിലിറങ്ങിയ കൊളംബിയ പോരാട്ടവീര്യം പുറത്തെടുത്തപ്പോള്‍ പോളണ്ട് പതറിപ്പോവുകയായിരുന്നു. നിര്‍ണായക മല്‍സരത്തില്‍ കൊളംബിയയോട് 3-0ന് തോറ്റ് പോളണ്ട് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയും ചെയ്തു.

പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും മേല്‍ക്കൈ നേടിയ കൊളംബിയ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. റഡാമെല്‍ ഫല്‍കാവോയെ മുന്നില്‍ നിറുത്തി മിഡ്ഫീല്‍ഡര്‍മാരായ ജെയിംസ് റോഡ്രിഗസും യുവാന്‍ ക്വിന്റെറോയും യുവാന്‍ ക്വര്‍ഡാഡോയും ആബെല്‍ അഗ്വിലാറും കളി നിയന്ത്രിച്ചതാണ് കൊളംബിയക്ക് അര്‍ഹിച്ച വിജയം സമ്മാനിച്ചത്. ചുരുക്കി പറഞ്ഞാല്‍ ജോസ് പെക്കര്‍മാന്റെ തന്ത്രങ്ങള്‍ കൊളംബിയന്‍ താരങ്ങള്‍ അതുപോലെ പ്രാവര്‍ത്തികമാക്കുന്നതില്‍ വിജയം കണ്ടുവെന്നതാണ് സത്യം.
എന്നാല്‍, മധ്യനിരയിലെ പിഴവുകള്‍ പോളണ്ടിന് തിരിച്ചടിയാവുകയായിരുന്നു. സ്‌ട്രൈക്കര്‍മാരായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്കും ഡേവിഡ് കൊവ്‌നാക്കിക്കും പന്തെത്തിച്ചു കൊടുക്കുന്നതില്‍ പലപ്പോഴും പോളണ്ട് മധ്യനിരയ്ക്ക് കഴിയാതെ പോയി. ലെവന്‍ഡോവ്‌സ്‌കിയെ പൂട്ടുന്നതില്‍ കൊളംബിയന്‍ പ്രതിരോധ നിര വിജയം കണ്ടതും പോളണ്ടിന്റെ തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചു.