ലുസെയ്ല്‍: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയത്തുടക്കം കാണാന്‍ കാത്തിരുന്ന അര്‍ജന്റൈന്‍ ആരാധകര്‍ക്ക് കണ്ണീര്‍ മാത്രം. സൗദി അറേബ്യ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ലയണല്‍ മെസിയേയും സംഘത്തേയും നാണംകെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് രണ്ട് ഗോള്‍ മടക്കി സൗദി അറേബ്യ വിജയം നേടിയെടുത്തത്. 36 മത്സരങ്ങളില്‍ തോല്‍വി അറിയാതെയെത്തിയ അര്‍ജന്റീനക്ക് ഖത്തറില്‍ ആദ്യ മത്സരത്തില്‍ത്തന്നെ തലകുനിക്കേണ്ടി വന്നു. 10ാം മിനുട്ടില്‍ മെസിയുടെ ഗോളിലൂടെ അര്‍ജന്റീന ലീഡെടുത്തപ്പോള്‍ 48ാം മിനുട്ടില്‍ സാലെ അല്‍ ഷെഹ്‌രിയും 53ാം മിനുട്ടില്‍ സലീം അല്‍ ദോസരിയുമാണ് സൗദിക്കായി വലകുലുക്കിയത്.
4-4-1-1 ഫോര്‍മേഷനിലിറങ്ങിയ സൗദി അറേബ്യയെ 4-2-3-1 ഫോര്‍മേഷനിലാണ് അര്‍ജന്റീന നേരിട്ടത്. ആദ്യ മിനുട്ടില്‍ത്തന്നെ അര്‍ജന്റീനയുടെ ആക്രമണമാണ് കണ്ടത്. രണ്ടാം മിനുട്ടില്‍ത്തന്നെ ലയണല്‍ മെസി ഗോള്‍പോസ്റ്റിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല. തുടക്കത്തില്‍ മികച്ച മുന്നേറ്റം നടത്തിയ അര്‍ജന്റീനയെ 10ാം മിനുട്ടില്‍ മെസി മുന്നിലെത്തിച്ചു. പരഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗോള്‍കീപ്പര്‍ ഒവൈസിനെ നിസ്സഹായനാക്കി അനായാസം മെസി പോസ്റ്റിലെത്തിച്ചു. ലോകകപ്പില്‍ അര്‍ജന്റീനക്കായി ഗോള്‍ നേടുന്ന പ്രായം കൂടി രണ്ടാമത്തെ താരമാവാന്‍ മെസിക്കായി.
കൂടാതെ റൊണാള്‍ഡോയുടെ ഏഴ് ലോകകപ്പ് ഗോളുകളെന്ന റെക്കോഡിനൊപ്പമെത്താനും മെസിക്കായി. എന്നാല്‍ ആദ്യ ഗോള്‍ വഴങ്ങിയതോടെ സൗദി നിര ഉണര്‍ന്നു. പ്രതീക്ഷിച്ചതിലും മികച്ച പോരാട്ടമാണ് അവര്‍ കാഴ്ചവെച്ചത്. 22ാം മിനുട്ടില്‍ മെസി വീണ്ടും പന്ത് പോസ്റ്റിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 28ാം മിനുട്ടില്‍ ലൗട്ടാറോ മാര്‍ട്ടെനിസ് വലകുലുക്കിയപ്പോള്‍ ആരാധകര്‍ ആര്‍ത്തിരമ്പിയെങ്കിലും റഫറി വാര്‍പരിശോധനയിലൂടെ ഓഫ് സൈഡ് വിധിച്ചു. 34ാം മിനുട്ടിലും ലൗട്ടാറോ മാര്‍ട്ടിനസ് വലകുലുക്കിയെങ്കിലും ഓഫ് സൈഡ് വീണ്ടും വില്ലനായെത്തി.
മികച്ച പ്രകടനങ്ങള്‍ നടത്തിയപ്പോഴും ഓഫ് സൈഡ് ശ്രദ്ധിക്കുന്നതില്‍ അര്‍ജന്റീനക്ക് വലിയ പിഴവുപറ്റി. ഏഴ് ഓഫ്‌സൈഡുകളാണ് അര്‍ജന്റീനയുടെ ഭാഗത്ത് നിന്ന് ആദ്യ പകുതിയിലുണ്ടായതെന്നത് നിരാശപ്പെടുത്തുന്ന കണക്കാണ്. മൂന്ന് ഗോളിനെങ്കിലും ലീഡെടുക്കേണ്ടിയിരുന്നെങ്കിലും ഓഫ് സൈഡുകള്‍ വില്ലനായതോടെ ആദ്യ പകുതിയില്‍ 1-0ന്റെ ലീഡോടെയാണ് അര്‍ജന്റീന പിരിഞ്ഞത്. 63 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന അര്‍ജന്റീന അഞ്ച് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ ഒരു തവണ പോലും സൗദിക്ക് ഗോള്‍ശ്രമം നടത്താനായില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ കഥ മാറി. ആക്രമണ ഫുട്‌ബോളിലേക്ക് ഗിയര്‍ മാറ്റിയ സൗദി 48ാം മിനുട്ടില്‍ സമനില ഗോള്‍ നേടി. ഫെറാസ് അല്‍ ബ്രീകന്‍ നല്‍കിയ പാസില്‍ നിന്ന് പന്ത് ലഭിച്ച സാല അല്‍ ഷെഹ്‌റി അര്‍ജന്റീനയയുടെ റൊമേരോ, മാര്‍ട്ടിനസ് എന്നിവരുടെ പ്രതിരോധ ശ്രമങ്ങളെ മറികടന്ന് പന്ത് പോസ്റ്റിലാക്കി. അര്‍ജന്റീനക്ക് സൗദിയുടെ മുന്നറിയിപ്പ് മാത്രമായിരുന്നു ഇത്.
സമനില ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് തന്നെ ലുസെയ്ല്‍ സ്‌റ്റേഡിയത്തെ നിശബ്ദമാക്കി സൗദി ലീഡെടുത്തു. പന്തുമായി മുന്നേറി ബോക്‌സിലെത്തിയ സാലെം അല്‍ ഡാവ്‌സാരി ഉള്ളിലേക്ക് വെട്ടിതിരിഞ്ഞ് വലം കാല്‍കൊണ്ട് തൊടുത്ത ഗംഭീര ഷോട്ട് അര്‍ജന്റൈന്‍ ഗോളി മാര്‍ട്ടിനസിന്റെ കൈകളിലുരസി പോസ്റ്റിലേക്ക്. 2-1ന് സൗദി മുന്നില്‍.
പിന്നീടങ്ങോട്ട് പ്രതിരോധിത്തിലൂന്നിയ പ്രകടനമാണ് സൗദി കാഴ്ചവെച്ചത്. 59ാം മിനുട്ടില്‍ മൂന്ന് മാറ്റങ്ങളാണ് അര്‍ജന്റീനന്‍ കോച്ച് സ്‌കലോണി വരുത്തിയത്. ജൂലിയന്‍ അല്‍വാരസ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരെ പകരക്കാരായി അര്‍ജന്റീന കളത്തിലിറക്കി. ഗോള്‍ മടക്കാന്‍ സാധിക്കാതെ വന്നതോടെ 71ാം മിനുട്ടില്‍ താഗ്ലിയോഫിക്കോയ്ക്ക് പകരം അക്യുനയേയും അര്‍ജന്റീനയിറക്കി.
80ാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് ലഭിച്ച ഫ്രീകിക്ക് മെസിക്ക് ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. മെസിയുടെ കിക്ക് ഗോള്‍പോസ്റ്റിന് മുകളിലൂടെ പോയി. 84ാം മിനുട്ടില്‍ പോസ്റ്റിനടുത്തേക്ക് ഉയര്‍ത്തി ലഭിച്ച പന്തിനെ മെസി പോസ്റ്റിലേക്ക് ഹെഡ് ചെയ്‌തെങ്കിലും സൗദി ഗോളി ഒവൈസ് പന്ത് പിടിച്ചെടുത്തു. 91ാം മിനുട്ടില്‍ ബോക്‌സിലേക്ക് ജുലിയന്‍ അല്‍വാരസിന്റെ ലോ പാസ്. 91ാം മിനുട്ടില്‍ സൗദി ഗോള്‍മുഖത്തെ കൂട്ടച്ചൊരിച്ചിലിനൊടുവില്‍ ഗോള്‍പ്രതീക്ഷിച്ചെങ്കിലും ഗോള്‍പോസ്റ്റിന് തൊട്ട്മുന്നില്‍ അലംറി ഹെഡിലൂടെ ഗോളില്‍ നിന്ന് സൗദിയെ രക്ഷപെടുത്തി. എക്‌സ്ട്രാ ടൈമിലും സൗദി പ്രതിരോധം മിടുക്കുകാട്ടിയതോടെ 2-1ന്റെ അട്ടിമറി ജയം സൗദിക്ക് സ്വന്തം.