റോം: ഇറ്റാലിയന്‍ ഫുട്‌ബോളിനെ പ്രതിസന്ധിയിലാക്കി കൊണ്ട് ഒത്തുകളി വിവാദം കൊഴുക്കുന്നു. ഒത്തുകളി കേസുമായി ബന്ധപ്പെട്ട് ലാസിയോ നായകനും ദേശീയതാരവുമായ സ്‌റ്റെഫാനോ മൗറിയടക്കം 19 പേരെ പോലിസ് ചോദ്യം ചെയ്തു. ഇതില്‍ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യൂറോ 2012 ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോല്‍ ഇത്തരമൊരു വിവാദം വീണ്ടും തലപൊക്കിയത് കളിക്കാരെ മാനസികമായി തളര്‍ത്തുമെന്ന ആശങ്ക സജീവമാണ്. യൂറോ കപ്പിനുള്ള ദേശീയടീം പരിശീലനം നടത്തുന്ന ക്യാംപിലും പോലിസ് റെയ്ഡ് നടന്നു. ഡിഫന്റര്‍ ഡൊമിനിക്കോ ക്രിസിറ്റോയുടെ മുറിയിലാണ് പോലിസ് പ്രധാനമായും പരിശോധന നടത്തിയത്.
ഇറ്റാലിയന്‍ ഫുട്‌ബോളിനെ വിഴുങ്ങിയ കൊഴവിവാദത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ പരിശോധനകളും. മുന്‍ ദേശീയതാരം ക്രിസ്റ്റിയാനോ ഡോണി, ഗ്വിസെപ്പെ സിഗ്നോരി എന്നിവരടക്കം 17ഓളം പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കഴിഞ്ഞു. ഇവരില്‍ പലര്‍ക്കും ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്ക് നിലനില്‍ക്കുന്നുണ്ട്.
2010 സീസണ്‍ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം. 2011 ജൂണിലാണ് ഒത്തുകളിയുടെ നാറുന്ന കഥകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. തുടര്‍ന്ന് രണ്ടാം നിരയിലെ ഒട്ടേറെ ടീമുകള്‍ക്കെതിരേ അസോസിയേഷന്‍ നടപടിയെടുത്തു. പല ടീമുകളുടെയും ലീഗ് പോയിന്റുകള്‍ വെട്ടികുറച്ചിരുന്നു.