ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോളില്‍ രണ്ടു വമ്പന്‍ അട്ടിമറികള്‍ക്കാണ് ലോകം സാക്ഷിയായിരിക്കുന്നത്. ഗ്രൂപ്പ് ഇയിലെ ഓപ്പണിങ് മാച്ചില്‍ ആദ്യത്തെ ഷോക്ക് യുക്രെയ്‌നായിരുന്നു. അതിനു പിന്നാലെ യൂറോപ്പിലെ വമ്പന്‍ ടീമുകളിലൊന്നായ ബെല്‍ജിയത്തിനും അടിതെറ്റി. ഫേവറിറ്റുകളായിരുന്ന യുക്രെയ്‌നെ റുമാനിയയാണ് വാരിക്കളഞ്ഞത്. എതില്ലാത്ത മൂന്നു ഗോളുകള്‍ക്കു അവര്‍ യുക്രെയ്‌നിനെ സ്തബ്ധരാക്കുകയായിരുന്നു. ഗ്രൂപ്പിലെ രണ്ടാമത്തെ കളിയില്‍ സ്ലൊവാക്യ ഏകപക്ഷീയമായ ഒരു ഗോളിനു ബെല്‍ജിയത്തെ ഞെട്ടിക്കുകയായിരുന്നു.
സ്ലൊവാക്യയോടേറ്റ തോല്‍വിക്കു ബെല്‍ജിയത്തിനു സ്വയം പഴിക്കാനെ സാധിക്കുകയുള്ളൂ, അത്ര മാത്രം ഗോളവസരങ്ങളാണ് കളിയില്‍ അവര്‍ക്കു ലഭിച്ചത്. പക്ഷെ ഇവ മുതലാക്കാനായില്ല. രണ്ടാംപകുതിയില്‍ രണ്ടു തവണ ബെല്‍ജിയം എതിര്‍ വലയില്‍ പന്തെച്ചിത്തെങ്കിലും ഗോള്‍ അനുവദിക്കപ്പെട്ടില്ല. റൊമേലു ലുക്കാക്കുവിന്റെ ഗോള്‍ ഓഫ്‌സൈഡ് വിധിക്കപ്പെട്ടപ്പോള്‍ രണ്ടാമത്തേത് ഹാന്റ് ബോള്‍ വിളിക്കുകയുമായിരുന്നു. പക്ഷെ രണ്ടാമത്തേത് യഥാര്‍ഥത്തില്‍ മനപ്പൂര്‍വമുള്ള ഹാന്റ്‌ബോള്‍ ആയിരുന്നോയെന്നതാണ് ചോദ്യം.

ഗോളിലേക്കുള്ള പാസ് ലുക്കാക്കുവിനു നല്‍കുന്നതിനു മുമ്പ് ബെല്‍ജിയം താരം ലൂയിസ് ഒപെന്‍ഡയുടെ കൈവിരലില്‍ തട്ടിയതായി വാര്‍ പരിശോധനയില്‍ തെളിഞ്ഞതോടെ റഫറി ഗോളല്ലെന്നു വിധിക്കുകയും ചെയ്തു. പക്ഷെ സ്ലൊവാക്യന്‍ താരവുമായി ബോളിനായി പോരടിക്കവെയാണ് ഒപെന്‍ഡയുടെ കൈവിരലില്‍ ബോള്‍ ചെറുതായി ഉരസിയത്. അതിനു ശേഷം ബോളിന്റെ ദിശയില്‍ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ഓട്ടത്തിനും ഉന്തിനും തള്ളിനുമിടെ സ്വാഭാവികമായി കൈവരില്‍ ബോളില്‍ തട്ടിയതായാണ് കാണപ്പെട്ടത്. പക്ഷെ റഫറിയുടെ തീരുമാനം ബെല്‍ജിയത്തെ ചതിക്കുകയും ഇതു തോല്‍വിക്കു വഴിയൊരുക്കുകയുമായിരുന്നു.
യുക്രെയ്‌നിനെതിരേ റുമാനിയക്കു ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷെ ഗംഭീര കളി കെട്ടഴിഞ്ഞ റുമാനിയയുടെ മഞ്ഞപ്പട യുക്രെയ്‌നിനെ നിഷ്പ്രഭരാക്കി. 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റുമാനിയ ഒരു വിജയം കൊയ്തിരിക്കുന്നത്. 2000ത്തിലെ യൂറോയില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു (3-2) റുമാനിയയുടെ അവസാന വിജയം. യുക്രെയ്‌നുമായുള്ള ഈ കളിയില്‍ പിച്ചിലെ ഓരോ മീറ്ററിലും റുമാനിയയില്‍ താരങ്ങള്‍ പോരാടുമെന്നായിരുന്നു മല്‍സരത്തിനു മുമ്പ് കോച്ച് എഡ്വാര്‍ഡ് ഇയോര്‍ഡാനെസ്‌കു പറഞ്ഞത്. കളിക്കളത്തില്‍ അവര്‍ അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
മൈതാനം നിറഞ്ഞു കളിച്ച റുമാനിയന്‍ താരങ്ങള്‍ യുക്രെയ്‌നു സ്വതന്ത്രമായി കളിക്കാനുള്ള പഴുതുകളൊന്നും അനുവദിച്ചില്ല. മാത്രമല്ല അവരുടെ പ്രതിരോധനിരയുടെ മിടുക്കും എടുത്തു പറയേണ്ടതാണ്. ചില മികച്ച ഗോള്‍ നീക്കങ്ങള്‍ യുക്രെയ്‌നിന്റെ ഭാഗത്തു നിന്നും കണ്ടെങ്കിലും ഇവയൊന്നും റുമാനിയന്‍ പ്രതിരോധം ഭേദിക്കാന്‍ കെല്‍പ്പുള്ളതായിരുന്നില്ല. കളിയുടെ ആദ്യത്തെ 20 മിനിറ്റില്‍ യുക്രെയ്‌നായിരുന്നു മികച്ച ടീമെങ്കിലും ഇരുപകുതികളിലുമായുള്ള രണ്ടു രണ്ടു കിടിലന്‍ ലോങ്‌റേഞ്ച് ഗോളുകള്‍ അവരുടെ കഥ കഴിച്ചു.

ആദ്യത്തേത് ക്യാപ്റ്റനും മാന്‍ ഓഫ് ദി മാച്ചുമായ നിക്കോളെ സ്റ്റാന്‍സിയുടെ ബൂട്ടില്‍ നിന്നായിരുന്നു. രണ്ടാംപകുതിയില്‍ മറ്റൊരു തീയുണ്ടയും യുക്രെയ്ന്‍ വലയില്‍ തുളഞ്ഞുകയറി. മിഡ്ഫീല്‍ഡര്‍ റസ്വാന്‍ മരിന്റെ കാലില്‍ നിന്നായിരുന്നു ഈ വെടിയുണ്ട. കളിയുടെ തുടക്കത്തിലുണ്ടായിരുന്ന മേധാവിത്വം ഗോളാക്കി മാറ്റാന്‍ സാധിക്കാതെ പോയതാണ് യുക്രെയ്‌നു കളി കൈവിട്ടു പോവാനുള്ള കാരണം. മറുഭാഗത്ത് തുടക്കത്തില്‍ അല്‍പ്പം പിറകിലേക്കു പോയെങ്കിലും പിന്നീട് കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
ബോള്‍ പൊസെഷനിലും പാസുകളുടെ എണ്ണത്തിലുമെല്ലാം യുക്രെയ്‌നായിരുന്നു മുന്നില്‍. പക്ഷെ കളി ജയിക്കണമെങ്കില്‍ ഇതൊന്നുമല്ല മറിച്ച് ഗോളിുകളാണ് ആവശ്യമെന്നു റുമാനിയ കാണിച്ചുകൊടുക്കുകയായിരുന്നു. യുക്രെയ്‌നിന്റെ ബോള്‍ പൊസെഷന്‍ 72 ശതമാനമായിരുന്നെങ്കില്‍ റുമാനിയ 28 ശതമാനം മാത്രനേ പന്ത് കൈവശം വച്ചുള്ളൂ. 591 പാസുകള്‍ യുക്രെയ്ന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 237 പാസുകള്‍ മാത്രമേ റുമാനിയ തികച്ചുള്ളൂ.