ബെര്‍ലിന്‍: യൂറോ കപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇംഗ്ലണ്ട് പടിക്കല്‍ കലമുടച്ചപ്പോള്‍ കിരീടം സ്‌പെയിനിലേക്കു വിമാനം കയറി. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം കൂടിയായ സ്‌പെയിന്‍ അര്‍ഹിച്ച നേട്ടം കൂടിയാണിത്. ബെര്‍ലിനില്‍ നടന്ന് ത്രസിപ്പിക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു വീഴ്ത്തിയാണ് ചെമ്പട ട്രോഫിയില്‍ മുത്തമിട്ടത്. നിക്കോ വില്ല്യംസ് (47), മൈക്കല്‍ ഒയര്‍സബാല്‍ (86) എന്നിവരുടെ ഗോളുകളിലാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായി സ്‌പെയിന്‍ മാറിയത്.
73ാം മിനിറ്റില്‍ കോള്‍ പാമറായിരുന്നു ഇംഗ്ലണ്ടിനായി വലകുലുക്കിയത്. ഇതോടെ പുതിയൊരു റെക്കോര്‍ഡും സ്പെയിന്‍ കുറിച്ചു. ഏറ്റവുമധികം തവണ യൂറോ കപ്പ് സ്വന്തമാക്കിയ ടീമായി സ്‌പെയിന്‍ മാറി. അവരുടെ നാലാമത്തെ കിരീടവിജയമാണിത്. നേരത്തേ മൂന്നു ട്രോഫികളുമായി ജര്‍മനിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു അവര്‍.

ഗോള്‍ പിറക്കാതിരുന്ന ആദ്യ പകുതിയില്‍ സ്‌പെയിന്‍ തന്നെയായിരുന്നു മികച്ച ടീം. പക്ഷെ ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ അവര്‍ക്കായില്ല. രണ്ടാംപകുതിയാരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ (47) സ്‌പെയിന്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. വലതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ യമാലാണ് ഗോളിനു വഴിയൊരുക്കിയത്. പന്തുമായി ബോക്‌സിലേക്കു കുതിച്ചെത്തിയ യമാല്‍ ഇടതുമൂലയിലൂടെ കുതിച്ചെത്തിയ വില്ല്യംസിന് പാസ് നല്‍കി. ഫസ്റ്റ് ടൈം ഇടംകാല്‍ ഷോട്ടിലൂടെ വില്ല്യംസ് അതു വലയിലേക്കു പായിച്ചപ്പോള്‍ ഡൈവ് ചെയ്ത ഗോളി പിക്‌ഫോര്‍ഡ് നിസ്സഹായനായി.
എന്നാല്‍ ഇംഗ്ലണ്ട് വീറോടെ പൊരുതി. 73ാം മിനിറ്റില്‍ അവര്‍ സമനിലയും പിടിച്ചുവാങ്ങി. ബോക്‌സിനു പുറത്തു നിന്നുള്ള കിടിലനൊരു ലോങ്‌റേഞ്ച് ഷോട്ടിലൂടെയാണ് പാമര്‍ വലകുലുക്കിയത്. ഇതോടം മല്‍സരം അധികസമയത്തേക്കു നീളുമെന്ന പ്രതീതിയുണ്ടാാവുകയും ചെയ്തു. എന്നാല്‍ 83ാം മിനിറ്റില്‍ ഒയര്‍സബാലിന്റെ കിടിലന്‍ ഫിനിഷിങ് സ്‌പെയിനിനെ വീണ്ടും മുന്നിലെത്തിച്ചു. ഇടതു വിങില്‍ നിന്നും കുക്കുറേല നല്‍കിയ മനോഹരമായ പാസ് ഓഫ്‌സൈഡ് പൂട്ട് പൊട്ടിച്ച് ഒയര്‍സബാല്‍ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.
സ്‌പെയിനിന്റെ ആധിപത്യമാണ് ആദ്യ മിനിറ്റുകളില്‍ കണ്ടത്. തുടക്കത്തില്‍ തന്നെ ഗോള്‍ നേടുകയെന്ന ലക്ഷ്യത്തോടെ വളരെ അഗ്രസീവായ കളി അവര്‍ കെട്ടഴിച്ചപ്പോള്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലാണ് ശ്രദ്ധിച്ചത്. സ്‌പെയിനിന്റെ തുടക്കത്തിലെ ആവേശം തണുപ്പിക്കുകയെന്ന തന്ത്രമാണ് ഇംഗ്ലണ്ട് പയറ്റിയത്. സ്വന്തം ഗോള്‍മുഖത്ത് ഇംഗ്ലീഷ് താരങ്ങള്‍ വട്ടമിട്ട് അണിനിരന്നപ്പോള്‍ സ്‌പെയിനിന്റെ ആക്രമണങ്ങളെല്ലാം അതില്‍ തട്ടിത്തകരുകയും ചെയ്തു.
അഞ്ചാം മിനിറ്റില്‍ തന്നെ സ്‌പെയിനിനു കളിയിലെ ആദ്യത്തെ കോര്‍ണര്‍ ലഭിച്ചു. ഇടതു വിങിലൂടെയുള്ള വില്ല്യംസിന്റെ ചടുലമായ നീക്കം ഇംഗ്ലീഷ് പ്രതിരോധം ക്ലിയര്‍ ചെയ്യുകയായിരുന്നു. പക്ഷെ ആ കോര്‍ണര്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാതെ അവസാനിക്കുകയും ചെയ്തു. തുടര്‍ന്നും പന്ത് കൈവശം വച്ച് ഒഴുക്കോടെ സ്‌പെയിനിന്റെ ചെമ്പട കളംവാണപ്പോള്‍ ഇംഗ്ലണ്ട് പൂര്‍ണമായി പ്രതിരോധത്തില്‍ മാത്രമാണ് ശ്രദ്ധിച്ചത്.
ആദ്യത്തെ പത്തു മിനിറ്റുകള്‍ക്കു ശേഷമാണ് ഇംഗ്ലണ്ട് പതിയെ കളിയിലേക്കു തിരികെ വന്നത്. അതിവേഗത്തിലൂടെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്നതായിരുന്നു അവരുടെ പ്ലാന്‍. 13ാം മിനിറ്റില്‍ സ്‌പെയിനിന്റെ അപകടകരമായ ഒരു നീക്കം ഇംഗ്ലീഷ് ഡിഫന്‍ഡര്‍ സ്റ്റോണ്‍സ് ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇടതു വിങിലൂടെ മിന്നല്‍ വേഗതയില്‍ ബോളുമായി പറന്നെത്തിയ വില്ല്യംസ് അതു ബോക്‌സിനു കുറുകെ ക്രോസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫസ്റ്റ് പോസ്റ്റിനിരകില്‍ വച്ച് സ്റ്റോണ്‍സ് അതു കാല്‍ കൊണ്ട് പുറത്തേക്കു വഴി തിരിച്ചുവിടുകയായിരുന്നു. തുടര്‍ന്നുള്ള കോര്‍ണര്‍ സ്‌പെയിനിനു മുതലാക്കാനുമായില്ല.
15 മിനിറ്റുകള്‍ക്കു ശേഷം ഇംഗ്ലണ്ട് കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് കണ്ടത്. വലതു വിങിലൂടെയുള്ള അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ സാക്കയുടെ പാസ സ്വീകരിച്ച് വാക്കര്‍ ബോക്‌സിനു കുറുകെ പാസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്‌പെയിന്‍ ഇതു ബ്ലോക്ക് ചെയ്തതോടെ അപകടമൊഴിവായി. 18ാം മിനിറ്റില്‍ ഷോയും സാക്കയും ചേര്‍ന്ന് വലതു വിങിലൂടെ മറ്റൊരു അറ്റാക്ക് കൂടി നടത്തിയെങ്കിലും അതു സ്പാനിഷ് പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു.

ആദ്യത്തെ 25 മിനിറ്റില്‍ ഗോളിലേക്കു ഒരു ഷോട്ടും പരീക്ഷിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. വലതു വിങില്‍ കൗമാര സെന്‍സേഷന്‍ യമാലിനെ നിശബ്ധനാക്കി നിര്‍ത്തുന്നതില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ സ്‌പെയിനിന്റെ ഭൂരിഭാഗം നീക്കങ്ങളും ഇടതു വിങിലൂടെ വില്ല്യംസിന്റെ വകയായിരുന്നു. ആദ്യ അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 70 ശതമാനവും പന്ത് കൈവശം വച്ചത് സ്‌പെയിനായിരുന്നു. ഈ ആധിപത്യം ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.
44ാം മിനിറ്റില്‍ സ്പാനിഷ് ക്യാപ്റ്റന്‍ മൊറാറ്റയ്ക്കു നല്ലൊരു ഗോളവസരം കിട്ടിയെങ്കിലും അതു മുതലാക്കിയില്ല. ഇടതു വിങില്‍ നിന്നുള്ള ലപോര്‍ട്ടയുടെ മനോഹരമായ ത്രൂബോള്‍ ബോക്‌സിനുള്ളില്‍ മൊറാറ്റയുടെ കാലിലേക്കാണ് വന്നത്. പക്ഷെ അദ്ദേഹം അതു കാലില്‍ സ്വീകരിച്ച് ഷോട്ടുതിര്‍ക്കും മുമ്പ് സ്റ്റോണ്‍സ് ബ്ലോക്ക് ചെയ്തു. ആദ്യ പകുതിയില്‍ സ്‌പെയിനിന്റെ ഏറ്റവും മികച്ച ഗോളവസരവും ഇതു തന്നെയാണ്.
ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഇംഗ്ലണ്ടിനു ഗോളിനയായി സുവര്‍ണാവസരം. അപകടരമായ ഏരിയയില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് എടുത്തത് റൈസാണ്. വലതുഭാഗത്തു നിന്നും ബോക്‌സിലേക്കു വന്ന കിക്ക് പലരിലും തട്ടിത്തെറിച്ചപ്പോള്‍ സെക്കന്റ് പോസ്റ്റിനരകില്‍ തനിച്ചുനിന്ന ഫോഡന്റെ കാലിലേക്കാണ് വന്നത്. ഒട്ടും നിയന്ത്രണമില്ലാതെ അദ്ദഹം അതു ഗോളിലേക്കു തൊടുത്തെങ്കിലും ഗോളി സൈമണിന്റെ കൈകളിലേക്കാണ് വന്നത്.
സ്‌പെയിന്‍ 11
സൈമണ്‍ (ഗോള്‍കീപ്പര്‍), കര്‍വാഹാല്‍, ലെ നോര്‍മാന്‍ഡ്, ലപോര്‍ട്ടെ, കുക്കുറേല, റൂയിസ്, റോഡ്രി, ഓല്‍മോ, യമാല്‍, മൊറാറ്റ, വില്ല്യംസ്.
ഇംഗ്ലണ്ട് 11
പിക്‌ഫോര്‍ഡ് (ഗോള്‍കീപ്പര്‍), വാക്കര്‍, സ്റ്റോണ്‍സ്, ഗ്യുയേഹി, സാക്ക, മെയ്‌നു, റൈസ്, ഷോ, ബെല്ലിങ്ഹാം, ഫോഡന്‍, കെയ്ന്‍.