ഫുട്ബോളിലെ ഏറ്റവും വലിയ തിയേറ്ററുകളിലൊന്നായ ഓൾഡ് ട്രാഫോർഡിൽ അവസാന അങ്കത്തിനിറങ്ങുകയാണ് ആഴ്‌സണലിന്റെ പടത്തലവൻ ആർസീൻ വെംഗര്‍.ഓൾഡ് ട്രാഫോർഡിലേക്കുള്ള ഈ അവസാന യാത്ര അവസ്മരണീയമാക്കാനായിരിക്കും വെംഗറുടെ ശ്രമം.അതുപോലെ ഈ സീസണിൽ സ്വന്തം സ്റ്റേഡിയത്തിലേറ്റ തിരിച്ചടിക്ക് പകരവിടാനും കൂടിയായിരിക്കും വെംഗര്‍ ട്രാഫോർഡിൽ ഇറങ്ങുക.
കഴിഞ്ഞ ഡിസംബറിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെംഗറും സംഘവും പരാജയപ്പെട്ടത്.അന്ന് യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയോ വാലൻസിയുടെ ഒന്നും ജെസ്സെ ലിംഗാർഡിന്റെ രണ്ടു ഗോളുകളുമാണ് യുണൈറ്റഡിനെ വിജയത്തിലേക്കെത്തിച്ചത്.ആഴ്‌സണലിന്റെ ആശ്വാസ ഗോൾ അലക്സാണ്ടറെ ലകേസ്റ്റെയും നേടി.
ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരം എപ്പോഴും കാണികൾക്ക് ആവേശം പകരുന്നവയായിരിക്കും.ഏകദേശം 124 വർഷത്തെ പഴക്കമുള്ള മത്സരം കൂടിയാണിത്.ഇതുവരെ 227 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡ് 95 തവണയും ആഴ്‌സണൽ 50 തവണയും വിജയിച്ചു.2008 ൽ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരം ഒരു ആഴ്‌സണൽ ആരാധകരും മറക്കില്ല.കാരണം അന്ന് രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ആഴ്‌സണലിനെ യുണൈറ്റഡ് തറപറ്റിച്ചത്.
അതുപോലെ ഒട്ടേറെ പുതുമകൾ ഉള്ള മത്സരം കൂടിയായിരിക്കും ഞാറാഴ്ച്ച അരങ്ങേറുക.സീസണിന്റെ രണ്ടാം ട്രാൻസ്ഫർ ജാലകത്തിൽ യുണൈറ്റഡിലേക്ക് കുടിമാറിയ മുൻ ആഴ്‌സണൽ താരം അലക്സിസ് സാഞ്ചസായിരിക്കും മത്സരത്തിലെ ആകർഷണം.അതുപോലെ ആഴ്‌സണലിനുവേണ്ടി ഓൾഡ് ട്രാഫോർഡിൽ കളിച്ചപ്പോഴെല്ലാം ഗോൾ നേടിയ താരമാണ് ഡാനി വെൽബെക്ക്.എന്തായാലും സ്വപ്നങ്ങളുടെ തീയേറ്ററിൽ തീപാറുമെന്നതിൽ സംശയം വേണ്ട.