റോം: ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ലാസിയോ അറ്റ്‌ലാന്റയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി. സെര്‍ഗജ് മിലിങ്കോവിച്ച്(82), ജൊവാക്വിന്‍ കൊറേയ(90) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. മത്സരത്തില്‍ നേരിയ ആധിപത്യമുണ്ടായിരുന്നിട്ടും അറ്റ്‌ലാന്റയ്ക്ക് അവസാന മിനിറ്റുകളില്‍ വന്ന പിഴവാണ് തോല്‍വിക്കിടയാക്കിയത്.
കോലി ദുരന്തം ക്യാപ്റ്റന്‍!! അവരുടെ ഏഴയലത്ത് എത്തില്ല... കടന്നാക്രമിച്ച് വീണ്ടും ഗംഭീര്‍
ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. ഇതിനിടെ അറ്റ്‌ലാന്റയുടെ മാര്‍ട്ടിന്‍ ഡി റൂണിന്റെ ഷോട്ട് പോസ്റ്റിനിടിച്ച് മടങ്ങുകയും ചെയ്തു. പോസ്റ്റിനിടിച്ച് മടങ്ങിയ പന്ത് ലാസിയോ പ്രതിരോധനിര താരം ബാസ്‌റ്റോസിന്റെ കൈയ്യില്‍ കൊണ്ടെങ്കിലും വീഡിയോ റഫറി പെനാല്‍റ്റി അനുവദിച്ചില്ല. ഇത് കളിക്കാരുടെ കടുത്ത പ്രതിഷേധത്തിനാണിടയാക്കിയത്.
പെനാല്‍റ്റി അനുവദിക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് അറ്റ്‌ലാന്റ പരിശീലകന്‍ ജിയാന്‍ പിയേറോ ഗാസ്‌പെറിനി പറഞ്ഞു. വാര്‍ സിസ്റ്റം ഇല്ലെങ്കില്‍ അത് മനസിലാക്കാമായിരുന്നു. എന്നാല്‍, വീഡിയോ പരിശോധന നടത്തിയിട്ടും തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, കളിക്കാരനെന്ന നിലയില്‍ മൂന്നുതവണ ഇറ്റാലിയന്‍ കപ്പ് നേടിയ സിമിയോണി ഇന്‍സാഗിക്ക് പരിശീലകനെന്ന നിലയില്‍ ആദ്യ കിരീടനേട്ടമാണിത്.
കഴിഞ്ഞ നാലു തവണയും യുവന്റസ് ആയിരുന്നു കിരീട ജേതാക്കള്‍. ഇതില്‍ രണ്ടുതവണ ലാസിയോയെ യുവന്റസ് ഫൈനലില്‍ തോല്‍പ്പിച്ചു. ഏഴാം കിരീടമാണ് ഇത്തവണ ലാസിയോ സ്വന്തമാക്കിയത്. അതേസമയം, 1963ല്‍ ഇറ്റാലിയന്‍ കപ്പ് നേടിയ അറ്റ്‌ലാന്റയ്ക്ക് പിന്നീട് നേട്ടം ആവര്‍ത്തിക്കാനായില്ല. സീരി എ യില്‍ മികച്ച പ്രകടനം നടത്തുന്ന ടീം ഇത്തവണ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ്.