ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ഏറ്റവും അവസാനമായി ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്ത ടീമുകള്‍ നെതര്‍ലാന്‍ഡ്‌സും തുര്‍ക്കിയുമാണ്. കഴിഞ്ഞ ദിവസം നടന്ന പ്രീക്വാര്‍ട്ടറുകളില്‍ നെതര്‍ലാന്‍ഡ്‌സ് 3-0ന് റുമാനിയെയും തുര്‍ക്കി 2-1ന് ഓസ്ട്രിയയെയും തുരത്തുകയായിരുന്നു. ഇതോടെയാണ് ക്വാര്‍ട്ടറിലെ ചിത്രം തെളിഞ്ഞത്.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30നു സ്റ്റുട്ട്ഗര്‍ട്ടില്‍ നടക്കാനിരിക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനും ജര്‍മനിയും കൊമ്പുകോര്‍ക്കും. രാത്രി 12.30നു ഹാംബര്‍ഗില്‍ വച്ച് പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും നേരിടും. ശനിയാഴ്ച രാത്രി 9.30ന് ഡസെല്‍ഡോര്‍ഫില്‍ ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലാന്‍ഡുമായും രാത്രി 12.30നു ബെര്‍ലിനില്‍ വച്ച് നെതര്‍ലാന്‍ഡ്‌സ് തുര്‍ക്കിയുമായും പോരടിക്കും.

നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ റുമാനിയയുടെ മഞ്ഞപ്പടയ്‌ക്കെതിരേ ഏകപക്ഷീയമായ വിജയമാണ് നെതര്‍ലാന്‍ഡ്‌സ് സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങി ഇരട്ടഗോളുകള്‍ നേടിയ ഡോണില്‍ മലെനാണ് ഡച്ച് ഹീറോ. 83, 90+3 മിനിറ്റുകളിലാണ് അദ്ദേഹം ലക്ഷ്യം കണ്ടത്. ആദ്യ ഗോള്‍ 20ാം മിനിറ്റില്‍ കോഡി ഗാപ്‌കോയുടെ വകയായിരുന്നു. 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡച്ച് പട ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. ഒരുപാട് അവസരങ്ങള്‍ ഈ കളിയില്‍ അവര്‍ക്കു ലഭിച്ചെങ്കിലും മികച്ച രീതിയില്‍ ഫിനിഷ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു.
മുന്‍ മല്‍സരങ്ങളില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയ ഡച്ച് ടീം ഈ കളിയില്‍ കൂടുതല്‍ മെച്ചപ്പെട്ട കളിയാണ് കെട്ടഴിച്ചത്. മല്‍സരത്തിന്റെ തുടക്കത്തതില്‍ റുമാനിയ ചെറുതായൊന്നു വിറപ്പിച്ചതൊഴിച്ചാല്‍ പിന്നീട് കളിയുടെ നിയന്ത്രണം ഡച്ച് ടീം ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ അറ്റാക്കിങ് ഗെയിം പുറത്തെടുത്ത റുമാനിയ എതിര്‍ ഗോള്‍മുഖത്തു ഭീതി പരത്തി.
ഡെന്നിസ് മാന്‍ ബൊക്‌സിനു തൊട്ടരികില്‍ നിന്നു തൊടുത്ത ഒരു കിടിലന്‍ ലോങ് റേഞ്ചര്‍ ഷോട്ട് ഡച്ച് ഗോള്‍ പോസ്റ്റിനു തൊട്ടുമുകളിലൂടെയാണ് മൂളിപ്പറന്നു പോയത്. അതിനു ശേഷം പതിയെ കളിയിലേക്കു തിരികെ വന്ന ഡച്ച് ടീം ഇരുവിങുകളിലൂടെയും മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
20ാം മിനിറ്റില്‍ ഗാപ്‌കോയുടെ കിടിലന്‍ ഗോളില്‍ അക്കൗണ്ട് തുറന്നതോടെ ഡച്ച് ടീം റുമാനിയക്കു മേല്‍ ആധിപത്യം നേടിയെടുക്കുകയായിരുന്നു. മൈതാനമധ്യത്തു നിന്നും ഇടതുവിങിലൂടെ നെയ്‌തെടുത്ത മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വളരെ കുറച്ചു പാസുകള്‍ മാത്രമേ ഗോളിനായി വേണ്ടിവന്നുള്ളൂ.
ടീമംഗം നല്‍കിയ പാസുമായി ഇടതു വിങിലൂടെ ബോക്‌സിലേക്കു കയറിയ ഗാപ്‌കോ ഒന്ന് വെട്ടിത്തിരിഞ്ഞ ശേഷം തൊടുത്ത കരുത്തുറ്റ വലംകാല്‍ ഷോട്ട് ഇടതു പോസ്റ്റിനു തൊട്ടരികിലൂടെ വലയില്‍ തുളഞ്ഞു കയറി. റുമാനിയന്‍ ഗോള്‍കീപ്പര്‍ വലതുവശത്തേക്കു ഡൈവ് ചെയ്‌തെങ്കിലും ബോളിന്‍റെ വേഗത അദ്ദേഹത്തെ കീഴടക്കുകയായിരുന്നു.

അതിനു ശേഷം ഡച്ച് ടീം ലീഡുയര്‍ത്താനുള്ള ശ്രമങ്ങള്‍ തുര്‍ന്നു കൊണ്ടിരുന്നപ്പോള്‍ റുമാനിയയുടെ ഭാഗത്തു നിന്നും കാര്യമായ ഗോള്‍ ശ്രമങ്ങളൊന്നും കണ്ടില്ല. രണ്ടാം പകുതിയിലും നെര്‍ലാന്‍ഡ്‌സ് മേധവിത്വം കാത്തുസൂക്ഷിച്ചു. സമനില ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കാന്‍ റുമാനിയക്കു സാധിച്ചതുമില്ല അവസാന മിനിറ്റുകളില്‍ പകരക്കാരനായെത്തിയ മലെന്റെ ഇരട്ടഗോളുകള്‍ ഡച്ച് ടീമിന്റെ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു.
അതേസമയം, മെറി ഡെമിറെലിന്റ ഇരട്ട ഗോളുകളാണ് ഓസ്ട്രിയയെ തുരത്താന്‍ തുര്‍ക്കിയെ സഹായിച്ചത്. 1, 59 മിനിറ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗോളുകള്‍. 66ാം മിനിറ്റില്‍ മൈക്കല്‍ ഗ്രെഗോറിഷാണ് ഓസ്ട്രിയയുടെ ഗോള്‍ മടക്കിയത്.
ഈ ടൂര്‍ണമെന്റില്‍ ഇത്തവത്തെ ഏറ്റവും ആവേശകരമായ മല്‍സരങ്ങളിലൊന്നായിരുന്നു ഇത്. കനത്ത മഴയിലും തീപാറുന്ന അറ്റാക്കിങ് ഗെയിം പുറത്തെടുത്ത ഇരുടീമുകളും ആരാധകരെ ശരിക്കും ത്രില്ലടിപ്പിച്ചു. ആദ്യ വിസില്‍ മുതല്‍ അവസാന വിസില്‍ വരെ കാണികള്‍ക്കു ശ്വാസം വിടാനുള്ള അവസരം പോലും രണ്ടു ടീമുകളും നല്‍കിയില്ല. അത്ര മാത്രം ഇഞ്ചോടിഞ്ച് പ്രകടനമാണ് തുര്‍ക്കിയും ഓസ്ട്രിയയും പുറത്തെടുത്തത്.