മഡ്ഗാവ്: അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിനൊടുവില്‍ ചെന്നൈയിന്‍ എഫ്‌സി രണ്ടാം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. ഗോവയെ അവരുടെ നാട്ടില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിന് കീഴടക്കിയാണ് ചെന്നൈയിന്‍ കിരീടം സ്വന്തമാക്കിയത്. അവസാന മിനിറ്റുകളില്‍ നേടിയ രണ്ടു ഗോളാണ് ചെന്നൈയ്ക്ക് തുണയായത്.
സ്റ്റീവന്‍ മെന്‍ഡോസ ഒരു പെനാല്‍റ്റി തുലച്ചെങ്കിലും അവസാന മിനിറ്റിലെ ഗോള്‍ നേടി ചെന്നൈയിന്റെ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷംഷം ബ്രൂണോ പെലിസ്സാരിയാണ് ചെന്നൈയിനെ ആദ്യം മുന്നിലെത്തിച്ചത്. 54ാം മിനിറ്റില്‍ മെന്‍ഡോസയെ വീഴ്ത്തിയതിന് ചെന്നൈയിന് ലഭിച്ച പെനാല്‍റ്റി ബ്രൂണോ പെല്ലിസരി ഗോളാക്കി മാറ്റുകയായിരുന്നു. ഗോവ ഗോളി കട്ടിമണി പെനാല്‍റ്റി ഉജ്ജ്വലമായി തടുത്തിട്ടെങ്കിലും റീബൗണ്ട് വന്ന പന്ത് പെല്ലിസരി തന്നെ വലയിലാക്കി.

എന്നാല്‍ ചൈന്നയുടെ ആഘോഷം നാലു മിനിറ്റുമാത്രമേ നീണ്ടുനിന്നുള്ളു. 58ാം മിനിറ്റില്‍ ബോക്‌സിനു പുറത്ത് വലതുഭാഗത്തുനിന്നും റോമിയോ ഫെര്‍ണാണ്ടസ് നല്‍കിയ മനോഹരമായ പാസില്‍ ഓടിയെത്തിയ ഹാഓകിപ്പ് കാല്‍വെക്കുകയായിരുന്നു. തൊട്ടപിന്നാലെ ചെന്നൈക്ക് ലഭിച്ച പെനാല്‍റ്റി കട്ടിമണി രക്ഷപ്പെടുത്തുകയും ചെയ്തു.
കളി സമനിലയിലേക്ക് നീങ്ങവെയാണ് അവസാന മിനിറ്റുകളില്‍ മൂന്നു ഗോളുകള്‍ക്ക് സാക്ഷ്യം വഹിച്ചത്. 87ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീകിക്കിലൂടെ പകരക്കാരന്‍ ജോഫ്രി ഗോവയ്ക്ക് ലീഡെടുത്തതോടെ അവര്‍ കിരീടം നേടുമെന്ന് തോന്നി. എന്നാല്‍, തൊണ്ണൂറാം മിനിറ്റില്‍ ചെന്നൈയുടെ മെഹ്‌റാജുദ്ദീന്‍ വാഡു തീര്‍ത്തും അപകടരഹിതമായി പോസ്റ്റിലേക്ക് ഉയര്‍ത്തിയ ലോബ് ഗോളിയുടെ കൈകളില്‍ സ്പര്‍ശിച്ച് നെറ്റിലെത്തി. സ്‌കോര്‍ (2-2). കളി എക്‌സ്േ്രട ടൈമിലേക്ക് നീങ്ങുമെന്ന് ഉറപ്പായ നിമിഷങ്ങള്‍. എന്നാല്‍, ഗോവയുടെ പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്ത് മെന്‍ഡോസ ഗോള്‍ നേടിയതോടെ ആയിരക്കണക്കിന് വരുന്ന ഗോവന്‍ ആരാധകര്‍ നിശ്ചലരായി. കിരീടം ചെന്നൈ സ്വന്തമാക്കുകയും ചെയ്തു.