കണ്ണൂര്‍: ഫുട്‌ബോളിന്റെ പര്യായമായിരുന്ന പിപി ലക്ഷ്മണന്‍ എന്ന കണ്ണൂര്‍ സ്വദേശി ഇനി ഓര്‍മകളില്‍മാത്രം. കഴിഞ്ഞദിവസം അന്തരിച്ച ലക്ഷ്മണന്‍ ഫുട്‌ബോളിനെ ജീവവായുപോലെ സ്‌നേഹിച്ച ഇന്ത്യയിലെ തന്നെ അപൂര്‍വം മികച്ച സംഘാടകരില്‍ ഒരാളായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ സംഘാടന രംഗത്ത് ഇത്രമേല്‍ സാന്നിദ്ധ്യമായിരുന്ന ഒരു വ്യക്തി ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. സംഘാടക മികവിന് ഫിഫ നല്‍കി അംഗീകാരമായിരുന്നു ഫിഫ അപ്പീല്‍ കമ്മിറ്റിയിലെ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ സംഘാടനയുടെ ഭാഗമാകാന്‍ അവസരം ലഭിച്ച രാജ്യത്തെ ഒരേയൊരാള്‍ എന്ന ഒറ്റകാര്യം അദ്ദേഹത്തിന്റെ മികവ് തിരിച്ചറിയാന്‍.

ഇന്ത്യന്‍ ഫുട്ബോളില്‍ പ്രൊഫഷണലിസവും ദേശീയ ലീഗും കൊണ്ടുവരുന്നതില്‍ ലക്ഷ്മണന്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയും പി.പി. ലക്ഷ്മണന്നും ചേര്‍ന്ന് എഐഫ്ഫ് ഭരിച്ചപ്പോള്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിലും കേരള ഫുട്‌ബോളിലും ഒട്ടേറെ പുതുമകള്‍ കൊണ്ടുവന്നു. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ \'ഗോള്‍ഡന്‍ സ്റ്റാര്‍\' ബഹുമതി ലഭിച്ചിട്ടുണ്ട്. ഈ ബഹുമതിക്ക് അര്‍ഹനാകുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു.
ഫുട്‌ബോളില്‍ കണ്ണൂരിന്റെ സുവര്‍ണ കാലഘട്ടത്തിലാണ് അദ്ദേഹം സംഘാടന രംഗത്തേക്കറിങ്ങുന്നത്. ശ്രീനാരായണ ഫുട്ബാള്‍, സേട്ട് നാഗ്ജി ഫുട്ബാള്‍, ഫെഡറേഷന്‍ കപ്പ്, സിസേഴ്സ് കപ്പ് ഉള്‍പ്പടെ പ്രമുഖ ടൂര്‍ണമെന്റുകള്‍ക്കെല്ലാം മുഖ്യസംഘാടകനായി. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായും കുറെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎഫ്സിക്ക് 13 ലക്ഷത്തിന്റെ നീക്കിയിരുപ്പ് നല്‍കിയാണ് എട്ട് വര്‍ഷം കെഎഫ്സി പ്രസിഡന്റ് സ്ഥാനത്തിനിരുന്ന ലക്ഷ്മണന്‍ പടിയിറങ്ങിയത്.
ഇതിനിടയില്‍ 1985ല്‍ നാലാമത് നെഹ്റു കപ്പിന് ആതിഥ്യമരുളാന്‍ കേരളത്തെ പ്രാപ്യമാക്കി. കേരളത്തില്‍ ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന്റെ ഖ്യാതിയും അദ്ദേഹത്തിനുതന്നെ. വാര്‍ധ്യക്യ സഹജമായ പ്രശ്‌നങ്ങള്‍ക്കിടയിലും അദ്ദേഹം ഫുട്‌ബോള്‍ സംഘടനകളുമായി നിരന്തരം ബന്ധപ്പെടുകയും വേണ്ട ഉപദേശങ്ങള്‍കുകയും ചെയ്തുകൊണ്ടിരുന്നു. ജീവിതം തന്നെ ഫുട്ബോളിനു സമര്‍പ്പിച്ച ലക്ഷ്മണന്റെ വേര്‍പാട് ഇന്ത്യന്‍ ഫുട്‌ബോളിനും കായിക മേഖലയ്ക്കും തീരാ നഷ്ടമാണ്.