
മലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ രാജസ്ഥാനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. അഞ്ചു ഗോളുകള്‍ കണ്ട ആവേശകരമായ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മേഘാലയയോടു രാജസ്ഥാന്‍ കീഴടങ്ങുകയായിരുന്നു. നേരത്തേ ആദ്യ കളിയില്‍ കേരളത്തോടു ഏകപക്ഷീമായ അഞ്ചു ഗോളുകള്‍ക്കു രാജസ്ഥാന്‍ തകര്‍ന്നിരുന്നു. ആദ്യ മത്സരത്തില്‍ അഞ്ച് ഗോളുകള്‍ വഴങ്ങിയ ഗോള്‍ കീപ്പര്‍ മന്ദീര്‍ സിങിനെ മാറ്റി ഗജ്രാജ് സിംഗിനെ ആദ്യ ഇലവനില്‍ ഇറക്കിയാണ് രാജസ്ഥാന്‍ കളിക്കാനിറങ്ങിയത്.
കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ ത്രോ ബോളില്‍ നിന്ന് യുവരാജ് സിംഗ് രാജസ്ഥാന് വേണ്ടി അക്കൗണ്ട് തുറന്നെങ്കിലും കളിയില്‍ തുടര്‍ന്ന് നിയന്ത്രണം പുലര്‍ത്താനായില്ല.എന്നാല്‍ വളരെ ഒത്തിണക്കത്തോടെ പന്ത് തട്ടിയ മേഘാലയ താരങ്ങള്‍ കളിയുടെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുത്തു. അങ്ങനെ ഇരുപത്തി അഞ്ചാം മിനുട്ടില്‍ നിരന്തരമായുള്ള ആക്രമണ മുന്നേറ്റങ്ങള്‍ക്ക് ഫലം കണ്ടു.

മേഘാലയയുടെ സൂപ്പര്‍ താരം ഫിഗോ സിന്‍ഡായി വലത് വിങ്ങില്‍ നിന്നും ഗോളിയെ കമ്പളിപ്പിച്ച് തൊടുത്തു വിട്ട പന്ത് മഴവില്ല് പോലെ വല തൊട്ടു. മറുപടി ഗോളിന് ശേഷം വീണ്ടും മേഘാലയ മുന്നേറ്റങ്ങള്‍ തുടര്‍ന്നു. രാജസ്ഥാന്റെ പ്രതിരോധം ആടിയുലഞ്ഞു.അന്‍പത്തി ഏഴാം മിനുട്ടില്‍ ബോക്‌സിനുള്ളിലേക്ക് നീണ്ടു കിട്ടിയ പാസ്സില്‍ നിന്ന് ഫിഗോ സിന്‍ഡായി വീണ്ടും അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം പകുതിക്ക് ശേഷവും പന്ത് രാജസ്ഥാന്റെ ബോക്‌സിനുള്ളിലായിരുന്നു. അന്‍പത്തി ആറാം മിനുട്ടില്‍ ഒറ്റപ്പെട്ട അവസരം മുതലാക്കി ഇമ്രാന്‍ ഖാന്‍ രാജാസ്ഥാനിന് വേണ്ടി സമനില ഗോള്‍ നേടി. എന്നാല്‍ അധികം വൈകാതെ അറുപത്തി രണ്ടാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹാര്‍ഡി ഈ ടൂര്‍ണമെന്റിലെ ആദ്യ പെനാല്‍റ്റി ഗോള്‍ നേടി. രാജസ്ഥാന്‍ പ്രതിരോധ താരം അന്‍കിത ശര്‍മ്മ മേഖാലയന്‍ താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനല്‍റ്റി അനുവദിക്കുകായായിരുന്നു. അതോടെ മേഘാലയ ലീഡ് വീണ്ടുമുയര്‍ത്തി. രാജസ്ഥാന്‍ വീണ്ടും തോല്‍വി സമ്മതിച്ചു. ഇതിനകം രണ്ട് കളികളും തോറ്റ രാജസ്ഥാന് അടുത്ത മത്സരം നിര്‍ണ്ണായകമാണ്. ഏപ്രില്‍ ഇരുപതിന് ശക്തരായ പഞ്ചാബുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം.