ന്യൂഡല്‍ഹി: അന്താരാഷ്ര ഫുട്‌ബോളിലെ നിലവിലെ താരങ്ങളിലെ ഗോള്‍വേട്ടക്കാരില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി. ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരേ ഇരട്ട ഗോള്‍ നേടിയതോടെ 74 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രി സ്വന്തം പേരിലാക്കിയത്. മെസ്സിയുടെ പേരില്‍ 72 ഗോളുകളാണുള്ളത്.
നിലവില്‍ 103 ഗോളുകള്‍ നേടിയ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് സുനില്‍ ഛേത്രിക്ക് മുന്നിലുള്ളത്. റൊണാള്‍ഡോയുടെ റെക്കോഡ് മറികടക്കുക ഛേത്രിയെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. 2005 ജൂണ്‍ 12ന് ഫുട്‌ബോളിലേക്കുള്ള വരവറിയിച്ച ഛേത്രി 117 മത്സരത്തില്‍ നിന്നാണ് 74 ഗോളുകള്‍ പേരിനോട് ചേര്‍ത്തത്. 143 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 72 ഗോള്‍ നേടിയത്. 174 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 103 ഗോളുകള്‍ നേടിയത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡ് ഇറാന്റെ അലി ദേയിയുടെ പേരിലാണ്. 149 മത്സരങ്ങളില്‍ നിന്ന് 109 ഗോളുകളാണ് അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്ത് റൊണാള്‍ഡോയുണ്ട്. 2022ല്‍ ഖത്തര്‍ ലോകകപ്പ് പൂര്‍ത്തിയാവുന്നതോടെ ഈ റെക്കോഡില്‍ റൊണാള്‍ഡോ തലപ്പത്തെത്താനുള്ള സാധ്യത കൂടുതലാണ്.
2022ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ ആദ്യത്തെ ജയമാണ് ബംഗ്ലാദേശിനെതിരേ നേടിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ രണ്ടാം പകുതിയില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. 79ാം മിനുട്ടില്‍ സുനില്‍ ഛേത്രി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഛേത്രി വലയിലെത്തിക്കുകയായിരുന്നു. 92ാം മിനുട്ടില്‍ രണ്ടാം ഗോളും അദ്ദേഹം സ്വന്തം പേരിലാക്കി.
ഗ്രൂപ്പ് ഇയില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. ഏഴ് മത്സരത്തില്‍ മൂന്ന് വീതം തോല്‍വിയും സമനിലയും ഒരു ജയവുമാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ ദിവസം ഖത്തറിനെതിരേ കളിച്ചപ്പോള്‍ 1-0ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പില്‍ തോല്‍വി അറിയാത്ത ഖത്തറാണ് തലപ്പത്ത്. ഒമാന്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഏഷ്യന്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നതിനാല്‍ ബംഗ്ലാദേശിനെതിരായ ജയം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരുന്നു. നിലവിലെ ഫിഫ റാങ്കിങ്ങില്‍ 97ാം സ്ഥാനത്താണ് ഇന്ത്യ.