വാഷിങ്ടണ്‍: കോപ്പ അമേരിക്കയില്‍ ആര് കിരീടം കൊണ്ടു പോകും? ബ്രസീലോ അര്‍ജന്റീനയോ? സ്വാഭാവികമായും ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ നാവില്‍ നിന്നുയരുന്ന ആദ്യ ചോദ്യം ഇതായിരിക്കും. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഈ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് ലക്ഷകണക്കിന് ആരാധകരുണ്ട്. സൂപ്പര്‍ താരം നെയ്മറെ കൂടാതെ പോരാട്ടത്തിനിറങ്ങുന്ന ബ്രസീലിന് ഇത്തവണ വലിയ പ്രാധാന്യമൊന്നുമില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പ്രവചനവും സാധൂകരിക്കുന്നത്.
എന്നാല്‍ ലോകകപ്പ് സമയുണ്ടായ നീരാളി, ഒട്ടകം പ്രവചനങ്ങളെ പോലെ എഴുതി തള്ളാവുന്ന ഒരു വിധിയെഴുത്തല്ല ഇത്. ഫിഫ റാങ്കിങ്, കഴിഞ്ഞ കാല മത്സരങ്ങള്‍, താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ശാസ്ത്രീയമായി വിശകലനം ചെയ്തു തയ്യാറാക്കിയ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഈ വിധിയെഴുത്ത്.

കണക്ക് പ്രകാരം 38.53 ശതമാനം സാധ്യതയോടെ അര്‍ജന്റീനയാണ് ഏറ്റവും മുന്നിലെത്തിയിട്ടുള്ളത്. നിലവിലുള്ള ചാംപ്യന്മാരായ ചിലി 20 ശതമാനത്തോടെ രണ്ടാം സ്ഥാനത്തും കൊളംബിയ(12.98 ശതമാനം), ബ്രസീല്‍(8.55ശതമാനം) ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട്. ആതിഥേയരായ അമേരിക്കയ്ക്കായിരിക്കും ആദ്യം കാലിടറുകയെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. അമേരിക്കയുടെ സാധ്യത 1.10 ശതമാനം മാത്രമാണ്.
കൊളംബിയയും കോസ്റ്റാറിക്കയും പരാഗ്വേയും ഉള്‍പ്പെടുന്ന മരണഗ്രൂപ്പായ എയിലാണ് യുഎസിന് ഇടം കിട്ടിയിരിക്കുന്നത്. ബി ഗ്രൂപ്പില്‍ ബ്രസീല്‍, ഇക്വഡോര്‍, പെറു, ഹെയ്ത്തി ടീമുകളും സി ഗ്രൂപ്പില്‍ ഉറൂഗ്വേ, മെക്‌സിക്കോ, ജമൈക്ക, വെനിസ്വേല ടീമുകളും ഡി ഗ്രൂപ്പില്‍ അര്‍ജന്റീന, ചിലി, പനാമ, ബൊളീവിയ ടീമുകളും മത്സരത്തിനിറങ്ങും.