മോസ്‌കോ: വിശ്വകപ്പിനുള്ള ഒരുക്കത്തിലാണ് ലോക ഫുട്‌ബോളിലെ പ്രബല രാജ്യങ്ങള്‍. അവസാനവട്ട ഒരുക്കത്തിന്റെ ഭാഗാമായി സൗഹൃദ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കെ ടൂര്‍ണമെന്റിലുപയോഗിക്കുന്ന പന്തിനെ വിമര്‍ശിച്ച് ലോകോത്തര ഗോള്‍ കീപ്പര്‍മാര്‍. സ്‌പെയിന്‍ ഗോളിമാരായ ഡേവിഡ് ഡി ജിയ, പെപെ റെയ്‌ന ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റീഗന്‍ തുടങ്ങിയവര്‍ പന്തിനെതിരെ രംഗത്തെത്തി.
കഴിഞ്ഞദിവസം നടന്ന സൗഹൃദ മത്സരങ്ങളില്‍ ലോകകപ്പിന് ഉപയോഗിക്കുന്ന പന്തുകളാണ് ഗ്രൗണ്ടിലിറക്കിയത്. എന്നാല്‍, പന്തിന്റെ ദൂരം കണക്കുകൂട്ടാന്‍ പ്രയാസമാണെന്ന് കീപ്പര്‍മാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ലോങ് റേഞ്ച് ഗോളുകളുടെ പെരുമഴതന്നെയുണ്ടായേക്കാമെന്നാണ് ഇവരുടെ അഭിപ്രായം.

അഡിഡാസിന്റെ 'ടെല്‍സ്റ്റാര്‍ 18' എന്ന വിളിപ്പേരുള്ള പന്താണ് ലോകകപ്പില്‍ ഉപയോഗിക്കുക. കറുപ്പും വെളുപ്പും ചേര്‍ന്ന പന്ത് 1970 ലോകകപ്പിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നതാണ് എന്നാണ് ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്. എന്നാല്‍, ഇതേ പന്ത് ലോകകപ്പില്‍ ഉപയോഗിച്ചാല്‍ 35 ലോങ് റേഞ്ച് ഗോളുകളെങ്കിലും ഉണ്ടാകുമെന്ന് സ്പാനിഷ് കീപ്പര്‍ റെയ്‌ന ഉറപ്പിക്കുന്നു.
ലോകകപ്പിന് മുന്‍പ് ഫിഫ പന്തുകള്‍ മാറ്റണമെന്നാണ് കീപ്പര്‍മാരുടെ നിര്‍ദ്ദേശം. ഇത് പ്രായോഗികമായില്ലെങ്കില്‍ തങ്ങള്‍ക്ക് മറ്റു വഴികളില്ലെന്നും ഇവര്‍ പറയുന്നുണ്ട്. റഷ്യയില്‍ ജൂണ്‍ പതിനാലിനാണ് ലോകകപ്പിന് പന്തുരുളുക. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം.