ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. 2018 ഫിഫ ലോകകപ്പിലെ ദയനീയമായ പ്രകടനത്തിനൊടുവില്‍ കോച്ച് യോര്‍ഗെ സാംപോളിക്ക് നേരെയാണ് വിമര്‍ശനങ്ങളുടെ ചൂണ്ടുവിരല്‍ ഉയര്‍ന്നത്. എന്നാല്‍ താന്‍ കോച്ച് സ്ഥാനം രാജിവെയ്ക്കില്ലെന്ന് പറഞ്ഞ് കടിച്ചുതൂങ്ങിയ സാംപോളിക്ക് ഒടുവില്‍ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങേണ്ടി വന്നു. രണ്ടാം റൗണ്ടില്‍ പുറത്തായ സൗത്ത് അമേരിക്കന്‍ ടീമിന്റെ കോച്ച് പദവിയില്‍ നിന്നും സാംപോളി സ്ഥാനമൊഴിഞ്ഞു.
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനും, ദേശീയ ടീമിന്റെ മുന്‍ കോച്ച് സാംപോളിയും തമ്മിലുള്ള ധാരണ പ്രകാരം കരാര്‍ അവസാനിപ്പിക്കുന്നതായി എഎഫ്എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 58-കാരനായ സാംപോളിക്കും, അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാര്‍ക്കും എഎഫ്എ നന്ദി പറഞ്ഞു. കോച്ചിനോടൊപ്പം അസിസ്റ്റന്റുമാരായി സേവനം നല്‍കിയവരും ടീമിനെ വിട്ടൊഴിഞ്ഞു. ഈ തീരുമാനത്തോടെ 1978, 1986 വര്‍ഷങ്ങളിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന നാല് വര്‍ഷത്തിനിടെ നാലാമത്തെ കോച്ചിനെ തേടുകയാണ്.
ഒരു വര്‍ഷം മുന്‍പാണ് സാംപോളി അര്‍ജന്റീന ടീമിനെ ഒരുക്കാനെത്തിയത്. റഷ്യന്‍ ലോകകപ്പ് പ്രവേശനവും, കപ്പുമായിരുന്നു ലക്ഷ്യം. എന്തായാലും ലയണല്‍ മെസ്സിയുടെ മികവിന്റെ ബലത്തില്‍ അവസാന മത്സരത്തില്‍ വിജയിച്ചാണ് ടീം യോഗ്യത ഉറപ്പിച്ചത്. എന്നാല്‍ ലോകകപ്പില്‍ ഐസ്‌ലാന്‍ഡിന് എതിരെ സമനിലയോടെ തുടങ്ങിയ അവര്‍ ക്രൊയേഷ്യയ്ക്ക് എതിരെ തോറ്റു. മൂന്നാം മത്സരത്തില്‍ നൈജീരയ്‌ക്കെതിരെ വിജയിച്ച് രണ്ടാം റൗണ്ടിലെത്തിയ അര്‍ജന്റീന 4-3ന് ഫ്രാന്‍സിനോട് തോറ്റാണ് പുറത്തായത്.
2015-ല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ചിലിക്ക് കോപ്പാ അമേരിക്ക കിരീടം നേടിക്കൊടുത്ത മുന്‍ സെവില്ല കോച്ചിന് അര്‍ജന്റീനയ്‌ക്കൊപ്പമുള്ള യാത്ര എളുപ്പമായിരുന്നില്ല. ഇതോടെയാണ് 2022 വരെയുള്ള കരാര്‍ ഇടയ്ക്ക് വെച്ച് പിന്‍വലിച്ചത്. പുതിയ പരിശീലകന്‍ ആരായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍.