ആംസ്റ്റര്‍ഡാം: യൂറോ 2020ലെ യോഗ്യതാ മത്സരത്തില്‍ ജര്‍മനിക്കും ബെല്‍ജിയത്തിനും ജയം. അതേസമയം, ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയ്ക്ക് അപ്രതീക്ഷിത തോല്‍വി തിരിച്ചടിയായി. കരുത്തരായ ഹോളണ്ടിനെയാണ് ജര്‍മനി 3-2 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചത്. സൈപ്രസിനെതിരെ ബെല്‍ജിയം 2-0ത്തിന് ജയിച്ചപ്പോള്‍ ഹംഗറിയോട് ക്രൊയേഷ്യ 2-1ന് തോറ്റു.
ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ 90-ാം മിനിറ്റുവരെ ജര്‍മനിയും നെതര്‍ലന്‍ഡ്‌സും രണ്ടുഗോള്‍വീതം നേടിയിരുന്നു. എന്നാല്‍, 90-ാം മിനിറ്റില്‍ നിക്കൊ സ്‌കൂള്‍സ് നേടിയ ഗോളില്‍ ജര്‍മനി വിജയം നേടി. തുടക്കത്തില്‍ രണ്ടു ഗോളിന് പിന്നില്‍നിന്നശേഷമാണ് നെതര്‍ലന്‍ഡ്‌സ് തിരിച്ചടിച്ചത്. ലിറോയ് സാനെ(15), സെര്‍ജി നാബ്രി(34) എന്നിവരാണ് ജര്‍മനിയുടെ സ്‌കോറര്‍മാര്‍. മാത്തിസ് ഡി ലൈറ്റ്(48), മെംഫിസ് ഡെപ്പെ(63) എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായും വലകുലുക്കി.
ഫിഞ്ച് മികവിൽ അനായാസം ഓസീസ്; പാകിസ്താനെ വീണ്ടും തകർത്തു
ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡിന്റെ മിന്നുന്ന പ്രകടനമാണ് ബെല്‍ജിയത്തിന് ഒരിക്കല്‍ക്കൂടി അനായാസ ജയം നേടിക്കൊടുത്തത്. ഈഡന്‍ ഹസാര്‍ഡ്(10), മിച്ചി ബാത്ഷുവായ്(18) എന്നിവര്‍ ബെല്‍ജിയത്തിനായി സ്‌കോര്‍ ചെയ്തു. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഹംഗറി അട്ടിമറിജയം നേടി. 2-1നായിരുന്നു ഹംഗറിയുടെ ജയം. ആദം സലൈ(34) മാറ്റി പത്കായ്(76) എന്നിവര്‍ ഹംഗറിക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അന്റി റെബിക്(13) ക്രൊയേഷ്യയുടെ ആശ്വാസഗോള്‍ നേടി.
മറ്റു മത്സര ഫലങ്ങള്‍, വെയ്ല്‍സ്(1-0)സ്ലൊവാക്യ, റഷ്യ(4-0)കസാക്കിസ്താന്‍, സ്‌കോട്ട്‌ലന്‍ഡ്(2-0)സാന്‍ മരിനോ, ഇസ്ലായേല്‍(4-2)ഓസ്‌ട്രേലിയ, സ്ലൊവേന്യ(1-1)മാസഡോണിയ, പോളണ്ട്(2-0)ലാത്വിയ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്(2-1)ബെലാറൂസ്. ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകള്‍ അടുത്തദിവസം മത്സരങ്ങള്‍ക്കിറങ്ങും.