സൂറിച്ച്: ലയണല്‍ മെസ്സി... ലോക ഫുട്‌ബോളിന്റെ നെറുകയില്‍ ഇത്തവണയും ഉയര്‍ന്നു കേട്ടത് ഒരേയൊരു നാമം. ഫിഫയുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം തുടര്‍ച്ചയായി നാലാം തവണയും തേടിയെത്തുമ്പോള്‍ ലോക ഫുട്‌ബോളിലെ മഹാരഥന്മാര്‍ക്കൊപ്പം ലയണല്‍ മെസ്സിയുടെ പേരും എഴുതിച്ചേര്‍ക്കപ്പെടുകയാണ്.
സ്വിറ്റ്‌സര്‍ലന്‍ഡ് തലസ്ഥാനമായ സൂറിച്ചില്‍ തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങിലാണു ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ബാഴ്‌സലണോയുടെ ഈ അര്‍ജന്റനീയന്‍ താരത്തെ തേടിയെത്തിയത്.

തുടര്‍ച്ചയായ നാലാം വര്‍ഷം ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടതോടെ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടത്തിനാണ് ഈ കുറിയ മനുഷ്യന്‍ ഉടമയായിരിക്കുന്നത്. ആന്ദ്ര ഇനിയെസ്റ്റയെയും ക്രിസ്റ്റ്യാന റൊണാള്‍ഡോയെയുമാണു മെസി മറികടന്നത്.
അമെരിക്കയുടെ ആബി വാംബാക്കി മികച്ച വനിതാ ഫുട്‌ബോളര്‍. സ്‌പെയ്‌നിനു ലോകകീരിടം നേടി കൊടുത്ത വിചെന്റ ഡെല്‍ബോസ്‌കോ മികച്ച പരിശീലകന്‍. സമഗ്ര സംഭാവനനയ്ക്കുള്ള ഫിഫ പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം ജര്‍മനിയുടെ മുന്‍ താരവും പരിശീലകനുമായ ഫ്രാന്‍സ് ബക്കന്‍ബോവറിനും ലഭിച്ചു.
ബ്രസീല്‍ താരോദയം നെയ്മറിനെയും കൊളംബിയയുടെ ഗോളടി വീരന്‍ റാദ്‌മേല്‍ ഫല്‍കാവോയെയും പിന്തള്ളി ഏറ്റവും മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് സ്ലൊവാക്യന്‍ താരം മിറസ്ലോവ് സ്‌റ്റോക് സ്വന്തമാക്കി. തുര്‍ക്കി ടീം ഫെനര്‍ബാഷിന്റെ കളിക്കാരനാണ് സ്‌റ്റോക്. രണ്ടാം സ്ഥാനം ഫല്‍കാവോക്കും മൂന്നാം സ്ഥാനം നെയ്മര്‍ക്കുമാണ്. ലോക ടീമില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ സ്‌പെയിനിനാണ് ആധിപത്യം.
ഫെയര്‍ പ്ലേയ്ക്കുള്ള പുരസ്‌കാരം ഉസ്‌ബെസ്‌ക്കിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരസ്ഥമാക്കി. ഫിഫയുടെ ലോക ഇലവനില്‍ സ്പാനിഷ് ലാം ലീഗിലെ കളിക്കാര്‍ ഇടംനേടി. റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും അഞ്ചു വീതം താരങ്ങളും അത് ലറ്റിക്കോ മാഡ്രിഡിന്റെ ഒരു താരവും ടീമില്‍ ഉള്‍പ്പെടുന്നു.