Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പ് കീഴടക്കിയ ക്ലബ്ബുകളുടെ നെടുംതൂണുകള്‍, പക്ഷേ ഇവരെ ആരും ഓര്‍ക്കുന്നില്ല !

ഫുട്‌ബോള്‍ ടീം ഗെയിമാണ്. വ്യക്തിഗത മികവില്‍ മത്സരം ജയിക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകാം, എങ്കിലും ഓരോ കളിക്കാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാകാം ടീമിലെ സൂപ്പര്‍താരത്തിന്റെ വിജയഗോള്‍. ഗോളടിച്ചതിന്റെയും ഗോളൊരുക്കിയതിന്റെയും ടാക്ലിംഗിന്റെയും രക്ഷപ്പെടുത്തലുകളുടെയും കണക്കുകള്‍ നോക്കിയാണ് താര നിര്‍മ്മിതി. എന്നാല്‍, ടീമിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയും ആരാധകരാല്‍ ആഘോഷിക്കപ്പെടാതെ പോവുകയുംചെയ്യുന്ന താരങ്ങളുണ്ട്. പക്ഷേ, അവരായിരുന്നു ആ ടീമിന്റെ, പരിശീലകന്റെ വജ്രായുധങ്ങളിലൊന്ന്.. അവരില്‍ ചിലരെ കുറിച്ച്...

പാര്‍ക് ജി സുംഗ്/ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

പാര്‍ക് ജി സുംഗ്/ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ഡച്ച് ക്ലബ്ബ് പി എസ് വി ഐന്തോവനില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കൊറിയന്‍ താരം പാര്‍ക് ജി സുംഗിനെ വാങ്ങിയത് ഏഷ്യന്‍ ഫുട്‌ബോള്‍ വിപണി പിടിക്കാനാണെന്നായിരുന്നു കുത്തുവാക്കുകള്‍. എന്നാല്‍, മാഞ്ചസ്റ്ററിന്റെ വിഖ്യാത പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ പാര്‍ക്കിനെ തന്റെ ടീമിലെ പ്രധാനിയാക്കി മാറ്റിയതോടെ ആ വിമര്‍ശം അടങ്ങി.

അച്ചടക്കം, കായികക്ഷമത, ആത്മാര്‍പ്പണം കൊറിയന്‍ താരത്തെ ഫെര്‍ഗൂസന്റെ ഇഷ്ടതാരമാക്കി മാറ്റി. 2007 മുതല്‍ 2011 വരെയാണ് പാര്‍ക് മാഞ്ചസ്റ്ററില്‍ കളിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയും തിളങ്ങി നിന്ന കാലത്താണിത്. 207 മത്സരങ്ങളില്‍ നിന്ന് പാര്‍ക്ക് 25 ഗോളുകളേ നേടിയിട്ടുള്ളൂ. എന്നാല്‍, ഈ കണക്കുകള്‍ വെച്ച് പാര്‍ക്കിനെ അളക്കാനാകില്ല.

2007-08 ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ബാഴ്‌സലോണക്കെതിരെ പാര്‍ക്ക് പുറത്തെടുത്ത പ്രകടനം ക്ലാസ് ആയിരുന്നു. ചാവിയും ഇനിയെസ്റ്റയും കളിച്ച മധ്യനിരയില്‍ പാര്‍ക് അനിഷേധ്യ പോരാളിയായി നിന്നു. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച പാര്‍ക് ഒരു തവണ ചാമ്പ്യനായി. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും മാഞ്ചസ്റ്ററിനൊപ്പം സ്വന്തമാക്കി. മറ്റൊരു ഏഷ്യന്‍ താരത്തിനും സാധിക്കാത്ത നേട്ടം.

ലൗറെന്‍/ ആഴ്‌സണല്‍

ലൗറെന്‍/ ആഴ്‌സണല്‍

ആഴ്‌സണലിന്റെ ഇതിഹാസ ടീമിന്റെ ഭാഗമായിരുന്നു കാമറൂണ്‍ റൈറ്റ് ബാക്ക് ലൗറെന്‍. 2001-02 സീസണില്‍ പരാജയമറിയാതെ കുതിച്ച ആഴ്‌സണലിന്റെ അനിഷേധ്യ താരമായ ലൗറെന്‍ കോച്ച് ആര്‍സെന്‍ വെംഗറുടെ കണ്ടെത്തലായിരുന്നു. ലീ ഡിക്‌സന് പകരം വെംഗര്‍ ടീമിലെത്തിച്ച ലൗറെന്‍ കഠിനാധ്വാനിയും സാങ്കേതിക തികവുമുള്ള പ്ലെയറായിരുന്നു.

മത്സരം വായിച്ചെടുക്കാന്‍ കഴിയുള്ള ലൗറെന് ആഴ്‌സണലിന്റെ കേളീ ശൈലിയുമായി പെട്ടെന്ന് ഒത്തിണങ്ങാന്‍ സാധിച്ചു. ലെഫ്റ്റ് ബാക്കായും മിഡ്ഫീല്‍ഡറായും വെംഗര്‍ കാമറൂണ്‍ താരത്തെ ഉപയോഗിച്ചിരുന്നു. രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും മൂന്ന് എഫ് എ കപ്പുകളും ലൗറെന്‍ ആഴ്‌സണലിനൊപ്പം നേടി. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചു. ആവ്‌സണലിനായി 241 മത്സരങ്ങള്‍ കളിച്ചതില്‍ 227 ലും സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍.

മരിയോ ഗോമസ്/ ബയേണ്‍ മ്യൂണിക്

മരിയോ ഗോമസ്/ ബയേണ്‍ മ്യൂണിക്

നാല് സീസണ്‍ ബയേണ്‍ മ്യൂണിക്കിനായി കളിച്ച മരിയോ ഗോമസ് ഓരോ സീസണിലും ശരാശരി മുപ്പത് ഗോളുകള്‍ നേടിയെന്നതാണ് കണക്ക്. തുടരെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ (2012,2013) കളിച്ച ഗോമസ് ബയേണിനൊപ്പം ഒരു തവണ ചാമ്പ്യന്‍സ് ജേതാവായി. ബോക്‌സിനുള്ളില്‍ കൃത്യമായ പൊസിഷനിംഗോടെ ഗോളടിച്ച സ്‌ട്രൈക്കറായിരുന്നു ഗോമസ്. ശാരീരിക കരുത്തുണ്ടായിരുന്നു, ഹെഡ്ഡര്‍ ഗോളുകളില്‍ പ്രത്യേക നൈപുണ്യവും. ബയേണിനായി 174 മത്സരങ്ങളില്‍ നിന്ന് 113 ഗോളുകള്‍ നേടി.

ആകെയുള്ള പോരായ്മ വലിയ മത്സര വേദിയില്‍ മങ്ങിപ്പോവുകയോ പരിക്ക് കാരണം പിന്‍മാറുകയോ ചെയ്തതതാണ്. 2012 ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനായി 12 ഗോളുകള്‍ നേടിയ ഗോമസ് ഫൈനലില്‍ ഗോളടിച്ചില്ല. തൊട്ടടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്ക് കാരണം ഇറങ്ങാനായില്ല. ഡി എഫ് ബി പൊകല്‍ ഫൈനലില്‍ ഇരട്ട ഗോളുകള്‍ നേടിയതാണ് ഫൈനലിലെ പ്രധാന പ്രകടനം.

മാസിമോ അംബ്രോസിനി/എസി മിലാന്‍

മാസിമോ അംബ്രോസിനി/എസി മിലാന്‍

എസി മിലാന്റെ ഇതിഹാസ താരം. 1995 മുതല്‍ 2013 വരെ മിലാനില്‍ അഞ്ഞൂറിനടുത്ത് മത്സരങ്ങള്‍ കളിച്ചു. ക്ലബ്ബ് ചരിത്രത്തിലെ ഇതിഹാസ നായകന്‍മാരായ ഹെര്‍ബെര്‍ട് കില്‍പിന്‍, ഗുനാര്‍ നോര്‍ദാല്‍, നില്‍സ് ലീദോം, സെസാര്‍ മാള്‍ഡീനി, ജിയാനി റിവേറ, ഫ്രാങ്കോ ബരേസി, പോളോ മാള്‍ഡീനി എന്നിവര്‍ക്കൊപ്പം. മിഡ്ഫീല്‍ഡ് ജനറല്‍ ആയിരുന്ന അംബ്രോസിനി ആകെ 36 ഗോളുകളാണ് മിലാന് വേണ്ടി നേടിയത്. 2003 ലും 2007 ലും ചാമ്പ്യന്‍സ് ലീഗ് നേടി. പിര്‍ലോയും കാകയും സീഡോര്‍ഫും 2007 ചാമ്പ്യന്‍സ് ലീഗ് സീസണില്‍ തിളങ്ങിയതിന് പിറകില്‍ ഹോള്‍ഡിംഗ് മിഡ് ആയി അംബ്രോസിനിയുടെ അധ്വാനമായിരുന്നു.

സെയ്ദു കീറ്റ/ ബാഴ്‌സലോണ

സെയ്ദു കീറ്റ/ ബാഴ്‌സലോണ

2008 ല്‍ പെപ് ഗോര്‍ഡിയോള ബാഴ്‌സലോണ പരിശീലകനായി വന്നപ്പോള്‍ ആദ്യം സൈന്‍ ചെയ്തത് സെയ്ദു കീറ്റയെ ആയിരുന്നു. നൗകാംപ് ക്ലബ്ബില്‍ നാല് സീസണുകളിലായി 188 മത്സരങ്ങള്‍ കളിച്ചു. മെസിയും ചാവിയും ഇനിയെസ്റ്റയും ഡേവിഡ് വില്ലയും തിളങ്ങി നിന്ന ബാഴ്‌സയുടെ മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ഇറങ്ങിക്കളിച്ച സെയ്ദു കീറ്റയെ ആരും ഓര്‍ക്കാനിടയില്ല. പെപ് ഗോര്‍ഡിയോളയുടെ വിശ്വസ്തനായിരുന്ന കീറ്റ 2010-11 ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലെ വജ്രായുധമായിരുന്നു.

Story first published: Thursday, July 21, 2022, 18:59 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+