
നാലുവര്‍ഷം മുമ്പ് വിജയകിരീടം തലയിലേന്തിയവരാണ് മുള്‍ക്കിരീടം ചൂടി കളം വിട്ടത്. 2010 ലോകകപ്പ് എന്നത് ഒന്നിന്റെ പേരിലും ഓര്‍ത്തുവയ്ക്കാനില്ലാതെയാണ് ഈ മടക്കം. ഓര്‍ത്തുവെയ്ക്കാന്‍ പോയിട്ട് 2010നെ ദുസ്വപ്‌നം കാണാന്‍ പോലും അസൂറിപ്പടയ്ക്കിനി കഴിയില്ല.
രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് അസൂറിപ്പടയുടെ അടിപതി. ലോകകപ്പില്‍ ഒറ്റജയവും നേടാതെ പുറത്തായെന്നത് ചി്ല്ലറ നാണക്കേടല്ല.
റോബര്‍ട്ട് വിറ്റെക്കിന്റെ ഇരട്ടഗോളുകളും കാമില്‍ കോപുനെക്കിന്റെ ഒരുഗോളുമാണ് സ്ലോവാക്യക്ക് അട്ടിമറി വിജയം നല്‍കിയത്. അന്റോണിയോ ഡി നാതാലേ, ഫാബിയോ ഗാഗഌയാറല്ല എന്നിവരിലൂടെയാണ് ഇറ്റലി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചത്.
കളിതീരാന്‍ ഒരുമിനിട്ടുളളപ്പോള്‍ കോപുനെക്ക് നേടിയ ഗോളാണ് അക്ഷരാര്‍ഥത്തില്‍ ഇറ്റലിയുടെ കഥകഴിച്ചത്. തിരിച്ചുവരാന്‍ സമയമില്ലാത്തപ്പോളാണ് കളത്തിലെ കുരത്തര്‍ക്ക് ഈ ഗോളിന് വഴങ്ങേണ്ടിവന്നത്, അതോടെ അക്ഷരാര്‍ത്ഥത്തില്‍ ഇറ്റലി ചത്തു.
25, 73 മിനിട്ടുകളിലായിരുന്നു വിറ്റെക്കിന്റെ ഗോളുകള്‍. ഇറ്റാലിയന്‍ പ്രതിരോധമെന്നത് കളക്കളത്തിലെ ഒരു പ്രയോഗമാക്കിമാറ്റിയ പടയാളികള്‍ക്കാണ് അടിപതറിയത്. വിറ്റെക്കിന് ഇവരുടെ പ്രതിരോധത്തിലെ പിഴവുകള്‍ എടുത്തുകാണിച്ച് നാണം കെടുത്താന്‍ നന്നേ കഴിയുകയും ചെയ്തു.
ഗോള്‍വലയ്ക്ക് മുന്നില്‍ ജിയാന്‍ ലൂഗി ബഫണിന്റെ അഭാവം തോല്‍വിയില്‍ നിര്‍ണായകമായി. പകരക്കാരനായി ഇറങ്ങിയെങ്കിലും ആന്ദ്രേ പിര്‍ലോയ്ക്കും ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഈ ലോകകപ്പിലെ ഏക പുതുമുഖ ടീമാണ് സ്ലോവാക്യ, കുഞ്ഞുരാഷ്ട്രത്തിന്റെ അഭിമാനം അവര്‍ വാനോളമുയര്‍ത്തി. നിര്‍ണായക ദിനത്തില്‍ ഇരട്ട ഗോളുകളുനേടിയ സ്ലൊവാക്യയുടെ റോബര്‍ട്ട വിറ്റേക്കിന് ഈ മല്‍സരം മറക്കാനാകില്ല.
പകരക്കാരനായി ഇറങ്ങി അടുത്ത നിമിഷത്തില്‍ ലക്ഷ്യം കണ്ട കാമില്‍ കോപുനെക്കും (88ാം മിനിറ്റ്) മിനിറ്റുകള്‍ക്കുള്ളിലാണ് ആരാധകരുടെ ഓമനയായത്. കളത്തിലിറങ്ങിയ കോപുനെകിന്റെ കാല്‍ പന്തില്‍ തൊട്ടതേ ഗോളായി മാറി.