സൂറിച്ച്: 2018 ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയത്വം വഹിക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ ഫിഫയുടെ രണ്ടു ഉദ്യോഗസ്ഥര്‍ വോട്ട് കച്ചവടം നടത്തിയതായി ആരോപണം. സണ്‍ഡേ ടൈംസ് പത്ര ലേഖകര്‍ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഫിഫയിലെ വോട്ടു കച്ചവടം പുറത്തുവന്നത്.
ഫിഫ ടൂര്‍ണമെന്റ് യുഎസിന് ലഭിയ്ക്കാന്‍ ലഭിക്കാന്‍ അമേരിക്കന്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യം ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു ഫിഫ അംഗത്തെ ലേഖകര്‍ സമീപിയ്ക്കുകയായിരുന്നു.
ഫിഫ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ നൈജീരിയന്‍ അംഗമായ ആമോസ് അഡമുവിനെയാണ്് പത്രപ്രവര്‍ത്തകര്‍ സമീപിച്ചത്. വെസ്റ്റ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ യൂണിയന്റെ പ്രസിഡന്റുകൂടിയായ അഡമു വോട്ടിനായി എട്ട് ലക്ഷം അമേരിക്കന്‍ ഡോളര്‍ കോഴയായി ആവശ്യപ്പെട്ടുവെന്ന് പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഓഷ്യാന ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് റെയ്‌നാള്‍ഡ് ടെമാരിയും ഇത്തരത്തില്‍ പണം ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആരോപണത്തെക്കുറിച്ച് ഫിഫ അന്വേഷണം നടത്തുമെന്ന് സംഘടനയുടെ ഫിഫ എത്തിക്‌സ് കമ്മിറ്റി അറിയിച്ചു. പത്രത്തിന് ലഭിച്ച തെളിവുകള്‍ കൈമാറാനും ഫിഫ ആവശ്യപ്പെട്ടിട്ടുണ്ട്.