മുംബൈ: ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ ആരാധകരുടെ മികച്ച പിന്തുണയുള്ള ടീമാണ് മുംബൈ സിറ്റി എഫ്‌സി. ഇന്ത്യയുടെ പ്രധാന സിറ്റി കേന്ദ്രീകരിച്ചുള്ള ടീമിന് എല്ലാ സീസണിലും കിരീട സാധ്യതയുള്ള സംഘത്തെ അണിനിരത്താന്‍ കഴിഞ്ഞെങ്കിലും ഐഎസ്എല്‍ ചാമ്പ്യന്‍ഷിപ്പ് കിട്ടാക്കനിയാണ്. ഐഎസ്എല്‍ ആറാം സീസണിലേക്ക് കടക്കുമ്പോഴും മികച്ച ടീമിനെ അണിനിരത്തി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് ബോളിവുഡ് സൂപ്പര്‍താര രണ്‍ബീര്‍ കപൂറിന്റെ ടീം.
കഴിഞ്ഞ സീസണില്‍ ടീം സെമിയിലെത്തിയിരുന്നെങ്കിലും എഫ് സി ഗോവയ്‌ക്കെതിരെ തോറ്റു. ഇത്തവണയും പോര്‍ച്ചുഗല്‍ പരിശീലകന്‍ യോര്‍ഗെ കോസ്റ്റ തന്നെയാണ് ടീം പരിശീലകന്‍. കിരീടം നേടാന്‍ ഏറെ സാധ്യതയുള്ള ഒരു ടീമിനെ മൈതാനത്തിറക്കാന്‍ മുംബൈയ്ക്ക് ഇത്തവണയും സാധിക്കും. എല്ലാ പൊസിഷനിലും മികവുള്ള താരങ്ങളേയും പകരക്കാരെയും ഇറക്കാന്‍ ശേഷി ഇപ്പോള്‍ മുംബൈയ്ക്കുണ്ട്.
പുതിയ ഭാവത്തിൽ വിജയ് ശങ്കര്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
ആക്രമണാത്മക ഫുട്‌ബോളാണ് പരിശീലകന്‍ ലക്ഷ്യമിടുന്നത്. വിദേശ കളിക്കാര്‍ നയിക്കുന്ന മുന്നേറ്റ നിര എതിര്‍പാളയത്തില്‍ നിരന്തരം സമ്മര്‍ദ്ദമുണ്ടാക്കും. കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറര്‍ മോദൗ സൗഗുവിനെ സെന്‍ട്രല്‍ സ്ട്രൈക്കറാക്കിയായിരിക്കും കളിക്കിറങ്ങുക. ഡീഗോ കാര്‍ലോസ് ഇടതുവിങ്ങിലും സെര്‍ജി കെവിന്‍, അമിനെ ചെര്‍മിറ്റി എന്നിവരിലൊരാള്‍ വലതുവിങ്ങിലും കളിക്കും.
ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രതിരോധമാണ് ടീമിന്റെ ദൗര്‍ബല്യം. സുഭാഷിഷ് ബോസ് സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കും. സൗവിക് ചക്രവര്‍ത്തിയും സാര്‍ഥക് ഗോലുയിയും ഇര വശങ്ങളിലുമായി പ്രതിരോധത്തിനിറങ്ങുമ്പോള്‍ വിദേശതാരം ഇഗോര്‍ ഗ്രിക്കും സെന്‍ട്രല്‍ ഡിഫന്‍സില്‍ ടീമിന് കരുത്താകും. റൗളിന്‍ ബോര്‍ഗസ്, പ്ലേമേക്കര്‍ പൗളോ മച്ചാഡോ, റെയ്നിയര്‍ ഫെര്‍ണാണ്ടസ്, മുഹമ്മദ് ലാബ്രിക്ക് എന്നിവര്‍ മധ്യനിരയില്‍ അരങ്ങുവാഴും. ഗോള്‍ കീപ്പറായി അമരീന്ദര്‍സിങ് ആണ് ആദ്യ ഇലവനില്‍ ഇറങ്ങുക. ടീം ഇത്തവണയും സെമിഫൈനലില്‍ കളിക്കുമെന്നാണ് പ്രവചനം.