ദോഹ: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഏപ്രില്‍ മെയ് മാസത്തേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം. ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാള്‍ ഹെയ്ന്‍സ് റമ്മനിഗ്ഗെയാണ് ഒരു ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സാധാരണയായി ജൂണ്‍ ജൂലായ് മാസങ്ങളിലായാണ് ലോകകപ്പ് ഫുട്‌ബോള്‍ നടത്തിവരാറുള്ളത്. എന്നാല്‍ ഖത്തറില്‍ ചൂടുകൂടിവരുന്ന സമയമായതിനാല്‍ കളിക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്ന് പല രാജ്യങ്ങളും അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ഫിഫയുടെ ടാസ്‌ക് ഫോഴ്‌സ് സൂറിച്ചില്‍ യോഗം ചേരാനിരിക്കെയാണ് ബയണ്‍ മ്യൂണിക്ക് പ്രമുഖന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ജനുവരി നവംബര്‍ മാസങ്ങളും പരിഗണനയിലുണ്ടെങ്കിലും അത് ക്ലബ്ബ് ഫുട്‌ബോളിനെയും ബിസിനസ്സിനെയും കാര്യമായി ബാധിക്കുമെന്ന് ഹെയ്ന്‍സ് റമ്മനിഗ്ഗെ പറഞ്ഞു. ഖത്തറിലെ കാലവസ്ഥയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ 35 ഡിഗ്രി ചൂട് ആയിരിക്കും ഏപ്രില്‍ മെയ് മാസങ്ങളില്‍. രാത്രി 7നും 9.30നും കളി നടത്തുകയാണെങ്കില്‍ കളിക്കാര്‍ക്ക് താങ്ങാവുന്ന ചൂടു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണില്‍ കളി നടക്കുകയാണെങ്കില്‍ പല കളിക്കാരും ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. വേദി ഖത്തറില്‍ നിന്നും മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. അതേസമയം, എതു മാസങ്ങളില്‍ വേണമെങ്കിലും കളിനടത്താന്‍ ഖത്തര്‍ ഒരുക്കമാണെന്ന് സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്‍ഡ് ലെഗസി മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നാസര്‍ അല്‍ ഖാതിര്‍ അറിയിച്ചു.