ദോഹ: 2026ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹം പാതിവഴിയില്‍ പൊലിഞ്ഞു. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ വിവാദ ഗോളില്‍ ഇന്ത്യയെ ഖത്തര്‍ വീഴ്ത്തുകയായിരുന്നു. ഇതോടെ മൂന്നാം റൗണ്ടിലേക്കു മുന്നേറാവാതെ ഇന്ത്യ കാലിടറി വീഴുകയും ചെയ്തു. ഒന്നിനെതിരേ രണ്ടു ഗോളുകളുടെ നാടകീയ വിജയമാണ് ഖത്തര്‍ ടീം സ്വന്തമാക്കിയത്.
ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് വിവാദ ഗോളിലൂടെ തിരിച്ചടിച്ച ഖത്തര്‍ ഞെട്ടിക്കുന്ന വിജയവും പിടിച്ചെടുത്തത്. ഖത്തര്‍ ഇതോടെ ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ അടുത്ത ഘട്ടത്തിലേക്കു മുന്നേറിയപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ വീണ്ടും എവിടെയുമെത്താതെ അവസാനിക്കുകയും ചെയ്തു.

ഇതിഹാസ താരവും ക്യാപ്റ്റനുമായ സുനില്‍ ഛേത്രി യുഗത്തിനു ശേഷം ഇന്ത്യന്‍ ടീം ആദ്യമായി കളിക്കാനിറങ്ങിയ മല്‍സരം കൂടിയായിരുന്നു ഇത്. ഛേത്രിക്കു പകരം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ദുവാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഇതൊരു ഡു ഓര്‍ ഡൈ മാച്ച് തന്നെയായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ ജയിക്കുന്നതിനൊപ്പം കുവൈത്ത്. ബംഗ്ലാദേശ് എന്നിവരുടെ മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും വേണ്ടിയിരുന്നു. പക്ഷെ വിവാദ ഗോള്‍ ഖത്തറിന്റെ രക്ഷയ്‌ക്കെത്തിയതോടെ മറ്റു മല്‍സരഫലങ്ങള്‍ക്കു കാത്തുനില്‍ക്കാതെ തന്നെ ഇന്ത്യ പുറത്താവുകയായിരുന്നു,
ഇന്ത്യക്കെതിരേ ഖത്തറിന്റെ വിവാദ ഗോള്‍
മല്‍സരത്തില്‍ ഇന്ത്യയുടെ തുടക്കം വളരെ പതിഞ്ഞ താളത്തിലായിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ കളിയില്‍ ഇന്ത്യ പിറകിലാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ മെഹ്താബ് സിങിന്റെ ഒരു ഗോള്‍ ലൈന്‍ ബ്ലോക്ക് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. 37ാം മിനിറ്റില്‍ കരുത്തരായ ഖത്തറിനെ സ്തബ്ധരാക്കി ഇന്ത്യ കളിയില്‍ മുന്നിലെത്തി. അര്‍ഹിച്ച ഗോള്‍ കൂടിയായിരുന്നു അത്. ഓപ്പണ്‍ പ്ലേയില്‍ നിന്നായിരുന്നു ഈ ഗോള്‍. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ മിസ്ഹിറ്റ് ഷോട്ട് നേരെ ലാലിയന്‍സുലാവ ചാങ്‌തെയുടെ കാലിലേക്കാണ് വന്നത്. അദ്ദേഹം അതു വലയിലേക്കു പായിക്കുകയും ചെയ്തു. 1-0ന്റെ ലീഡുമായാണ് ആദ്യപകുതി ഇന്ത്യ അവസാനിപ്പിച്ചത്.
രണ്ടാംപകുതിയില്‍ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെ സീനിയര്‍ താരങ്ങളായ ഹൊമാം അഹമ്മദ്, ഖാലിദ് അലി എന്നിവരെ ഖത്തര്‍ പകരക്കാരായി കൊണ്ടുവന്നു. ഈ നീക്കം മല്‍സരത്തില്‍ വലിയ ഇംപാക്ടാണ് ഉണ്ടാക്കിയത്. തുടര്‍ന്നായിരുന്നു 74ാം മിനിറ്റില്‍ ഖത്തറിന്റെ വിവാദ ഗോളിന്റെ വരവ്. വലതു വിങില്‍ നിന്നുള്ള ഫ്രീകിക്ക് ഖത്തര്‍ താരം ഹെഡ് ചെയ്‌തെങ്കിലും ഗോളി ഗുര്‍പ്രീതിനും ഇടതു ഗോള്‍ പോസ്റ്റിനും ഇടയില്‍ കൂടി അതു ഉരുണ്ട് പുറത്തേക്ക്. ബോള്‍ ലൈന്‍ കടന്നത് റഫറിയുടെ കണ്ണില്‍പ്പെട്ടില്ല.

ഇതിനിടെ പുറത്തു നിന്നും ബോള്‍ ഖത്തര്‍ താരം മൊഹിയാല്‍ദിന്‍ അല്‍ഹാഷ്മി കാല്‍ കൊണ്ട് അകത്തേക്കു തട്ടിയിട്ട ശേഷം ഫ്‌ളിക്ക് ചെയ്ത് അയ്മന് പാസ് ചെയ്യുകയായിരുന്നു. ഗോളി ഗുര്‍പ്രീത് സമീപത്ത് വീണു കിടക്കവെ കാഴ്ചക്കാരനാക്കി അയ്മന്‍ അതു വലയിലേക്കു തട്ടിയിടുകയും ചെയ്തു. പിന്നാലെ ഗോളെന്നു റഫറിയുടെ വിസിലും മുഴങ്ങി. ഇന്ത്യന്‍ താരങ്ങളും ആരാധകരുമെല്ലാം ഒരുപോലെ സ്തബ്ധരായ നിമിഷമായിരുന്നു അത്. ഗോളി ഗുര്‍പ്രീതും ഇന്ത്യന്‍ താരങ്ങളുമെല്ലാം റഫറിയുമായി ഏറെ സമയം വാദിച്ചു നോക്കിയെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.
നിശ്ചിതസയം തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഖത്തറിന്റെ വിജയഗോളും വന്നു. അല്‍ റാവിയാണ് 85ാം മിനിറ്റില്‍ ഖത്തറിന്റെ നിര്‍ണായക ഗോളിനു അവകാശിയായത്. ലീഡ് വഴങ്ങിയ ശേഷം സമനില ഗോളിനായി ഇന്ത്യ തുടരെ ആക്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നു പോലും ലക്ഷ്യത്തിലെത്തിയില്ല. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഇന്ത്യക്കു പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. മലയാളി താരം സഹല്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ വിക്രം പ്രതാപ് ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ടെങ്കിലും പെനല്‍റ്റി നല്‍കാന്‍ റഫറി തയ്യാറായില്ല.