For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2024-25: റഫറിക്ക് കണ്ണുകാണില്ലേ? പെനല്‍റ്റിയെന്തിന്, കൊടുംചതി!! ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു

കൊച്ചി: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ റഫറിയും ഹൈദരാബാദ് എഫ്‌സിയും 'ഒരേ ടീമായി' കളിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിനെ തോല്‍വിയിക്കു തള്ളിയിട്ടു. 1-0നു ലീഡ് ചെയ്ത ശേഷം സ്വന്തം കാണികള്‍ക്കു മുന്നില്‍ രണ്ടു ഗോളുകള്‍ വഴങ്ങി മഞ്ഞപ്പട 1-2ന്‍റെ അപ്രതീക്ഷിത തോല്‍വിയിലേക്കു വീഴുകയായിരുന്നു. സീസണില്‍ മഞ്ഞപ്പടയുടെ ഹാട്രിക് തോല്‍വിയാണിത്.

13ം മിനിറ്റില്‍ ഹെസൂസ് ജിമനെസിന്റെ ഗോളിലാണ് മഞ്ഞപ്പട മുന്നിലെത്തിയത്. എന്നാല്‍ ഒന്നാംപകുതി തീരാന്‍ രണ്ടു മിനിറ്റ് ബാക്കിനില്‍ക്കെ മല്‍സരഗതിക്കു വിപരീതമായി ബ്രസീലിയന്‍ താരം ആന്‍ഡ്രെ ആല്‍ബ ഹൈദരാബാദിന്റെ സമനില ഗോള്‍ പിടിച്ചുവാങ്ങുകയായിരുന്നു.

70ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരം ഹോര്‍മിപാം ബോക്‌സിനകത്തു വച്ച് പന്ത് കൈകൊണ്ട് തടുത്തെന്നു ചൂണ്ടിക്കാണിച്ച് റഫറി വിവാദ പെനല്‍റ്റി വിധിച്ചത്. ആല്‍ബ ഇതു അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

HYDERABAD FC GOAL

കിടിലന്‍ തുടക്കം

സ്വന്തം കാണികളുടെ പിന്തുണയോടെ ആദ്യ വിസില്‍ മുതല്‍ ഇരമ്പിക്കളിക്കുന്ന മഞ്ഞപ്പടയെയാണ് കളിക്കളത്തില്‍ കണ്ടത്. ആദ്യ പത്തു മിനിറ്റോളം പന്ത് ഹൈദരാബാദ് ബോക്‌സിനരികിലൂടെ പറന്നു നടന്നു.

ഏതു നിമിഷവും ബ്ലാസ്റ്റേഴ്‌സ് ലീഡുമെന്ന പ്രതീതിയുണ്ടാവുകയും ചെയ്തു. വളരെ അപൂര്‍വ്വമായി മാത്രമേ ഹൈദരാബാദിനു മഞ്ഞപ്പട ബോള്‍ വിട്ടുകൊടുത്തുള്ളൂ. ആദ്യത്തെ 10 മിനിറ്റോളം പന്ത് ബ്ലാസ്റ്റഴ്‌സിന്റെ കൈവശം തന്നെയായിരുന്നു.

മുന്നിലെത്തി മഞ്ഞപ്പട

കളിക്കളത്തിലെ സമഗ്രാധിപത്യം 13ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡാക്കി മാറ്റിയെടുക്കുകയായിരുന്നു. ഈ സീസണില്‍ മഞ്ഞപ്പയുടെ ഗോള്‍മെഷീനായി മാറിയ സ്പാനിഷ് സ്‌ട്രൈക്കര്‍ ഹെസൂസ് ജിമനെസാണ് സ്റ്റേഡിയത്തിലെ കാണികളെ ആഹ്ലാദത്തിലാറാടിച്ച് ഗോളാക്കി മാറ്റിയത്. കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ഈ ഗോള്‍.

സ്വന്തം ഗോള്‍മുഖത്തു നിന്നും വലതു വിങിലൂടെ തുടങ്ങിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വലതു വിങിലൂടെ ഓടിക്കയറിയ യുവതാരം കൊറു സിങ് തന്നെ തടയാനെത്തിയ പരാഗ് ശ്രീവാസിനെയും വെട്ടിച്ച് ബോക്‌സിനകത്തേക്കു കടന്നു. തുടര്‍ന്ന് കൊറു നല്‍കിയ കട്ട്ബാക്ക് പാസ് ജിമനെസ് ഗ്രൗണ്ട് ഷോട്ടിലൂടെ വലയിലേക്കു പ്ലേസ് ചെയ്തപ്പോള്‍ ഗോള്‍കീപ്പര്‍ക്കു നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ഗോള്‍... ഓഫ്‌സൈഡ്!

23ാം മിനിറ്റില്‍ ജിമനെസിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം തവണയും വലയില്‍ പന്തെക്കച്ചെങ്കിലും ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങുകയായിരുന്നു. ഇടതു വിങില്‍ നിന്നും സഹതാരം നല്‍കിയ ത്രൂബോള്‍ പിടിച്ചെടുത്ത ജിമനെസ് മുന്നോട്ട് കയറിവന്ന ഗോളിക്കു മുകളിലൂടെ വലയിലേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു. എന്നാല്‍ ത്രൂബോള്‍ സ്വീകരിക്കവെ അദ്ദേഹം ഓഫ് സൈഡ് പൊസിഷനിലായിരുന്നെന്നു വ്യക്തമായതോടെ റഫറി അതു ഗോളല്ലെന്നു വിധിക്കുകയായിരുന്നു.

പെനല്‍റ്റി നിഷേധിച്ചു

30ാം മിനിറ്റില്‍ ഹാന്റ്‌ബോളിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സിനു അനുകൂലമായി പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. പക്ഷെ റഫറി അതു നല്‍കാതിരുന്നത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തി.

ഇടതുവിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ ബോക്‌സികത്തു നിന്നും അഡ്രിയാന്‍ ലൂണ ക്രോസിനു ശ്രമിച്ചെങ്കിലും ഹൈദരാബാദിന്റെ മലയാളി താരം അലെക്‌സ് സജിയുടെ കൈയില്‍ തട്ടി പുറത്തേക്കു പോയി. ലൂണ പെനല്‍റ്റിക്കായി വാദിച്ചെങ്കിലും കോര്‍ണര്‍ മാത്രമേ അനുവദിക്കപ്പെട്ടുള്ളൂ. ഇതു മുതലാക്കാന്‍ മഞ്ഞപ്പടയ്ക്കു കഴിഞ്ഞതുമില്ല.

BLASTERS-HYDERABAD MATCH

ജസ്റ്റ് മിസ്സ്

36ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനു ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ മിസ്സാവുകയായിരുന്നു. ആദ്യ ഗോള്‍ നേടിയ ജിമനെസും ഗോളിനു വഴിരൊക്കിയ കൊറുയുമാണ് ഈ നീക്കത്തിനും ചരടുവലിച്ചത്. വലതു വിങില്‍ നിന്നും കൊറുയും അഡ്രിയാന്‍ വലൂണയും വണ്‍ടച്ച് പാസ് കളിച്ച ശേഷം ഹൈദരാബാദിനെ കാഴ്ചക്കാരാക്കി.

തുടര്‍ന്നു ബോക്‌സിനു കുറുകെ കൊറു ചെത്തിയിട്ട കിടിലന്‍ ക്രോസിലേക്കു ജിമനെസ് തലവച്ചെങ്കിലും കണക്ടായില്ല. ബോളിന്റെ വേഗതയാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ബോളിനെ വലയിലേക്കു വഴി തിരിച്ചുവിടേണ്ട ചുമതല മാത്രമേ ജിമനെസിനുണ്ടായിരുന്നുള്ളൂ.

തിരിച്ചടിച്ച് ഹൈദരാബാദ്

43ാം മിനിറ്റില്‍ മല്‍സരഗതിക്കു വിപരീതമായി ഹൈദരാബാദ് സമനില പിടിച്ചുവാങ്ങി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ വന്ന വലിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. ഇടതു വിങിലൂടെ ഓവര്‍ലാപ്പ് ചെയ്തു കയറി പരാഗ് നല്‍കിയ കട്ട് ബാക്ക പാസ് ബ്രസീലിയന്‍ താരം ആന്‍ഡ്രെ ആല്‍ബ ഓടിക്കയറി ബുള്ളറ്റ് ഷോട്ടിലൂടെ വലയിലേക്കു അടിച്ചുകയറ്റി.

സുവര്‍ണാവസരം തുലച്ചു

രണ്ടാംപകുതിയുടെ 55ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മലയാളി താരം കെപി രാഹുല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ മഞ്ഞപ്പടയ്ക്കു ലീഡ് സമ്മാനിക്കേണ്ടതായിരുന്നു. പക്ഷെ സുവര്‍ണാവസരം അദ്ദേഹം പാഴാക്കി.

ഇടതു വിങിലൂടെ പറന്നെത്തിയ ശേഷം നോവ സദോയ് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ഫസ്റ്റ് ബോക്സിനു അരികിലുള്ള രാഹുലിന്റെ തലയ്ക്കു കൃത്യമായിരുന്നു. പക്ഷെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന രാഹുല്‍ അതു പുറത്തേക്കു ഹെഡ് ചെയ്ത് പാഴാക്കി.

വിവാദ പെനല്‍റ്റി

68ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും ആരാധകരെയും സ്തബ്ധരാക്കി റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. ഹൈദരാബാദിന്റെ തുടരെയുള്ള രണ്ടു മുന്നേറ്റങ്ങള്‍ ബോക്‌സിനകത്തു കിടന്നുകൊണ്ട് ഹോര്‍മിപാം ബ്ലോക്ക് ചെയ്തു.

എന്നാല്‍ പന്ത് അദ്ദേഹത്തിന്റെ കൈയില്‍ തട്ടിയെന്നു ചൂണ്ടിക്കാണിച്ച് റഫറി പെനല്‍റ്റിയും വിധിക്കുകയായിരുന്നു. എന്നാല്‍ ഹോര്‍മിപാമിന്റെ കൈയില്‍ ടച്ചില്ലെന്നു വ്യക്തമായിരുന്നു. പെനല്‍റ്റിയെടുത്ത ആല്‍ബ ഗോളിയെ നിസ്സഹായനാക്കി വല കുലുക്കുകയും ചെയ്തു.

Story first published: Thursday, November 7, 2024, 21:35 [IST]
Other articles published on Nov 7, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+