ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ് കരുത്തരായ ഇംഗ്ലണ്ട്. കിരീട ഫേവറിറ്റുകളിലൊന്ന് കൂടിയായ അവര്‍ ഗ്രൂപ്പ് സിയില്‍ ഡെന്‍മാര്‍ക്കുമായി സമനില സമ്മതിച്ചു. ഓരോ ഗോള്‍ വീതം നേടിയാണ് ഇരുടീമുകളും പോയിന്റ് പങ്കിട്ടത്.
ആദ്യ മല്‍സരത്തില്‍ സെര്‍ബിയക്കെതിരേ ഒരു ഗോളിന്‍റെ നിറംമങ്ങിയ ജയവുമായി തടിതപ്പിയ ഇംഗ്ലീഷ് ടീം ഡെന്മാര്‍ക്കിനെതിരേ അതിനേക്കാള്‍ മോശം കളിയാണ് കെട്ടഴിച്ചത്. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ടൂര്‍ണമെന്റില്‍ അവര്‍ക്ക് ഏറെ ദൂരം മുന്നോട്ടുപോവുക ദുഷ്‌കരം തന്നെയായിരിക്കും. താരനിബിഢമായ ഇംഗ്ലണ്ടിനെ വിറപ്പിക്കുന്ന കളിയാണ് ഡാനിഷ് ടീം കാഴ്ചവച്ചത്.

പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലുമെല്ലാം ഇംഗ്ലണ്ടിനേക്കാള്‍ ഒരുപടി മുകളിലായിരുന്നു ഡെന്‍മാര്‍ക്ക് ടീം. 16 ഷോട്ടുകളില്‍ ഏഴും ഓണ്‍ ടാര്‍ഗറ്റായിരുന്നു. ഇംഗ്ലണ്ടാവട്ടെ 13 ഷോട്ടുകളാണ് കളിയില്‍ പരീക്ഷിച്ചത്. ഇതില്‍ നാലെണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ഗറ്റ്. 51 ശതമാനം പന്ത് കൈവശം വച്ചതും ഡാനിഷ് ടീമാണ്. കൂടാതെ പാസിങിന്റെ (546-528) കാര്യത്തിലും അവര്‍ ഇംഗ്ലീഷ് ടീമിനെ പിന്തള്ളി.
18ാം മിനിറ്റില്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്‌നിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. 34ാം മിനിറ്റില്‍ മോര്‍ട്ടന്‍ ഹ്യുലാന്‍മാന്‍ഡ് ഡാനിഷ് ടീമിനു അര്‍ഹിച്ച സമനിലയും സമ്മാനിക്കുകയായിരുന്നു. ടീമംഗമായ കൈല്‍ വാക്കറുടെ ക്രോസ് ഡാനിഷ് താരത്തിന്റെ ദേഹച്ചു തട്ടിത്തെറിച്ച ശേഷമായിരുന്നു ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നത്. ലൂസ് ബോള്‍ ലഭിച്ചത് കെയ്‌നിനായിരുന്നു. ക്ലോസ് റേഞ്ച് ഷോട്ടിലൂടെ അദ്ദേഹം അതു വലയ്ക്കുള്ളിലാക്കുകയും ചെയ്തു.
ഈ ലീഡിനു ശേഷം ഇംഗ്ലണ്ട് കളിയില്‍ മുന്നിലേക്കു പോവുമെന്നു കരുതിയെങ്കിലും സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. പ്രകടനത്തില്‍ ഇംഗ്ലീഷ് ടീം പിന്നിലായപ്പോള്‍ ഡാനിഷ് ടീം കൂടുതല്‍ കരുത്തോടെ ആഞ്ഞടിക്കുകയും ചെയ്തു. തുടര്‍ച്ചായുള്ള ഡാനിഷ് ടീമിന്റെ നീക്കങ്ങള്‍ ഇംഗ്ലീഷ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയും ഒടുവില്‍ 34ാം മിനിറ്റില്‍ അവര്‍ സമനില കൈക്കലാക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടു മാത്രമാണ് ആദ്യ പകുതി 1-1നു അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിനായത്. അല്ലായിരുന്നെങ്കില്‍ ഡെന്‍മാര്‍ക്ക് മല്‍സരത്തില്‍ ലീഡ് പിടിച്ചെടുക്കുമായിരുന്നു.

രണ്ടാം പകുതിയില്‍ കളിയില്‍ പിടിമുറിക്കുകയെന്ന ലക്ഷ്യത്തോടെ നാലു പകരക്കാരെ ഇംഗീഷ് കോച്ച് ഗരെത് സൗത്ത്‌ഗേറ്റ് കൊണ്ടുവന്നെങ്കിലും യാതൊരു ഇംപാക്ടുണ്ടുമുണ്ടാക്കാനായില്ല. ഫില്‍ ഫോഡന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയും പകരക്കാരനായി ഇറങ്ങിയ ഓലി വാറ്റ്കിന്‍സ് ചില നീക്കങ്ങള്‍ നടത്തിയതുമൊഴിച്ചാല്‍ രണ്ടാംപകുതിയില്‍ ഡെന്‍മാര്‍ക്കായിരുന്നു കൂടുതല്‍ മികച്ച ടീം. കളിയില്‍ രണ്ടാം ഗോള്‍ നേടുമെന്നുകൂടുതല്‍ പ്രതീതിയുണ്ടാക്കിയതും അവര്‍ തന്നെയാണ്.
അതേസമയം, ഗ്രൂപ്പ് സിയിലെ മറ്റൊരു മല്‍സരത്തില്‍ സെര്‍ബിയയും സ്ലൊവേനിയയും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കിട്ടു. തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു അവസാന സെക്കന്റില്‍ സെര്‍ബിയയുടെ ത്രസിപ്പിക്കുന്ന സമനില.
69ാം മിനിറ്റില്‍ സാന്‍ കാര്‍ണിസ്‌നിക്കിന്റെ ഗോളില്‍ സ്ലൊവേനിയ 1-0ന്റെ വിജയമുറപ്പിച്ചതായിരുന്നു. പക്ഷെ ഇഞ്ചുറി ടൈമിന്റെ അഞ്ചാമത്തെ മിനിറ്റില്‍ ലൂക്കാ ജോവിച്ചിന്റെ ഗോള്‍ സെര്‍ബിയക്കു ത്രസിപ്പിക്കുന്ന സമനിലയും വിലപ്പെട്ട ഒരു പോയിന്റു സമ്മാനിക്കുകയായിരുന്നു.