ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍തന്നെ നടക്കുമെന്ന് ഫിഫ. ഖത്തറില്‍ വേദി അനുവദിക്കാന്‍ അഴിമതി നടന്നെന്നും വേദി തീരുമാനത്തില്‍ പുന:പരിശോധന നടത്തണമെന്നുള്ള ആവശ്യം ഫിഫ തള്ളി. അഴിമതിയെക്കുറിച്ച് അന്വേഷിച്ച റിപ്പോര്‍ട്ട് ഫിഫ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള നിയമവിദഗ്ധന്‍ മൈക്കല്‍ ഗാര്‍ഷ്യയാണ് ഇക്കാര്യം അന്വേഷിച്ചത്.
സെപ്തംബറിലാണ് 350 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ഫിഫ എതിക്‌സ് അഡ്ജുഡിക്കേറ്ററി ചേംബര്‍ തലവനും ജര്‍മ്മന്‍ ന്യായാധിപനുമായ ഹന്‍സ് ജോചിം എക്കര്‍ട്ടിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ 42 പേജുള്ള സംക്ഷിപ്ത രൂപമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എല്ലാ നിയമവശങ്ങളും പാലിച്ചാണ് വേദി അനുവദിച്ചതെന്നും അഴിമതി നടന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാകുന്നു.

ഖത്തറില്‍ വേദി അനുവദിച്ചു കിട്ടാന്‍ ഫിഫ അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു നേരത്തെ ഉയര്‍ന്ന പ്രധാന ആരോപണം. അന്വേഷണത്തില്‍ കൈക്കൂലി ആരോപണം തള്ളിയതോടെ വേദി മാറ്റാന്‍ റീ വോട്ടിങ് ഉണ്ടാവില്ലെന്ന് ഫിഫ വ്യക്തമാക്കി. അതേസമയം, ഖത്തറില്‍ ഫുട്‌ബോള്‍ നടക്കുന്ന സമയക്രമത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
ലോകകപ്പ് നടക്കുന്ന ജൂണ്‍ ജൂലായ് മാസങ്ങള്‍ക്ക് പകരം ഏപ്രില്‍-മെയ് മാസങ്ങളിലായി ലോകകപ്പ് നടത്തണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യം. ജൂണ്‍ ജൂലായ് മാസങ്ങളില്‍ ഖത്തറില്‍ അനുഭവപ്പെടുന്ന കടുത്ത ചൂട് കളിക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.