ഫ്രാങ്ക്ഫര്‍ട്ട്: ഗോള്‍മുഖത്ത് സൂപ്പര്‍ ഹീറോയായ യാന്‍ ഒബ്ലെക്കിനെയും പെനല്‍റ്റി ഷൂട്ടൗട്ടെന്ന അഗ്നിപരീക്ഷയെയും അതിജീവിച്ച് മുന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഷൂട്ടൗട്ടില്‍ 3-0ന്റെ മിന്നുന്ന വിജയമാണ് പറങ്കിപ്പട കൈക്കലാക്കിയത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനല്‍റ്റിയടക്കം നിശ്ചിത സമയത്തും അധികസമയത്തുമായി ആറു സേവുകള്‍ നേടിയ സ്ലൊവേനിയന്‍ ഗോളിയും ക്യാപ്റ്റനുമായ ഒബ്ലെക്കാണ് മല്‍സരം ഷൂട്ടൗട്ടിലെത്തിച്ചത്.
പക്ഷെ ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റയുടെ ഊഴമായിരുന്നു. ഹാട്രിക്ക് സേവുകളുമായി അദ്ദേഹം കസറിയപ്പോള്‍ ആദ്യ മൂന്നു കിക്കുകളും ഗോളാക്കി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലേക്കു മുന്നേറി. ഷൂട്ടൗട്ടില്‍ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരാണ് പറങ്കികള്‍ക്കായി വലകുലുക്കിയത്. എന്നാല്‍ സ്ലൊവേനിയയുടെ ലിസിച്ച്. ബാല്‍വോവെക്ക്, വെര്‍ബിച്ച് എന്നിവരുടെ ഷോട്ടുകള്‍ പോര്‍ച്ചുഗീസ് ഗോളി കോസ്റ്റ രക്ഷപ്പെടുത്തി.

യഥാര്‍ഥത്തില്‍ ഈ പോരാട്ടം പോര്‍ച്ചുഗലും സ്ലൊവേനിയന്‍ ഗോളി ഒബ്ലെക്കും തമ്മിലായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളിലൊന്നാണ് അദ്ദേഹം ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. മല്‍സരം അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീട്ടുകയും താരനിബിഡമായ പോര്‍ച്ചുഗലിനെ വെള്ളം കുടിപ്പിക്കുകയും ചെയ്തതില്‍ അദ്ദേഹത്തിനു അഭിമാനിക്കാം.
പോര്‍ച്ചുഗലിന്റെ ഗോളെന്നുറച്ച ആറു ഷോട്ടുകളാണ് ഒബ്ലെക്ക് വിഫലമാക്കിയത്. ഇതില്‍ അഞ്ചെണ്ണം ബോക്‌സിനകത്തു നിന്നുള്ള ക്ലോസ് റേഞ്ച് ഷോട്ടുകളായിരുന്നു. കൂടാതെ റൊണാള്‍ഡോയുടെ പെനല്‍റ്റിയും അദ്ദേഹത്തിനു മുന്നില്‍ കീഴടങ്ങി. പക്ഷെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇതേ മിടുക്ക് ആവര്‍ത്തിക്കാന്‍ ഒബ്ലെക്കിനായില്ല. ഷൂൗട്ടൗട്ടിലും അദ്ദേഹം ഫോം തുടര്‍ന്നിരുന്നെങ്കില്‍ പോര്‍ച്ചുഗലിന് നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു.
മല്‍സരത്തിലുടനീളം പോര്‍ച്ചുഗലിനു തന്നെയായിരുന്നു ആധിപത്യം. ബോള്‍ പൊസെഷനിലും പാസിങിലും ഗോള്‍ ശ്രമത്തിലുമെല്ലാം അവര്‍ സ്ലൊവേനിയയെ ഏറെ പിന്നിലാക്കി. ആകെ 20 ഷോട്ടുകളാണ് ഗോളിലേക്കു അവര്‍ പരീക്ഷിച്ചത്. ഇതില്‍ ആറും ഓണ്‍ ടാര്‍ഗറ്റുമായിരുന്നു. സ്ലൊവേനിയ ആവട്ടെ 10 ഷോട്ടുകളാണ് ഗോളിലേക്കു തൊടുത്തത്. ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ രണ്ടെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോര്‍ച്ചുഗല്‍ 73 ശതമാനവും പന്ത് കൈവശം വച്ചപ്പോള്‍ 27 ശതമാനം മാത്രമേ സ്സൊവേനിയക്കു പന്തടക്കമുണ്ടായിരുന്നുള്ളൂ.
നിശ്ചിത സമയത്തു തന്നെ ജയിച്ചുകയറാന്‍ പല അവസരങ്ങളും പോര്‍ച്ചുഗലിനുണ്ടായിരുന്നു. പക്ഷെ ഇവയൊന്നും വലയ്ക്കുള്ളിലാക്കാന്‍ അവര്‍ക്കായില്ല. മറുഭാഗത്ത് അട്ടിമറി ജയം കുറിക്കാനുള്ള ചില അവസരങ്ങള്‍ സ്ലൊവേനിയക്കുമുണ്ടായിരുന്നു. ലഭിച്ച ചില അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇരുടീമുകളും അഗ്രസീവ് ഫുട്‌ബോളാണ് കളിയില്‍ പുറത്തെടുത്തത്.
പോര്‍ച്ചുഗലിന്റെ മികച്ച ചില മുന്നേറ്റങ്ങളോടെയാണ് മല്‍സരം തുടങ്ങിയത്. ആദ്യ പകുതിയില്‍ ജാവോ പാലീഞ്ഞയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഷോട്ട് ഗോള്‍കീപ്പറെ മറികടന്നെങ്കിലും പോസ്റ്റിലിടിച്ച് തെറിക്കുകയായിരുന്നു. രണ്ടാംപകുതിയിലും പോര്‍ച്ചുഗല്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം കണ്ടില്ല. ഇതിനിടെ സ്ലൊവേനിയയുടെ ചില മുന്നേറ്റങ്ങളും ലക്ഷ്യത്തിലെത്താതെ പോയി.
അവസാന മിനിറ്റുകളില്‍ പോര്‍ച്ചുഗല്‍ അവസരങ്ങളുടെ ചാകര തീര്‍ത്തെങ്കിലും ഒന്നു പോലും ഗോളിലേക്കു എത്തിയില്ല. ഇതോടെ കളി അധിക സമയത്തിലേക്കു കടന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലാണ് റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കിയത്. ജോട്ടയെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റിയെടുത്തത് റോണോയാണ്. പക്ഷെ അദ്ദേഹത്തിന്റെ കരുത്തുറ്റ കിക്ക് ഒബ്ലെക്ക് തടുത്തിടുകയായിരുന്നു.