സൂറിച്ച്: ഫിഫയുടെ പ്രസിഡന്റ് ജോര്‍ദ്ദാന്‍ രാജകുമാരന്‍ ആകുമോ അതോ സെപ് ബ്ലാറ്റര്‍ തന്നെ ആകുമോ എന്നായിരുന്നു മെയ് 30 വരെയുളള ചോദ്യങ്ങള്‍. അഴിമതി ആരോപണങ്ങളുടെ മുകളിലായിരുന്നു സെപിന്റെ സ്ഥാനം. അതിനിടെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികള്‍ അമേരിക്കയില്‍ അറസ്റ്റിലാവുകയും ചെയ്തു.
ഇത്രയൊക്കെ ആയിട്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സെപ് ബ്ലാറ്റര്‍ അഞ്ചാമതും ഫിഫയുടെ പ്രസിഡന്റ് ആയി. ആ സെപ് ആണ് ഏവരേും ഞെട്ടിച്ചുകൊണ്ട് ഇപ്പോള്‍ സ്ഥാനം രാജിവച്ചിരിയ്ക്കുന്നത്.
ജോര്‍ദ്ദാന്‍ രാജകുമാരനായിരുന്നു സെപ് ബ്ലാറ്ററിന്റെ ഏറ്റവും വലിയ എതിരാളിയെങ്കിലും പ്രധാന വെല്ലുവിളി ഉയര്‍ത്തിയത് യുറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ) ആയിരുന്നു. അടുത്ത ലോകകപ്പിനോട് സഹകരിക്കില്ലെന്നും സമാന്തര ലോകകപ്പ് നടത്തുമെന്നും യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെല്ലുവിളി മുഴക്കിയിരുന്നു.
തനിയ്ക്ക് ഫിഫയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കുന്നില്ലെന്ന് ബ്ലാറ്റര്‍ക്ക് തന്നെ മനസ്ലിലായിട്ടുണ്ട്. വന്‍ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും പിന്തുണയില്ലാതെ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അദ്ദേഹം പറയുന്നത്.ഫുട്‌ബോളും ഫിഫയും ആണ് തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് രാജിക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് സെപ് ബ്ലാറ്റര്‍ പറഞ്ഞത്. ഫുട്‌ബോളിന്റേയും ഫിഫയുടേയും ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും ബ്ലാറ്റര്‍ പറഞ്ഞു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിയ്‌ക്കെ എന്തിനാണ് മത്സരിയ്ക്കാന്‍ പോയതെന്നാണ് ബ്ലാസ്റ്റര്‍ക്ക് നേരെ ഉയരുന്ന ചോദ്യം. ഇതി ബ്ലാസ്റ്റര്‍ക്ക് ഒരു മറുപടിയും ഉണ്ട്. താന്‍ അധ്യക്ഷനാകുന്നതാകും സംഘടനയ്ക്ക് നല്ലത് എന്നായിരുന്നത്രെ ബ്ലാറ്ററുടെ വിശ്വാസം.