Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്ളോ നഷ്ടമാകുമെന്ന് ചെല്‍സി, സ്ഥലമില്ലെന്ന് പി എസ് ജി, റോണോയെ ആര്‍ക്കും വേണ്ട!

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മുപ്പത്തേഴാം വയസില്‍ കരിയറിലെ വലിയൊരു പ്രതിസന്ധി മുഖത്താണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഒരിക്കല്‍ കൂടി കളിക്കാനുള്ള ആഗ്രഹം നടപ്പിലാക്കാന്‍ പറ്റാത്ത അവസ്ഥ! ഇപ്പോള്‍ കളിക്കുന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലാണ്. നിലവില്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ല. അടുത്ത സീസണില്‍, പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറിലേക്ക് കയറിയിട്ട് വേണം യൂറോപ്പിലെ പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍.

ഒരു വര്‍ഷം കഴിഞ്ഞാല്‍, ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ കരാര്‍ അവസാനിക്കും. അപ്പോള്‍, പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാറിന് പ്രായം 38 ആകും. പിന്നീട് യൂറോപ്പിലെ പ്രധാന ക്ലബ്ബുകളിലൊന്നില്‍ കളിക്കുക അസാധ്യം. അതുകൊണ്ടാണ്, ഒരു മാസം മുമ്പെ ക്രിസ്റ്റ്യാനോ താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനാഗ്രഹിക്കുന്നുവെന്നും കരാര്‍ നിലനില്‍ക്കെ ട്രാന്‍സ്ഫറിന് അനുമതി നല്‍കണെന്നും ഓള്‍ഡ്ട്രഫോര്‍ഡ് അധികൃതരെ ധരിപ്പിച്ചത്.

1

ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്, ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി എന്നീ ക്ലബ്ബുകളിലെ സാധ്യതകളാണ് ക്രിസ്റ്റ്യാനോയുടെ സൂപ്പര്‍ ഏജന്റായ ജോര്‍ജ് മെന്‍ഡസ് ആദ്യം അന്വേഷിച്ചത്. ചെല്‍സി ക്ലബ്ബിന്റെ പുതിയ ഉടമ ടോഡ് ബോയ്‌ലിയുമായി ചര്‍ച്ച നടന്നെങ്കിലും കോച്ച് തോമസ് ടുചേലിന്റെ എതിര്‍പ്പ് ക്രിസ്റ്റ്യാനോയുടെ ചെല്‍സി മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ക്രിസ്റ്റ്യാനോ വരുന്നത് ചെല്‍സിക്ക് ഗുണം ചെയ്യില്ല, ടീമിന്റെ സന്തുലിതാവസ്ഥ നഷ്ടമാകുമെന്നാണ് ടുചേലിന്റെ വാദം.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ക്രിസ്റ്റിയാനോ ഗോളടിച്ചിട്ടും ടീം ആദ്യ നാലില്‍ പോലും ഇടം പിടിച്ചില്ലെന്നത് ടുചേല്‍ ചൂണ്ടിക്കാട്ടുന്നു. ബയേണ്‍ മ്യൂണിക്കിലേക്കുള്ള നീക്കവും തടസപ്പെട്ടിരിക്കുകയാണ്. പ്രായമാണ് പ്രധാന വില്ലന്‍. പോളിഷ്‌സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിക്ക് ബയേണ്‍ കരാര്‍ പുതുക്കി നല്‍കാതിരിക്കുന്നത് മുപ്പത്തിനാല് വയസ് പിന്നിട്ടതിന്റെ സാങ്കേതികത്വം പറഞ്ഞിട്ടാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രായം അതുക്കും മേലെയാണ്!

2

ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയാണ് ക്രിസ്റ്റ്യാനോ തന്റെ കരിയറിലെ അവസാന കാല അഭിലാഷം പൂര്‍ത്തീകരിക്കാന്‍ പറ്റുന്നതായി കണ്ട മറ്റൊരിടം. കരിയറിലുടനീളം തന്റെ മുഖ്യ എതിരാളിയായ ലയണല്‍ മെസിക്കൊപ്പം കളിക്കാനുള്ള അവസരം. നെയ്മറും കിലിയന്‍ എംബാപെയും കളിക്കുന്ന സൂപ്പര്‍ തട്ടകം. ഏജന്റ് മെന്‍ഡെസ് പാരിസിലെത്തി ട്രാന്‍സ്ഫര്‍ കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തു. പക്ഷേ, അവിടെയും രക്ഷയില്ല. ക്രിസ്റ്റ്യാനോയെ പോലൊരു താരത്തിന് കളിക്കാന്‍ പി എസ് ജിയില്‍ ഇടമില്ലെന്നതാണ് പ്രശ്‌നം.

മാത്രമല്ല, കിലിയന്‍ എംബാപെയെ നിലനിര്‍ത്താന്‍ പി എസ് ജി വലിയ തുകയാണ് ചെലവിട്ടത്. റയല്‍ മാഡ്രിഡ് വമ്പന്‍ ഓഫറുമായി എംബാപെക്ക് പിറകെ ഇപ്പോഴുമുണ്ട്. അതിനെ മറികടക്കാന്‍, പി എസ് ജിയിലേക്ക് പുതിയ കളിക്കാരെ എടുക്കുന്ന കാര്യത്തില്‍ പോലും അഭിപ്രായം പറയാനുള്ള അവകാശം എംബാപെക്ക് നല്‍കിയിരിക്കുകയാണ് പി എസ് ജി. ഇപ്പോഴത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പോര്‍ട്ടോയുടെ മിഡ്ഫീല്‍ഡര്‍ വിറ്റീഞ്ഞയെ മാത്രമാണ് പി എസ് ജി വാങ്ങിയത്. അര്‍ജന്റൈന്‍ വിംഗര്‍ ഏഞ്ചല്‍ ഡി മരിയ ക്ലബ്ബ് വിടുകയും ചെയ്തു.

3

നെയ്മറും പി എസ് ജി വിടുമെന്നാണ് റിപ്പോര്‍ട്ട്. കിലിയന്‍ എംബാപെ ടീമിനുള്ളില്‍ സമഗ്രാധിപത്യം പുലര്‍ത്തുന്നതിനോട് മെസി ഉള്‍പ്പടെയുള്ള കളിക്കാര്‍ക്ക് അമര്‍ഷമുണ്ട്. പ്ലേ മേക്കറുടെ റോളിലാണ് മെസി ഫ്രഞ്ച് ക്ലബ്ബില്‍ തുടരുന്നത്. മുഖ്യ സ്‌ട്രൈക്കര്‍ എംബാപെയാണ്. അവിടേക്ക് ക്രിസ്റ്റ്യാനോ വരുന്നതിനോട് മെസിക്കും എംബാപെക്കും യോജിപ്പുണ്ടാകില്ലെന്ന വസ്തുതയുണ്ട്. കഴിഞ്ഞ ദിവസം ക്രിസ്റ്റിയാനോക്കൊപ്പം കളിക്കുന്നതില്‍ മെസിയുടെ എതിര്‍പ്പ് സംബന്ധിച്ച് റിപ്പോര്‍ട്ടുകളും വന്നിരുന്നു.

പുതിയ ക്ലബ്ബുകള്‍ തേടുമ്പോഴും തന്റെ ടീമില്‍ ക്രിസ്റ്റിയാനോ അനിവാര്യ ഘടകമാണെന്ന് പറയുന്നുണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. പ്രായം കൂടിയാലും ക്രിസ്റ്റ്യാനോയിലെ ഫുട്‌ബോളര്‍ക്ക് യുവത്വം വിട്ടുപോയിട്ടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ടെന്‍ ഹാഗ്. ക്രിസ്റ്റിയാനോയെ നിലനിര്‍ത്താന്‍ ടീം ക്യാപ്റ്റനാക്കുന്നത് ഉള്‍പ്പടെയുള്ള പ്രലോഭനങ്ങള്‍ എറിക്കിന്റെ ഭാഗത്ത് നിന്നുണ്ട്. ബയേണും ചെല്‍സിയും പി എസ് ജിയും തഴഞ്ഞ സ്ഥിതിക്ക് ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്ററില്‍ തന്നെ തുടരേണ്ടതായി വരും.

4

പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-0ന് ലിവര്‍പൂളിനെ തകര്‍ത്തത് ക്രിസ്റ്റ്യാനോയുടെ ചിന്താഗതിയില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് കോച്ച്. എന്നാല്‍, ക്ലബ്ബ് ആരാധകര്‍ ക്രിസ്റ്റിയാനോക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സ്വന്തം താത്പര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുന്ന ഒരു താരത്തെ വേണ്ടെന്ന് വെക്കണമെന്നാണ് ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ക്ലബ്ബിനോട് ആവശ്യപ്പെടുന്നത്. ലിവര്‍പൂളിനെതിരെ നേടിയ വിജയം ആരാധകരെ ആവേശം കൊള്ളിക്കുന്നു. എറിക് ടെന്‍ ഹാഗിന് കീഴില്‍ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷ വന്നിരിക്കുന്നു.ജാഡന്‍ സാഞ്ചോ, ഫ്രെഡ്, ആന്റണി മാര്‍ഷ്വല്‍, ഫകുന്‍ഡോ പെലിസ്ട്രി എന്നിവരാണ് ലിവര്‍പൂളിനെതിരെ സ്‌കോര്‍ ചെയ്തത്.

Story first published: Wednesday, July 13, 2022, 19:07 [IST]
Other articles published on Jul 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+