ബെര്‍ലിന്‍: മുന്‍ ചാംപ്യന്‍മാരായ സ്‌പെനിയും കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ സ്‌പെയിനും യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. തുടക്കത്തില്‍ പതറിയെങ്കിലും ജോര്‍ജിയയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്താണ് സ്‌പെയിനിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. എന്നാല്‍ 90ാം മിനിറ്റ് വരെ 0-1ന്റെ തോല്‍വി മുന്നില്‍ കണ്ട ഇംഗ്ലണ്ട് ഇഞ്ചുറിടൈമിലും എക്‌സ്ട്രാ ടൈമിലും ഗോളുകള്‍ നേടി സ്ലൊവാക്യയെ 2-1ന് മറികടക്കുകയായിരുന്നു.
കൊളോണില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിനു പിറകിലായതിനു ശേഷമാണ് ജോര്‍ജിയക്കെതിരേ സ്‌പെയിന്‍ കത്തിക്കയറിയത്. 18ാം മിനിറ്റില്‍ റോബിന്‍ ലെ നോര്‍മാന്‍ഡിന്റെ സെല്‍ഫ് ഗോളില്‍ സ്‌പെയിനിനെ സ്തബ്ധരാക്കി ജോര്‍ജിയ മുന്നിലെത്തുകയായിരുന്നു.

എന്നാല്‍ 39ാ മിനിറ്റില്‍ റോഡ്രിയുടെ ഗോളില്‍ സ്‌പെയിന്‍ സമനില കൈക്കലാക്കി. രണ്ടാം പകുതിയില്‍ ജോര്‍ജിയയെ ചെമ്പട മുക്കുകയും ചെയ്തു. ഫാബിയന്‍ റൂയിസ് (51ാം മിനിറ്റ്), നിക്കോ വില്ല്യംസ് (75), ഡാനി ഒലിമോ (83) എന്നിവരാണ് മൂന്നു തവണ ചാംപ്യന്‍മാരായ സ്‌പെയിനിനായി നിറയൊഴിച്ചത്.
നേരത്തേ ഒരു ഗോള്‍ പോലും വഴങ്ങാതെ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍ കടന്ന ടീമാണ് സ്‌പെയിന്‍. പക്ഷെ അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് സെല്‍ഫ് ഗോളിന്റെ പിറവി. ജോര്‍ജിയന്‍ താരം ഒറ്റാര്‍ഡ കക്കാബാഡ്‌സെയുടെ ക്രോസ് നോര്‍മാന്‍ഡ് സ്വന്തം വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. സ്‌പെയിന്‍ ശരിക്കും ഞെട്ടിയ നിമിഷമായിരുന്നു ഇത്. അല്‍പ്പമൊന്നു വിറച്ചെങ്കിലും കളിയുടെ നിയന്ത്രണമേറ്റെടുത്ത സ്‌പെയിന്‍ പിന്നീട് കളം നിറഞ്ഞു കളിച്ച് എതിരാകളികളെ നിഷ്പ്രഭരാക്കി.
39ാം മിനിറ്റില്‍ അര്‍ഹിച്ച സമനിലയും പിടിച്ചുവാങ്ങിയ സ്‌പെയിന്‍ രണ്ടാം പകുതിയില്‍ എതിരാളികളെ അക്ഷരാര്‍ഥത്തില്‍ വാരികളഞ്ഞു. നാലാം കിരീടവുമായി മടങ്ങാനുറച്ചു തന്നെയാണ് തങ്ങളുടെ വരവെന്നു തെളിയിക്കുന്നതായിരുന്നു സ്‌പെയിനിന്റെ പ്രകടനം. പന്തടക്കത്തിലും ഷോട്ടുകളിലും പാസിങിലുമെല്ലാം ജോര്‍ജിയയെ അവര്‍ ബഹുദൂരം മുന്നിലാക്കി. 35 ഷോട്ടുകളാണ് ഗോളിലേക്കു സ്‌പെയിന്‍ ഉതിര്‍ത്തത്. ഇതില്‍ 13ഉം ഓണ്‍ ടാര്‍ഗറ്റായിരുന്നു.
76 ശതമാനമായിരുന്നു കളിയില്‍ സ്‌പെയിനിന്റെ ബോള്‍ പൊസെഷന്‍. 794 പാസുകള്‍ സ്‌പെയിന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 94 ശതമാനമായിരുന്നു പാസിങിലെ കണിശത. മറുഭാഗത്തു വെറും നാലു ഷോട്ടുകള്‍ മാത്രമാണ് ജോര്‍ജിയക്കു ഗോളിലേക്ക് പരീക്ഷിക്കാനായത്. ഇതില്‍ ഒന്നു പോലും ഓണ്‍ ടാര്‍ഗറ്റായിരുന്നില്ല എന്നതാണ് രസകരമായ കാര്യം.
മറുഭാഗത്തു ഗ്രൂപ്പു ഘട്ടത്തില്‍ തപ്പിത്തടഞ്ഞ അതേ ഇംഗ്ലണ്ടിനെ തന്നെയാണ് സ്ലൊവാക്യയുമായുള്ള പ്രീക്വാര്‍ട്ടറിലും കണ്ടത്. 25ാം മിനിറ്റില്‍ ഇവാന്‍ ഷ്‌റാന്‍സ് നേടിയ ഗോളിലാണ് സ്ലൊവാക്യ മുന്നിലെത്തിയത്. നിലവിവെ ചാംപ്യന്‍മാരായ ഇറ്റലിക്കു പിന്നാലെ റണ്ണറപ്പായ ഇംഗ്ലണ്ടും പുറത്താവുമെന്നുറപ്പിച്ചിരിക്കെയാണ് അധികസമയമായി ലഭിച്ച ആറാം മിനിറ്റ് തീരുന്നതിനു ഒരു മിനിറ്റ് മുമ്പ് ജൂഡ് ബെല്ലിങ്ഹാമിന്റെ കിടിലനൊരു ഓവര്‍ഹെഡ് കിക്ക് ഗോളില്‍ ഇംഗ്ലണ്ട് സമനില നേടിയത്.

തുടര്‍ന്ന് മല്‍സരം അധികസമയത്തേക്കു നീളുകയും ചെയ്തു. അധികസമയം തുടങ്ങി മിനിറ്റുകള്‍ക്കകം ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ഹെഡ്ഡര്‍ ഗോളില്‍ ഇംഗ്ലണ്ട് വിജയമുറപ്പിക്കുകയുമ ചെയ്തു. പക്ഷെ ഈ മല്‍സരത്തിലെ ജയം ഇംഗ്ലണ്ട് കോച്ച് ഗാരി സൗത്ത്‌ഗേറ്റിനെയോ, ആരാധകരെയോ ഒരിക്കലും സന്തോഷിപ്പിക്കില്ല. കാരണം ശരാശരി പ്രകടനമാണ് അവര്‍ക്കു ഈ കളിയില്‍ പുറത്തെടുക്കാനായത്.
ആദ്യ പകുതിയില്‍ ഗോളിലേക്കു ഒരു ഷോട്ട് പോലും തൊടുക്കന്‍ കഴിയാതെ വലയുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. മാത്രമല്ല ദുര്‍ബലമായ അവരുടെ പ്രതിരോധം തകര്‍ത്ത് പല തവണ സ്ലൊവാക്യ ഗോള്‍ നേടുന്നതിനു തൊട്ടരികിലെത്തുകയും ചെയ്തു. പ്രതിരോധത്തിലെ അത്തരമൊരു വിള്ളലില്‍ നിന്നാണ് സ്സൊവാക്യയുടെ ഗോളും വന്നത്.