ഈ ലോകകപ്പിൽ സ്വീഡനെ പ്രതിനിധീകരിക്കാൻ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഉണ്ടാകില്ല.ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കു വിരാമമിട്ടുകൊണ്ടാണ് സ്വീഡിഷ് ഫുട്ബോൾ അസോസിയേഷൻ വാർത്ത പുറത്തുവിട്ടത്.സ്വീഡനുവേണ്ടി 2002,2006 ലോകകപ്പിൽ പന്തുതട്ടിയ ഇബ്രാഹിമോവിച്ച് 2016 ലെ യൂറോ കപ്പിനു ശേഷമാണ് അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.പിന്നെ മാഞ്ചസ്റ്റർ യൂണൈറ്റഡിലും അമേരിക്കൻ ക്ലബ്ബായ എൽ എ ഗാലക്സിയിലും ഇബ്രാഹിമോവിച്ച് കളിച്ചു.2018 ലോകകപ്പിനുള്ള യോഗ്യത മത്സരത്തിൽ ഇറ്റലിയെ തോൽപിച്ച് സ്വീഡൻ ലോകകപ്പിനുള്ള ടിക്കറ്റ് എടുത്തതോടെ അന്താരാഷ്‌ട്ര ടീമിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവുമായി ഇബ്രാഹിമോവിച്ച് എത്തുകയായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യ സീസണിൽ തകർത്തു കളിച്ചുവെങ്കിലും രണ്ടാമത്തെ സീസൺ പരിക്കുകാരണം കുറെ മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു.ലോകകപ്പടുത്തതോടെ അമേരിക്കൻ ക്ലബ്ബിലേക്ക് സ്ലാട്ടൻ ചേക്കേറിയത് ലോകകകപ്പിനുള്ള തയ്യറെടുപ്പായാണ് ആരാധകർ വിലയിരുത്തിയത്.ഓരോ ദിവസം കഴിയും തോറും ലോകകപ്പ് കളിക്കാനുള്ള ആവേശം കൂടിവരികയാണെന്ന് ഇടയ്ക്ക് താരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം സ്വീഡിഷ് ഫുട്ബോൾ അസോസിയേഷനുമായി നടന്ന ചർച്ചയിൽ താരം പരാജയപ്പെടുകയായിരുന്നു.
2001 ൽ സ്വീഡിഷ് ദേശീയ ടീമിലിടം നേടിയ സ്ലാട്ടൻ 116 മത്സരങ്ങളിൽ നിന്ന് 62 ഗോളുകളും നേടിട്ടുണ്ട്.വിവിധ ക്ലബ്ബുകൾക്കായി ഏകദേശം 521 മത്സരങ്ങൾ വരെ കളിച്ച സ്ലാട്ടൻ 322 ഗോളുകളും നേടിട്ടുണ്ട്.2007 മുതൽ 2016 വരെ തുടർച്ചയായി സ്വീഡിഷ് ടീമിന്റെ മികച്ച മുന്നേറ്റ തരാമെന്ന് പുരസ്‌കാരവും സ്ലാട്ടൻ നേടിട്ടുണ്ട്.