പശ്ചാത്താപമില്ലെന്ന് സാംപോളി
ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കേറ്റ തിരിച്ചടിയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് സാംപോളി വ്യക്തമാക്കി. ലോകകപ്പില്‍ ടീം ലൈനപ്പുമായി ബന്ധപ്പെട്ടും ശൈലിയുമായി ബന്ധപ്പെട്ടും സാംപോളിക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കോച്ചെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് അര്‍ജന്റീനയുടെ പരിശീലകനാവുന്നതു വരെ അദ്ദേഹത്തിനുണ്ടായിരുന്നത്. ചിലിയെ രണ്ടു തവണ കോപ്പാ അമേരിക്ക കിരീടത്തിലേക്കു നയിച്ചത് സാംപോളിയാണ്. എന്നാല്‍ ഈ മാജിക്ക് അര്‍ജന്റീനയ്‌ക്കൊപ്പം ആവര്‍ത്തിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
വലിയൊരു പാഠം
ലോകകപ്പിലെ വീഴ്ച തനിക്കു വലിയൊരു പാഠമായിരുന്നുവെന്ന് 58 കാരനായ സാംപോളി പറഞ്ഞു. താനുള്‍പ്പെടെ അന്ന് അര്‍ജന്റീനക്ക്‌ക്കൊപ്പമുണ്ടായിരുന്ന ഓരോരുത്തരും തങ്ങളുടെ റോള്‍ ഭംഗിയാക്കാന്‍ സത്യസന്ധമായി തന്നെ ശ്രമിച്ചിട്ടുണ്ട്. കഴിവിന്റെ പരമാവധിയാണ് അന്നു താന്‍ അര്‍ജന്റീനയ്ക്കു നല്‍കിയത്. എന്നാല്‍ അതും ടീമിന് തുണയായില്ല. സ്വന്തം സമീപനത്തില്‍ ഭാവിയില്‍ മാറ്റം വരുത്തണമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വിശദമാക്കി.
പ്രതീക്ഷകള്‍ വലുതായിരുന്നു
വിമര്‍ശനങ്ങള്‍ പോലെ തന്നെ വലുതായിരുന്നു തന്നില്‍ എല്ലാവര്‍ക്കുമുള്ള പ്രതീക്ഷകളും. 95 ശതമാനം ജനങ്ങളുടെയും പിന്തുണയോടെയാണ് താന്‍ അര്‍ജന്റീനയുടെ പരിശീലകസ്ഥാനത്ത് എത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണല്‍ മെസ്സിയുടെ കൂടി സഹായത്തോടെ അര്‍ജന്റീനയ്ക്കു സാംപോളി ലോകകിരീടം സമ്മാനിക്കുമെന്ന് ജനങ്ങള്‍ ഉറച്ചു വിശ്വസിച്ചു.
നിര്‍ഭാഗ്യവശാല്‍ അതു നടക്കാതിരുന്നതോടെയാണ് ഇത്രയേറെ വിമര്‍ശനങ്ങള്‍ക്കും താന്‍ ഇരയായത്. അന്നു പിന്തുണച്ചവര്‍ തന്നെ ഇപ്പോള്‍ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ അവരോടൊന്നും വിരോധമില്ലെന്നും സംപോളി പറഞ്ഞു.
ഇത്രയും നാള്‍ മൗനം പാലിച്ചത്
അര്‍ജന്റീന ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കിയിട്ട് ഇത്രയും നാള്‍ പ്രതികരിക്കാതിരുന്നതിന്റെ കാരണവും സാംപോളി വെളിപ്പെടുത്തുന്നു. അര്‍ജന്റീനയ്‌ക്കൊപ്പം ചെലവിട്ട കാലത്തെക്കുറിച്ചും പിന്നീട് പുറത്താക്കപ്പെട്ട ജീവിതത്തെക്കുറിച്ചുമെല്ലാം വിശകലനം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്രയും നാള്‍ മൗനം പാലിച്ചത്.
മാധ്യമങ്ങളുമായി കുറച്ചു കാലമായി അകലം പാലിക്കുകയാണെങ്കിലും ഫുട്‌ബോളുമായുള്ള അടുപ്പം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ സാധാരണ പോലെ തന്നെയാണ് താന്‍ ജീവിക്കുന്നത്. സിനിമയ്ക്കു പോവുകയും കോഫി ബാറില്‍ പോവുകയെല്ലാം ചെയ്യാറുണ്ട്. ഇതുവരെ നേര്‍ക്കുനേര്‍ വന്ന് തന്നെ ആരും വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.