വാഴ്‌സ: യൂറോ കപ്പിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കുന്നു. 9.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ ചെക് റിപബ്ലിക് മുന്‍ ചാംപ്യന്മാരായ ഗ്രീസുമായും രണ്ടാമത്തെ മത്സരത്തില്‍ റഷ്യ ആതിഥേയരായ പോളണ്ടുമായും ഏറ്റുമുട്ടും. ആദ്യമത്സരത്തില്‍ ഗ്രീസിനെതിരേ സമനില വഴങ്ങിയ ആതിഥേയര്‍ക്ക് റഷ്യക്കെതിരേ വിജയത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അതേ സമയം ആദ്യമത്സരത്തില്‍ ചെക് റിപബ്ലികിനെ 4-1ന് തോല്‍പ്പിച്ച റഷ്യ മികച്ച ആത്മവിശ്വാസത്തിലാണുള്ളത്.

ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് റഷ്യയുടെ കരുത്ത്. ചെക് റിപബ്ലിക്കിനെ നിഷ്പ്രഭമാക്കിയ അതേ ടീമുമായിട്ടായിരിക്കും ആന്ദ്ര അര്‍ഷാവിന്റെ ടീം കളത്തിലിറങ്ങുക. ഒന്നാം ഗോളി ഐകര്‍ അകിന്‍ഫീവിന്റെ പരിക്ക് ഭേദമായാല്‍ ചെറിയൊരു മാറ്റം വരുത്താന്‍ ഡിര്‍ക് അഡ്വക്കാറ്റ് മടിക്കില്ലെന്നുറപ്പാണ്. ആദ്യ കളിയില്‍ ഗോള്‍ നേടാനായില്ലെങ്കിലും നീക്കങ്ങളുടെയെല്ലാം ചുക്കാന്‍ പിടിച്ചത് ഈ സൂപ്പര്‍താരമായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ച ഒന്നാം ഗോളി വോസിയച്ച് ഷെസ്‌നിയുടെ അഭാവവും പോളണ്ടിന് വെല്ലുവിളിയാകും.
യൂറോ കപ്പില്‍ പോളണ്ടിന് ഇതുവരെ ജയിക്കാനായിട്ടില്ല. ഈ കഥ മാറ്റിയെഴുതുകയാണ് വെള്ളപ്പട്ടാളത്തിന്റെ പ്രഥമ ലക്ഷ്യം. 2007ലാണ് പോളണ്ടും റഷ്യയും അവസാനമായി നേര്‍ക്കു നേരെത്തിയത്. മോസ്‌കോയില്‍ നടന്ന സൗഹൃദമത്സരം 2-2ന് സമനിലയില്‍ പിരിച്ചു. പോളണ്ട് ഏറ്റവും പേടിക്കേണ്ടത് ആദ്യ മത്സരത്തില്‍ റഷ്യക്കുവേണ്ടി രണ്ടു ഗോളുകള്‍ നേടിയ അലന്‍ സഗോയേവിനെയാണ്. കാരണം കഴിഞ്ഞ മൂന്നു കളികളില്‍ നിന്നാണ് അഞ്ചു ഗോളുകളാണ് ഈ താരം അടിച്ചുകൂട്ടിയത്.
പോളണ്ടിനെതിരേയുള്ള മത്സരത്തില്‍ കാണികളുടെ ഇടപെടല്‍ ഇല്ലാതിരിക്കാന്‍ സംഘാടകര്‍ നടപടി തുടങ്ങി. പോര്‍ച്ചുഗീസ് താരങ്ങള്‍ക്കു നേരെ കടലാസ് ചുരുട്ടിയെറിഞ്ഞ ജര്‍മന്‍ ആരാധകര്‍ക്കെതിരേ യുവേഫ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, കളിയുടെ രണ്ടാം പകുതിയില്‍ കിക്കെടുക്കാന്‍ വൈകിപ്പിച്ചതിന് പോര്‍ച്ചുഗലിന് യുവേഫ പിഴ ചുമത്തി. യുവേഫയുടെ അച്ചടക്ക സമിതിയാണ് നടപടിയെടുത്തത്.