Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ നാഷന്‍സ് ലീഗ്: പോര്‍ച്ചുഗലിനെ വീഴ്ത്തി ഫ്രാന്‍സ്, ക്രൊയേഷ്യയെ തളച്ച് സ്വീഡന്‍

ലിസ്ബണ്‍: യുവേഫ നാഷന്‍സ് ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് ഫ്രാന്‍സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പടയെ ഫ്രാന്‍സ് തോല്‍പ്പിച്ചത്. ഗ്രിസ്മാനും മാര്‍ഷ്യലും കോമാനും മുന്‍ നിരയില്‍ ഇറങ്ങി 4-3-3 ഫോര്‍മേഷന്‍ ഫ്രാന്‍സ് പിന്തുടര്‍ന്നപ്പോള്‍ 4-2-1-3 ഫോര്‍മേഷനിലാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയ പ്രമുഖരും പോര്‍ച്ചുഗല്‍ നിരയിലുണ്ടായിരുന്നു. 53ാം മിനുട്ടിലാണ് ഫ്രാന്‍സ് വിജയ ഗോള്‍ നേടിയത്.

പോര്‍ച്ചുഗല്‍

റാബിയറ്റിന്റെ അസിസ്റ്റില്‍ എന്‍ഗോളോ കാന്റെയാണ് ഫ്രാന്‍സിനായി വലകുലുക്കിയത്. പകരക്കാരെ ഇറക്കി ഗോള്‍മടക്കാന്‍ പോര്‍ച്ചുഗല്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 51 ശതമാനം പന്തടക്കത്തില്‍ ഫ്രാന്‍സ് മുന്നിട്ട് നിന്നപ്പോള്‍ 12നെതിരേ 18 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ പോര്‍ച്ചുഗല്‍ മുന്നിട്ട് നിന്നു. ജയത്തോടെ ഗ്രൂപ്പ് 3ല്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനത്തെത്തി. പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്.

സ്വീഡന്‍

മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയെ സ്വീഡന്‍ 2-1ന് അട്ടിമറിച്ചു. താരസമ്പന്നമായ ക്രൊയേഷ്യ 4-2-3-1 ഫോര്‍മേഷനിലിറങ്ങിയപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് സ്വീഡന്‍ ഇറങ്ങിയത്. 36ാം മിനുട്ടില്‍ ഡിജാന്‍ കുലുസെവ്‌സ്‌കി സ്വീഡനെ മുന്നിലെത്തിച്ചപ്പോള്‍ ആദ്യ പകുതിയുടെ അധിക സമയത്ത് മാര്‍ക്കസ് ഡാനില്‍സനാണ് സ്വീഡന്റെ രണ്ടാം ഗോള്‍ നേടിയത്. 82ാം മിനുട്ടില്‍ ഡാനില്‍സനിന്റെ സെല്‍ഫ് ഗോളിലാണ് ക്രൊയേഷ്യ ആശ്വാസ ഗോള്‍ നേടിയത്. 55 ശതമാനം പന്തടക്കത്തില്‍ ക്രൊയേഷ്യ മുന്നിട്ട് നിന്നപ്പോള്‍ ഏഴിനെതിരേ 11 ഗോള്‍ശ്രമവുമായി സ്വീഡന്‍ ആക്രമണത്തില്‍ ആധിപത്യം നേടി. ലീഗിലെ സ്വീഡന്റെ ആദ്യ ജയമാണിത്. ഗ്രൂപ്പ് 3ല്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനത്തും സ്വീഡന്‍ അവസാന സ്ഥാനത്തുമാണ്.

ജര്‍മനി

ഗ്രൂപ്പ് നാലില്‍ നടന്ന മത്സരത്തില്‍ ശക്തരായ ജര്‍മനി 3-1ന് ഉക്രെയിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജര്‍മനിയുടെ തിരിച്ചുവരവ്. 12ാം മിനുട്ടില്‍ ഒലിക്‌സാണ്ടര്‍ സുബ്‌കോവ് ഉക്രയിന് ലീഡ് സമ്മാനിച്ചു. 23ാം മിനുട്ടില്‍ ലിറോയ് സാനെ ജര്‍മനിക്കായി ഗോള്‍ മടക്കിയപ്പോള്‍ 33ാം മിനുട്ടില്‍ തിമോ വെര്‍ണറിന്റെ ഗോളില്‍ ജര്‍മനി ലീഡെടുത്തു. 64ാം മിനുട്ടില്‍ തിമോ വെര്‍ണറാണ് ജര്‍മനിക്കായി മൂന്നാം ഗോള്‍ നേടിയത്. 55 ശതമാനം പന്തടക്കിവെച്ച് 6നെതിരേ 20 ഗോള്‍ശ്രമമാണ് ജര്‍മനി നടത്തിയത്. ഗ്രൂപ്പില്‍ ജര്‍മനിയാണ് തലപ്പത്ത്. ഉക്രയിന്‍ മൂന്നാം സ്ഥാനത്താണ്.

സ്വിറ്റ്‌സര്‍ലന്‍ഡ്

മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സ്‌പെയിനെ 1-1 സമനിലയില്‍ തളച്ചു. സെര്‍ജിയോ റാമോസ് രണ്ട് പെനാല്‍റ്റി പാഴാക്കിയതാണ് സ്‌പെയിന് തിരിച്ചടിയായത്. 26ാം മിനുട്ടില്‍ റിമോ ഫ്രീയിലര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ മുന്നിലെത്തിച്ചു. 57ാം മിനുട്ടിലും 80ാം മിനുട്ടിലും സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും സെര്‍ജിയോ റാമോസിന് രണ്ട് തവണയും ലക്ഷ്യം പിഴച്ചു. ഒടുവില്‍ 89ാം മിനുട്ടില്‍ ജെറാഡ് മോറിനോയുടെ ഗോളില്‍ സ്‌പെയിന്‍ സമനില ഒപ്പിക്കുകയായിരുന്നു. 66 ശതമാനം പന്തടക്കിവെച്ച് 7നെതിരേ 20 ഗോള്‍ശ്രമമാണ് സ്‌പെയിന്‍ നടത്തിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് സ്‌പെയിന്‍.

Story first published: Sunday, November 15, 2020, 10:00 [IST]
Other articles published on Nov 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+