ബ്യൂണസ്‌ഐറിസ്: ലയണല്‍ മെസിയില്ലെങ്കില്‍ എന്ത് അര്‍ജന്റീന...ഇത് വെറുതെ പറയുന്നതല്ല. കണക്കുകള്‍ പറയുന്നു മെസിയാണ് അര്‍ജന്റീനയുടെ പ്രാണന്‍ എന്ന്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായ വേളയില്‍ ആ ടേബിളില്‍ ഒന്ന് നോക്കൂ. നാല് ജയം, നാല് സമനില, രണ്ട് തോല്‍വി ഇങ്ങനെയാണ് അര്‍ജന്റീനയുടെ പ്രകടനം. ഇതില്‍ മെസി കളിച്ച മൂന്നിലും അര്‍ജന്റീന ജയിച്ചു.
നാല് ഗോളുകളാണ് ഈ മത്സരങ്ങളില്‍ എതിര്‍വലയില്‍ നിക്ഷേപിച്ചത്. വഴങ്ങിയതാകട്ടെ ഒരേയൊരു ഗോളും. ഏഴ് മത്സരങ്ങള്‍ മെസിയില്ലാതെ അര്‍ജന്റീനക്ക് കളിക്കേണ്ടി വന്നപ്പോഴുള്ള അവസ്ഥ ഭീകരമായിരുന്നു. ഒരു കളിയില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ സാധിച്ചത്.

കൊളംബിയക്കെതിരെ ആയിരുന്നു ആ ജയം. ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു കൊണ്ടായിരുന്നു അര്‍ജന്റീന 2018 ലോകകപ്പ് യോഗ്യതാ റൗണ്ട് ആരംഭിച്ചത്. തുടര്‍ന്ന് ബ്രസീലിനോടും പരാഗ്വെയോടും സമനില. ഈ ഏഴ് മത്സരങ്ങളില്‍ നിന്ന് പരമാവധി 21 പോയിന്റ് നേടാം. എന്നാല്‍, വെറും ഏഴ് പോയിന്റ് മാത്രമാണ് എഡ്ഗാര്‍ഡോ ബൗസ പരിശീലിപ്പിക്കുന്ന ടീമിന് നേടാനായത്. മെസിയില്ലാതെ കളിച്ചപ്പോള്‍ ആറ് ഗോളുകള്‍ മാത്രമാണ് നേടാനായത്. എട്ടെണ്ണം തിരിച്ചു വാങ്ങിച്ചു.
ഈ വിധം ഒരു അടിത്തറയുമില്ലാത്ത ടീമില്‍ നിന്നാണ് മെസി കോപ അമേരിക്ക ഫൈനല്‍ തോല്‍വിക്ക് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സഹതാരങ്ങളും രാജ്യത്തെ പ്രസിഡന്റും സ്‌കൂള്‍ അധ്യാപകരും ജേര്‍ണലിസ്റ്റുകളും കുട്ടികളും എന്നിങ്ങനെ വലിയൊരു സാമൂഹിക വിഭാഗം തന്നെ മെസി ദേശീയ ടീമിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുകയും അതിനായി സമ്മര്‍ദം ചെലുത്തുകയും ചെയ്തു.
കോച്ച് ബൗസ ബാഴ്‌സലോണ ക്ലബ്ബ് ആസ്ഥാനത്ത് ചെന്ന് നടത്തിയ നയതന്ത്രവും കൂടി ആയതോടെ മെസി ആ കടുത്ത തീരുമാനം റദ്ദാക്കി, ടീമില്‍ തിരിച്ചെത്തി. ഗോളടിച്ച് കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു. എന്നാല്‍, പരുക്കേറ്റ് മെസി കളം വിട്ടതോടെ അര്‍ജന്റീന തുടരെ മൂന്ന് കളികളില്‍ ജയം കണ്ടെത്താനാകാതെ വിഷമിച്ചു.